വിശപ്പടക്കാന്‍ സ്വന്തം കണ്ണീര്‍ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു കഴിയുന്ന നാലു കുട്ടികള്‍; പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ മടിയില്‍ കിടന്ന് വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍; ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലെ കുടിലിലെ കാഴ്ച ആരുടേയും കണ്ണ് നനയിക്കുന്നത്

തിരുവനന്തപുരം: (www.kvartha.com 03.12.2019) വിശപ്പടക്കാന്‍ സ്വന്തം കണ്ണീര്‍ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു കഴിയുന്ന നാലു കുട്ടികള്‍. പട്ടിണി കൊണ്ടു മുലപ്പാല്‍ വറ്റിയ അമ്മയുടെ മടിയില്‍ കിടന്ന് വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങള്‍. ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലെ കുടിലിലെ കാഴ്ച ആരുടേയും കണ്ണ് നനയിക്കുന്നത്. സാമൂഹിക വളര്‍ച്ചയുടെ അഭിമാനക്കണക്കുകള്‍ നിരത്തുന്ന കേരളത്തിന്റെ നെഞ്ചു പിളര്‍ക്കുന്ന കാഴ്ചയായിരുന്നു അത്.

വീട്ടിലെ അവസ്ഥ അറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുടെ മുന്നില്‍ നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി, തന്റെ മക്കളെ ഏറ്റെടുക്കുമോ എന്ന്. ഏഴും അഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെയും അപ്പോള്‍ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു കൊണ്ടുപോയി.

A family without finding way to end hunger,Thiruvananthapuram, News, Local-News, Protection, Mother, Children, Kerala

സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലാണ് ആ അമ്മയും ആറു മക്കളും താമസിക്കുന്ന കുടില്‍. കുരുന്നുകള്‍ക്ക് മൂന്നു മാസം മുതല്‍ ഏഴു വയസ്സുവരെയാണ് പ്രായം.

അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസില്‍ വിവരം അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക്കും ജീവനക്കാരും കുടിലിലെത്തുമ്പോള്‍ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആണ്‍കുട്ടി മണ്ണുവാരി തിന്നുന്നതാണ്.

അതേകുറിച്ച് ചോദിച്ചപ്പോള്‍ താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്നായിരുന്നു അവന്‍ നിഷ്‌കളങ്കമായി പറഞ്ഞത്. അഴുക്കും മാലിന്യങ്ങളും കുഴഞ്ഞ മണ്ണായിരുന്നു ആ കുട്ടി തിന്നുകൊണ്ടിരുന്നത്.

ഫ് ളെക്‌സ് കൊണ്ടു മേഞ്ഞ, ബോര്‍ഡുകള്‍ വച്ചു മറച്ച ഒറ്റമുറിക്കുടിലിനകത്ത് അമ്മ ശ്രീദേവിയുടെ മടിയില്‍ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങള്‍. ആരുടെയും കണ്ണു നിറഞ്ഞുപോകുന്ന കാഴ്ച. അച്ഛനെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ ഭയന്നുവിറച്ചു: ''അച്ഛന്‍ വന്നാല്‍ അടിക്കും, അമ്മയെയും അടിക്കും''.

മരംകയറ്റ തൊഴിലാളിയാണ് ശ്രീദേവിയുടെ ഭര്‍ത്താവ് കുഞ്ഞുമോന്‍. ശ്രീദേവിയുടെയും കുട്ടികളുടെയും ശരീരത്തില്‍ മുഴുവനും കുഞ്ഞുമോന്‍ മര്‍ദിച്ച പാടുകളാണ്. സമിതി പ്രവര്‍ത്തകര്‍ അടിയന്തരമായി എല്ലാവര്‍ക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂര്‍ത്തിയാക്കിയശേഷം തിങ്കളാഴ്ച ഉച്ചയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ വീണ്ടും എത്തിയപ്പോള്‍ തൊഴുകൈകളോടെ ശ്രീദേവി അവരോട് അപേക്ഷിക്കുകയായിരുന്നു: 'എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?' എന്ന്

ആണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നവരാണ്. ഭര്‍ത്താവിന്റെ മദ്യപാനവും സര്‍ക്കാരില്‍ നിന്നോ നഗരസഭയില്‍ നിന്നോ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തതും ഒക്കെ എണ്ണിപ്പറഞ്ഞു ശ്രീദേവി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ലൈഫ് പദ്ധതിയുടെ തണല്‍ പോലുമില്ല ഈ കുടുംബത്തിന്. ഭര്‍ത്താവിന്റെ ക്രൂരത നിയന്ത്രിക്കാനും സംവിധാനമില്ല.

സംഭവം കേരളമാകെ ചര്‍ച്ചയായതോടെ മേയര്‍ കെ ശ്രീകുമാര്‍ സ്ഥലത്തെത്തി. ശ്രീദേവിക്ക് അപ്പോള്‍ തന്നെ കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം സുധീരനും ശ്രീദേവിയുടെ വീട്് സന്ദര്‍ശിച്ചു.

ഇളയ കുഞ്ഞുങ്ങള്‍ക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി. ശ്രീദേവിയുടെ മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി കെ കെ ശൈലജ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A family without finding way to end hunger,Thiruvananthapuram, News, Local-News, Protection, Mother, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?