പൗരത്വം: ജാമിഅ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവിലേക്ക്, ഡെല്‍ഹിയിലെ യുപി ഭവന്‍ ഉപരോധിക്കും; പിന്തുണയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ കമ്മിറ്റിയും; സുരക്ഷ ശക്തമാക്കി യോഗി പോലീസ്, 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
ലക്‌നൗ: (https://ift.tt/2t3JvLy) പൗരത്വഭേദഗതി നിയമം പാസായി രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതിഷേധത്തിന് അയവില്ല. ദിവസംകൂടുന്തോറും രാജ്യത്താകമാനം കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ആഴ്ച നടന്ന വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും പ്രതിഷേധം അലയടിക്കുകയാണ്.
ഡെല്‍ഹി, ആസ്സാം, മുംബൈ, യുപി, കര്‍ണാടക, കേരള, തമിഴനാട്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ യുപിയിലും കര്‍ണാടകയിലും ബിജെപി സര്‍ക്കാര്‍ പ്രതിഷേധക്കാരെ തോക്കും ലാത്തിയും കൊണ്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ ഡെല്‍ഹിയിലെ കേന്ദ്രപോലീസ് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് യുപിയിലും കര്‍ണാടകയിലും പോലീസ് നരനായാട്ട് നടന്നത്. യുപിയില്‍ പോലീസ് അതിക്രമം ഇപ്പോഴും തുടരുകയാണ്. ഗുജറാത്ത്, ഡെല്‍ഹി വംശഹത്യയ്ക്ക് സമാനമായ ക്രൂരതയാണ് യുപിയില്‍ നടക്കുന്നതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
അതിനിടെ, ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡെല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ ഡെല്‍ഹിയിലെ ചാണക്യപുരിയിലുള്ള യുപി ഭവന്‍ വെള്ളിയാഴ്ച ഉപരോധിക്കാനാരുങ്ങുകയാണ്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് യു പി ഭവന്‍ ഉപരോധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
അതേസമയം ഉത്തര്‍പ്രദേശില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി 12 ജില്ലകളില്‍ ഇന്റെര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങി 12 ജില്ലകളിലാണ് ഒരു ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. പ്രതിഷേധക്കാരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ തുടരുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 1,113 പേരെ അറസ്റ്റ് ചെയ്തു. ആക്രമണങ്ങള്‍ നടത്തിയ 327 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,558 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണെന്ന് പോലീസ് അറിയിച്ചു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളാണ് നടന്നത്. ഡിസംബര്‍ 10 മുതല്‍ നടന്ന അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 288 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trending, News, National, Protest, DYFI, New Delhi, Uttar Pradesh, Internet, Students, Lucknow, CAA protest: Jamia students to gherao UP Bhawan in Delhi
Powered by Info News For You

Comments
Post a Comment