പി മോഹനന് പിന്തുണയുമായി പി ജയരാജനും: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികള്‍ തന്നെ

കണ്ണൂര്‍: (www.kvartha.com 21.11.2019) മാവോയിസ്റ്റുകള്‍ക്കു പിന്നില്‍ ചില ഇസ്ലാം തീവ്രവാദ സംഘടനകളാണെന്ന സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനക്ക് പിന്തുണയുമായി പി ജയരാജന്‍ രംഗത്ത്. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ചില മത തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നതെന്നും ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരു പൊതു യോഗത്തില്‍ സഖാവ് പി മോഹനന്‍ മാസ്റ്റര്‍ പ്രസംഗിച്ചതിന്റെ പേരില്‍ സി പി എമ്മിനെതിരെ വിരുദ്ധന്‍മാര്‍ ആക്രോശം തുടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിച്ച് സി പി ഐ എം ഇസ്ലാമിക വിശ്വസികള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആരംഭിച്ചിരിക്കുന്നു.

P Jayarajan comes out in support of P Mohanan,Kannur, News, Politics, Facebook, Post, Religion, Kerala.

ഭീകരവാദ സംഘടനയായ ഐ എസിന്റെ പൂര്‍ണ രൂപം ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ്. അതിന്റെ അര്‍ത്ഥം ഇസ്ലാമിക വിശ്വാസികള്‍ ആകെ ഭീകരവാദികളാണ് എന്നല്ല. ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ ലീഗുകാര്‍ എന്തിനാണ് ചാടിപ്പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല. ഹിന്ദു ജനവിഭാഗത്തിനിടയിലെ തീവ്രവാദികളാണ് സംഘപരിവാര്‍.

ഹിന്ദുത്വ തീവ്രവാദമാണ് രാജ്യത്തിലെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യ നീതിക്കും ഏറ്റവും വലിയ വിപത്തെന്ന് സി പി ഐ എം നേരത്തെ വ്യക്തമാക്കിയതാണ്. ഹിന്ദു തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ആര്‍ എസ് എസ് എതിര്‍ക്കുന്നത് പോലെയാണ് മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പറയുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നത്.

മുസ്ലീം തീവ്രവാദികള്‍ക്കെതിരായി പറഞ്ഞാല്‍ അത് സാധാരണ മുസ്ലീം മതവിശ്വാസിക്കെതിരല്ല. ഇത് തിരിച്ചറിയാന്‍ തയ്യാറാവണം. ഉള്ളിന്റെ ഉള്ളില്‍ തീവ്രവാദ ചിന്തയുള്ളവര്‍ക്കാണ് ഇത് കേള്‍ക്കുമ്പോള്‍ പൊള്ളുന്നത്. അവര്‍ ആത്മ പരിശോധന നടത്തുക. യഥാര്‍ത്ഥ മതവിശ്വാസികള്‍ എല്ലായ്‌പ്പോഴും ഇത്തരം തീവ്രവാദങ്ങള്‍ക്ക് എതിരാണ്. ഇന്ന് സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്.

ആര്‍ എസ് എസ് നേതൃത്വത്തില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ മറു പതിപ്പാണ് ഒരു വിഭാഗം മുസ്ലീം ലീഗ് അണികളും നടത്തുന്നത്. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ കുറിച്ചോ ബി ജെ പി-ആര്‍ എസ് എസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയോ ഒരു വാക്ക് പോലും ഇക്കൂട്ടര്‍ മിണ്ടില്ല.

രാജ്യത്താകമാനം സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലകളും കാണില്ല. പൊട്ടക്കിണറ്റിലെ തവളകളായി സി പി ഐ എമ്മിനെതിരെ എന്തെങ്കിലും നുണ പ്രചരിപ്പിക്കാന്‍ റെഡിയായി നില്‍ക്കുകയാണ്. പലപ്പോഴും സി പി ഐ എമ്മിനെതിരായി ആര്‍ എസ് എസ് ഉണ്ടാക്കി വിടുന്ന വ്യാജ പോസ്റ്ററുകളുടെ പ്രചാരണം ഏറ്റെടുക്കുന്നത് പോലും ഇത്തരം മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളാണ്.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ചില മത തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പണ്ഡിതനായ എം എന്‍ കാരശ്ശേരി തീവ്രവാദികള്‍ക്ക് വേണ്ടി ഘോര ഘോരമായി വാദിക്കുന്നത് കേട്ടു. ഇസ്ലാമിസ്റ്റുകളുടെ ആപത്തിനെ കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ ഞാന്‍ വായിച്ചത് കാരശേരിയുടേതാണ്.

അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിനു എന്താണ് കാരണമെന്ന് മനസ്സിലാവുന്നില്ല. മാവോയിസ്റ്റുകളെ ഇസ്ലാമിസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ഒരു പുതിയ കാര്യമല്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും പങ്കുണ്ട് എന്നാണ് മാവോസ്റ്റുകള്‍ കരുതുന്നത്. ആശയപരമായി മാത്രമല്ല പ്രയോഗികമായും ഇവര്‍ ഒത്തുചേരുന്നുണ്ട്.

സി ആര്‍ പി പി എന്ന സംഘടനയുടെ (Committee for Release of Political Prisoners) ഡെല്‍ഹി യോഗത്തില്‍ കോഴിക്കോടുകാരനായ പ്രൊഫസര്‍ കോയ പങ്കെടുത്തതായി വിവരമുണ്ട്. ഈ യോഗത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കളും പങ്കെടുത്തിരുന്നു. കൂടെയുള്ള മൂന്ന് മലയാളികളുടെ സാന്നിധ്യവും വെളിപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന ഒരു ദിനപത്രത്തിന്റെ ജീവനക്കാരന്‍ ഒരേ സമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്.

മാലേഗാവ് സ്ഫോടനക്കേസിലും അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലും ആദ്യം പ്രതി ചേര്‍ക്കപ്പെട്ടത് മുസ്ലീം യുവാക്കളെയാണ്. പിന്നീടാണ് ഇത് ചെയ്തത് ഹിന്ദുത്വ തീവ്രവാദികള്‍ ആണെന്ന് ബോധ്യമായത്. ഈ സംഭവത്തിന്റെ തുടക്കം മുതല്‍ സി പി ഐ എം ആണ് ശരിയായ നിലപാടെടുത്തത്. ഹിന്ദുത്വ തീവ്രവാദികള്‍ ക്കെതിരായ ഉറച്ച നിലപാടെടുക്കുന്ന സി പി ഐ എമ്മിന് ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളെയും തുറന്നു കാട്ടേണ്ടതുണ്ട്.

അതിനാല്‍ ഇസ്ലാമിസ്റ്റുകളെ വിമര്‍ശിക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുള്ള ഏത് ഇസ്ലാം മത വിശ്വാസിയും സി പി ഐ എമ്മിന് ഒപ്പം ചേരും. ഹിന്ദുത്വ തീവ്രവാദികളെ എതിര്‍ക്കുമ്പോള്‍ സാധാരണ ഹിന്ദു ജന വിഭാഗങ്ങളും പാര്‍ട്ടിയോടൊപ്പം അണിനിരക്കും- ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P Jayarajan comes out in support of P Mohanan,Kannur, News, Politics, Facebook, Post, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?