ബള്‍ബഴിച്ചു മാറ്റിയിടാന്‍ അറിയാത്തവര്‍ക്ക് എന്‍ജിനീയറിങ് തസ്തിക: പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കും ഒത്താശക്കാര്‍ക്കും ഉയര്‍ന്ന ജോലി: സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ അവസ്ഥ ഇങ്ങനെ

ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com 12.12.2019) പൊതുജനാരോഗ്യ രംഗത്ത് വടക്കെ മലബാറില്‍ മികച്ച സേവനം നടത്തിവന്നിരുന്ന പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം വെള്ളാനയായി മാറുന്നുവെന്ന് പരാതിയുയരുന്നു. എം.വി.ആര്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ ബലാബലത്തിന്റെയും പിടിച്ചെടുക്കലിന്റെയും രംഗവേദിയായി മാറിയിരുന്നുവെങ്കിലും അതൊന്നും ഇവിടുത്തെ ചികിത്സാ രംഗത്തെ ബാധിച്ചിരുന്നില്ല. കേരളത്തില്‍ തന്നെ ഹൃദയാരോഗ്യ രംഗത്ത് മികച്ച ചികിത്സ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ആതുരാലയമായ പരിയാരം മെഡിക്കല്‍ കോളേജില്‍ വന്‍കിട ആശുപത്രികളെ പോലും വെല്ലുന്ന അപൂര്‍വ ശസ്ത്രക്രിയകള്‍ പോലും നടന്നിരുന്നു. എം.വി രാഘവന്‍ നേതൃത്വം നല്‍കുന്ന സി.എം.പിയില്‍ നിന്നും പരിയാരം സി.പി.എം ഭരണസമിതി പിടിച്ചെടുത്തുവെങ്കിലും പിന്നീടും ആശുപത്രി നടത്തിപ്പും ചികിത്സയിലെ മികവും അഭംഗുരം തുടര്‍ന്നു. മിതമായ നിരക്കില്‍ ചികിത്സ ലഭ്യമായി രു ന്ന പരിയാരം സാധാരണക്കാരെ സംബന്ധിച്ചു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ ചികിത്സാ നേടാവുന്ന ആതുരാലയങ്ങളിലൊന്നായിരുന്നു.

കാരുണ്യാ പദ്ധതിയിലൂടെ നുറുകണക്കിന് രോഗികളാണ് ഇവിടെ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. കേരളത്തിലെ മികച്ച ഹൃദ് രോഗ വിദഗ്ദ്ധന്‍മാരുടെ സേവനവും പരിയാരത്തിന് ലഭിച്ചിരുന്നു'സംസ്ഥാനത്തെ ഏറ്റവും മികച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജുകളിലൊന്നായി പരിയാരം ഖ്യാതി നേടുകയും ചെയ്തു. എന്നാല്‍ നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടു കൂടി കഥ മാറിയിരിക്കുകയാണ്. നേരത്തെ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചു നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ ബാഹുല്യവും സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതില്‍ കാണിക്കുന്ന അനാസ്ഥയും കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. കാരുണ്യ പദ്ധതിയിലുള്‍പ്പെടെ പരിയാരത്തിന് സര്‍ക്കാര്‍ നല്‍കാനുള്ള കോടികളുടെ കുടിശ്ശിക കാരണം ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാത്ത അവസ്ഥയില്‍ പരിയാരത്തെ എത്തിച്ചിരിക്കയാണ്.


കാട്ടിലെ തടി; തേവരുടെ ആന: വലിയെടാ വലി
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലിയെന്ന പഴമൊഴി പോലെയാണ് ഇന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ അവസ്ഥ .ഇവിടെ അനാവശ്യ തസ്തികകളില്‍ അമ്പതോളം പേരാണ് ജോലി ചെയ്യുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല: ചെയര്‍മാന്റെ പി.എ തസ്തികയിലും ഹൃദയാലയ അഡ്മിനിസ്‌ടേറ്റര്‍ തസ്തികയിലും ജോലി ചെയ്തവര്‍ക്ക് ഇപ്പോള്‍ പി.ആര്‍.ഒ തസ്തികയിലാണ് നിയമനം. വന്‍ ശമ്പളമാണ് ഈ തസ്തികകളില്‍ ഇവര്‍ വാങ്ങുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും പി.ആര്‍.ഒമാരുടെ എണ്ണം മൂന്നാണ്. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ പോലും രണ്ടു പേര്‍ മാത്രമേയുള്ളൂ.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജായിരുന്നപ്പോള്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 35-ലേറെ ജീവനക്കാര്‍ ഉണ്ടായിരുന്നത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജില്‍ ഈ തസ്തികകള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര പുനരാലോചന വേണമെന്നും ആവശ്യപ്പെട്ട് ജനകീയാരോഗ്യവേദി കണ്‍വീനര്‍ എസ്. ശിവസുബ്രഹ്മണ്യനാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ സഹകരണ മെഡിക്കല്‍ കോളേജ് ആയിരുന്ന കാലത്ത് പി.എ, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ പി.എ എന്ന പേരിലാണ് രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഹൃദയാലയ ഇല്ലെങ്കിലും നിയമനമുണ്ട്


കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍നിലവില്‍ ഹൃദയാലയ എന്ന പേരില്‍ പ്രത്യേക ചികിത്സാ വിഭാഗമില്ല. ഗവ. മെഡിക്കല്‍ കോളേജ് ആയതോടെ അത് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗമായി മാറിയിരിക്കുകയാണ്. ഇവിടെ പ്രത്യേക അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്ലാതിരിക്കെ ആ തസ്തികയും പിആര്‍ഒയാക്കി മാറ്റിയിരിക്കയാണ്. സംസ്ഥാന പൊതുമരാമത്ത് ബില്‍ഡിങ്ങ്‌സ് വിഭാഗവും ഇലക്ട്രിക്കല്‍ വിഭാഗവുമാണ് ആശുപത്രിയിലെ മരാമത്ത് ജോലികള്‍ നടത്തേണ്ടതെങ്കിലും മുപ്പത്തിയഞ്ചിലേറെ ജീവനക്കാര്‍ ഇപ്പോഴും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നോക്കുന്നുണ്ട്. ഇത് തീര്‍ത്തും അനാവശ്യമാണെന്നും ഇവരെ പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയ രീതിയില്‍ പൊതുമരാമത്ത് വിഭാഗത്തിലേക്ക് മാറ്റണമെന്നും പരാതികളില്‍ പറയുന്നു.

കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടിക്കാരുണ്ട്:
എഞ്ചിനീയറിംഗ് വിഭാഗത്തിലുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ ബന്ധുക്കളും സ്വന്തക്കാരുമാണ് ജോലി ചെയതു വരുന്നത്. ആവശ്യത്തിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ശിവസുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

മറുകണ്ടം ചാടി ഡോക്ടര്‍മാര്‍, ചികിത്സ വാട്‌സ്ആപ്പിലും

കണ്ണൂര്‍ നഗരത്തിനടുത്ത് ഒരു വന്‍കിട ആശുപത്രി തുറന്നതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിയിരുന്ന ചില പ്രമുഖ ഡോക്ടര്‍മാര്‍ അവിടേക്ക് മാറി. ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ വെട്ടിലായി. തുടര്‍ ചികിത്സയ്ക്കായി പാവപ്പെട്ട ഈ രോഗികള്‍ ഈ കഴുത്തറപ്പന്‍ ആശുപത്രികളെ ആശ്രയികേണ്ട ഗതികേടിലുമായി. നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തു മുങ്ങുന്നതും ഇരുട്ടടിയിലായി. അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ വാട്‌സ് ആപ്പിലൂടെയാണ് ജൂനിയര്‍ മാര്‍ക്ക് ചികിത്സ പറഞ്ഞു കൊടുക്കുന്നത്. ഇതു അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്താന്‍ ഇടയാക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Medical College, hospital, CPM, pariyaram, Doctor, Government, Criticises against Kannur Govt. Medical College


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?