മഹാരാഷ്ട്രയില്‍ ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് കളമൊരുങ്ങുന്നു; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെയും നേതാക്കള്‍ ശനിയാഴ്ച ഗവര്‍ണറെ കാണും; ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തും

മുംബൈ: (www.kvartha.com 15.11.2019) മഹാരാഷ്ട്രയില്‍ ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് കളമൊരുങ്ങുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെയും നേതാക്കള്‍ ശനിയാഴ്ച ഗവര്‍ണറെ കാണും.

ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തും. ശിവസേനയ്ക്ക് അഞ്ചുവര്‍ഷവും മുഖ്യമന്ത്രി പദം നല്‍കി, എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല വിജയത്തിലേക്കെന്ന സൂചനയും പുറത്തു വന്നു.

Maharashta CMP finalised; Sena to get full term CM, 1 deputy CM each from Congress, NCP, Mumbai, News, Politics, Trending, Congress, Shiv Sena, NCP, Sonia Gandhi, Meeting, Controversy, National

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് 48 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം നല്‍കുകയും ചെയ്തു. ധാരണയനുസരിച്ച് സേന നയിക്കുന്ന സര്‍ക്കാരില്‍ എന്‍സിപിക്ക് 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം.

അതിനിടെ എന്‍ സി പി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും എന്‍ സി പി തലവന്‍ ശരദ് പവാര്‍ പ്രതികരിച്ചു. സഖ്യ സര്‍ക്കാര്‍ ആറ് മാസം പോലും തികച്ച് ഭരിക്കില്ലെന്ന മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പവാര്‍.

'' ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തീര്‍ത്ത് ഭരിക്കും. അക്കാര്യം ഞങ്ങള്‍ ഉറപ്പുവരുത്തും. ദേവേന്ദ്രജിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. പക്ഷെ അദ്ദേഹം ജ്യോതിഷം പഠിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു'' എന്നും പവാര്‍ പരിഹസിച്ചു.

താന്‍ തിരിച്ച് വരുമെന്ന ഫഡനാവിസിന്റെ പരാമര്‍ശത്തെയും പവാര്‍ പരിഹസിച്ചു. മുഖ്യമന്ത്രി പദം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ശിവസേനയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം തങ്ങള്‍ ആലോചിക്കുമെന്നായിരുന്നു പവാറിന്റെ മറുപടി.

അതേസമയം ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം തന്നെ ഉടലെടുക്കാന്‍ കാരണം മുഖ്യമന്ത്രിപദത്തെ ചൊല്ലിയായിരുന്നു. ഇതിനാല്‍ തന്നെ ഞങ്ങളാരും തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കാന്‍ പോകുന്നില്ല എന്ന് എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കു തന്നെയെന്ന സൂചനയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തി.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഞ്ചല്ല, 25 കൊല്ലം ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. എന്‍സിപിയും കോണ്‍ഗ്രസുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമോയെന്ന ചോദ്യത്തിനാണ് അഞ്ചല്ല, 25 വര്‍ഷം സേന നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിക്കുമെന്നു റാവുത്ത് പറഞ്ഞത്.

മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ നിന്ന് എന്‍ സി പി പിന്നോട്ടു പോകുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും ഉദ്ധവുമായി ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് ഒത്തുതീര്‍പ്പിനു സാധ്യത തെളിഞ്ഞത്.

ന്യൂനപക്ഷത്തെ ചേര്‍ത്തുനിര്‍ത്താനുള്ള പാക്കേജുകളും ബിജെപി ചായ്‌വുള്ള ഉത്തരേന്ത്യന്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും കോണ്‍ഗ്രസും എന്‍സിപിയും പൊതുമിനിമം പരിപാടിയില്‍ മുന്നോട്ടു വച്ചിരുന്നു.

രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് തുടങ്ങി ഏറെക്കാലമായി ശിവസേന ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങളിലും ഹിന്ദുത്വ അജന്‍ഡയിലും അവരുടെ ഇനിയുള്ള നിലപാട് എന്താകുമെന്നാണ് ബിജെപി ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashta CMP finalised; Sena to get full term CM, 1 deputy CM each from Congress, NCP, Mumbai, News, Politics, Trending, Congress, Shiv Sena, NCP, Sonia Gandhi, Meeting, Controversy, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?