28 വര്‍ഷം മുമ്പ് നടന്ന കാസര്‍കോട് സ്‌കൂള്‍യുവജനോത്സവ ഓര്‍മ്മ

അസ്ലം മാവിലെ 

(https://ift.tt/35Hk4gY) 1956 ല്‍ അന്നത്തെ കേരള ഡി പി ഐ ആയിരുന്നഡോ. സി എസ് വെങ്കടേശ്വരന്‍ഡല്‍ഹിയില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫെസ്റ്റില്‍ അതിഥിയായി പങ്കെടുക്കുകയുണ്ടായി. ആ പ്രോഗ്രാം കണ്ട് അന്നദ്ദേഹത്തിന്തോന്നിയ ആശയമാണ് യൂത്ത് ഫെസ്റ്റിവല്‍. 1956 ല്‍ അദ്ദേഹം എറണാകുളത്ത് 200 കുട്ടികളെ പങ്കെടുപ്പിച്ചു ഫെസ്റ്റിവല്‍ നടത്തി. 2008 വരെ യൂത്ത് ഫെസ്റ്റിഫല്‍ എന്നായിരുന്നു പേര്. 2009 മുതല്‍ കലോത്സവം എന്നാക്കി.

1991ലാണ് കാസര്‍കോട് സ്‌കൂള്‍ യുവജനോത്സവം എത്തുന്നത്. ഇ കെ നായനാര്‍ മന്ത്രിസഭ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം. വിദ്യാഭ്യാസ മന്ത്രി കണ്ണൂര്‍ക്കാരനായ കെ. ചന്ദ്രശേഖരന്‍. നമ്മുടെ ജില്ലയുടെ (തൃക്കരിപ്പൂര്‍) മന്ത്രികൂടിയായിരുന്നു നായനാര്‍. സി ടി അഹമ്മദലിയാണ് കാസര്‍കോട് എം എല്‍ എ, സി ടിയുടെ മണ്ഡലത്തില്‍വേദിയൊരുക്കാന്‍ നായനാര്‍ക്ക് ഒരു മടിയുമുണ്ടായില്ല. ഇപ്രാവശ്യത്തെ പോലെ ആലപ്പുഴക്കാര്‍ക്ക് പറ്റാത്തത് കൊണ്ട് കാസര്‍കോട്ടുകാര്‍ ഏറ്റെടുത്തതല്ല ആ ഉത്സവം. ഒന്നാം ചോയിസില്‍ തന്നെ കാസര്‍കോടിന് കിട്ടിയതാണ്.

ഒരു ഫെബ്രുവരി മാസത്തിലായിരുന്നു അന്ന് സംസ്ഥാന യുവജനോത്സവം നടന്നത്. നായനാരാണ് ആ പെരുങ്കളിയാട്ടം ഉദ്ഘാടനം ചെയ്തത്. അധ്യക്ഷന്‍ ചന്ദ്രശേഖരന്‍. കര്‍ണാടകമന്ത്രി വിരപ്പമൊയ്‌ലി, മുന്‍മന്ത്രി എന്‍ കെ ബാലകൃഷന്‍ തുടങ്ങിയവര്‍ വേദിയില്‍. വിജയികള്‍ക്ക് സ്വര്‍ണകപ്പ് എന്ന കവി വൈലോപ്പിള്ളിയുടെ ആശയം പ്രാവര്‍ത്തികമാക്കിയ മുന്‍മന്ത്രി ടി എം ജേക്കബും അതിഥിയായി ആ വേദിയിലുണ്ട്.

അഞ്ചോ ആറോ വേദികളുണ്ട് അന്ന്. താളിപ്പടപ്പ് മൈതാനം, ജി എച്ച് എസ് കാസര്‍കോട് ലളിതകലാ സദനം, ഗവ. കോളേജ്, ചിന്മയ ഹാള്‍, ജി എച്ച് എസില്‍ തന്നെ രണ്ട് വേദിയുണ്ടായിരുന്നെന്നാണ് എന്റെ ഓര്‍മ്മ. 70 താഴെ ഇനങ്ങളായിരുന്നു അന്ന് മത്സരങ്ങള്‍. താളിപ്പടപ്പിലാണ് പ്രധാന വേദി. മിക്ക കളര്‍ഫുള്‍ മത്സരങ്ങള്‍ അവിടെയായിരുന്നു.

കലോത്സവത്തിന് മുന്നോടിയായി നടന്ന അതി ഗംഭീര സാംസ്‌ക്കാരിക ഘോഷയാത്ര ഞാന്‍ വലിയ അത്ഭുതത്തോടെയാണ് നേരില്‍ കണ്ടത്. തികഞ്ഞ അച്ചടക്കം. പരസ്പര സഹകരണം. നല്ല ആതിഥേയത്വം. ചിട്ടയായ സംഘാടനം. 1984 ജില്ലാ രൂപീകരണത്തിന് ശേഷം കാസര്‍കോട് ശ്രദ്ധിക്കപ്പെട്ടത് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. (84 ല്‍ അന്ന് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു, ഞാനന്ന് ഒമ്പതാം ക്ലാസ് കഴിഞ്ഞതാണ്. ജില്ലാ രൂപീകരണ പ്രഖ്യാപന ദിവസത്തില്‍ ഞാന്‍ സുഹൃത്ത് എം എ മജീദിന്റെ കൂടെയാണ് ആഘോഷം കാണാന്‍ കാസര്‍കോട്ടേക്ക് പോയത്. അന്നത്തെ ഉദ്ഘാടന വേദി ഒരുക്കുന്നതിലൊക്കെ മജീദിന്റെ പിതാവ് മര്‍ഹൂം പട്‌ല എം എ മൊയ്തീന്‍ കുഞ്ഞി ഹാജിയും വളരെ സജിവമായിരുന്നു.



പത്രപ്രവര്‍ത്തകനും സാംസ്‌കാരിക നേതാവുമായ കെ എം അഹ് മദിന്റെ സജീവമായ ഇടപെടല്‍ അന്നത്തെ യുവജനോത്സവ വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സീനിയര്‍ പത്രപ്രവര്‍ത്തകരായ റഹ് മാന്‍ തായലങ്ങാടിയും, കൗമുദിയുടെ കൃഷ്ണനും, എഴുത്തുകാരന്‍ സി രാഘവന്‍ മാഷും മറ്റും വളരെ സജീവം.ജെ. സുധാകരനായിരുന്നു അന്നത്തെ ജില്ലാകലക്ടര്‍.

ഒരു വേദിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു എല്ലാവരും. ഇടവേളകളില്ലാത്ത ബസ് സര്‍വ്വീസുകള്‍. ഹൈവേയില്‍ എത്തിയാല്‍ ഏത് ബസിലും കയറാം. തിക്കിതിങ്ങി നിറഞ്ഞുള്ള യാത്ര. കണ്ടക്ടര്‍മാര്‍ ആരും മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് മുറിച്ചു കൊടുത്തിരിക്കില്ല. അത്രയും തിരക്കുംയാത്രക്കാരും. സ്റ്റെപ്പിലും പിന്‍ഭാഗത്തെ ഏണിയിലും പിടിച്ചു തൂങ്ങിയാണ് യാത്ര. (ഞാനും മിക്ക ട്രിപ്പിലും ടിക്കറ്റെടുത്തിരുന്നില്ല. അവര്‍ക്ക് തന്നെ ചോദിക്കാന്‍ നേരം വേണ്ടേ, പിന്നെങ്ങനെ കൊടുക്കാന്‍?)

കോളേജില്‍ കൂടെ പഠിച്ച ഒരു ബാച്ച് മേറ്റിന്റെ ഇളയച്ഛന്‍ ഊട്ടുപുരയില്‍ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണകാര്യത്തില്‍ വലിയ അല്ലലലട്ടലുകള്‍ ഉണ്ടായിരുന്നില്ല. കൂട്ടുകാരന് വിശക്കുമ്പോഴൊക്കെ എനിക്കും യാന്ത്രികമായി വിശന്നു. അവസാന ദിവസം വീണ്ടും ഘോഷയാത്രയുണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. താളിപ്പടപ്പിലെ പ്രധാന വേദിയിലാണ് സമാപനം. മന്ത്രി  ഇ ചന്ദ്രശേഖരന്‍ നായര്‍, എം രാമണ്ണ റൈ എം പി അടക്കം വിശിഷ്ടാതിഥികള്‍. വിശിഷ്ടാതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കുംവേണ്ടി സ്റ്റേജ് വിഭാഗങ്ങളില്‍ ഒന്നാം സമ്മാനം നേടിയ ഇനങ്ങളുടെ പുനരാവതരണം കൂടി ഉണ്ടായിരുന്നു.വൈകുവോളം സമ്മാന വിതരണങ്ങള്‍. ആ ദിനരാത്രങ്ങള്‍ (ഓര്‍മ്മ ശരിയെങ്കില്‍ നാല് രാപ്പകലുകള്‍) കണ്ണഞ്ചിപ്പിക്കുന്നതും കര്‍ണ്ണാനന്ദകരമായിരുന്നു.

ഒരിക്കല്‍ കൂടി 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലയുടെ വസന്തോത്സവം കാസര്‍കോടന്‍ മണ്ണിനെ തേടിയെത്തുമ്പോള്‍ 239 ഇനങ്ങളിലായി 10000 + മത്സരാര്‍ഥികളായുണ്ട്. 28 വേദികളുണ്ട്. നീലേശ്വരം മുതല്‍ വെള്ളിക്കോത്ത് വരെ ആ വേദികള്‍ കൗമാര കലാകാരന്മാര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങും. വിസ്മയക്കാഴ്ചകളും കലാപ്രകടനങ്ങളുമായി 5 ദിനരാത്രങ്ങള്‍ ഇനി കാസര്‍കോടിനെ ധന്യമാക്കും, ഉറപ്പ്.

മാമ്പു:
കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ കാസര്‍കോട്ട് നിറപ്പകിട്ടാര്‍ന്ന ഒരു കലാവിരുന്നൊരുക്കിയിരുന്നു. അതില്‍ ഒരു നാടന്‍ കലാ ഇനം ഉദയന്‍ കുണ്ടുംകുഴിയുടെ നേതൃത്വത്തില്‍ -അലാമിക്കളിയും ഉണ്ടായിരുന്നു. കാസര്‍കോടിന് മാത്രം സ്വന്തമായത്. അതിന്റെ ചരിത്ര പശ്ചാത്തലം കര്‍ബലയോളമുണ്ടത്രെ. തുര്‍ക്കന്മാര്‍ (ഹനഫി മുസ്ലിംകള്‍)  ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന കലാരൂപമത്രെ ഇത്. പക്ഷെ, ഒരിനം കൊറഗ വേഷത്തില്‍ കറുപ്പ് നിറത്തിനമിത പ്രധാന്യം നല്‍കി നൃത്തമാടിയിരുന്നത് അമുസ്ലിംകളായിരുന്നു പോലും. ഹസന്‍ - ഹുസൈനുമായി ബന്ധപ്പെട്ട കര്‍ബല നാളുകളുമായി ഈ അലാമിക്കളിക്ക് വളരെ അടുത്ത ബന്ധമുണ്ടത്രെ. ഇന്നീ കലാരൂപം നിലവിലില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, Article, kalolsavam, Aslam Mavile, School-Kalolsavam, Remembering 1991 Kasaragod Yuvajanothsavam
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?