പൊന്നാമറ്റം കുടുംബത്തിലെ എല്ലാവരേയും ഇല്ലാതാക്കാന്‍ കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി ശ്രമിച്ചിരുന്നു; ജോളി വീട്ടിലെത്തി പോയശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദിച്ചു; രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു; പരാതിയുമായി കുടുംബം

കോഴിക്കോട്: (www.kvartha.com 09.10.2019) കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെക്കൂടി മുഖ്യപ്രതി ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന പരാതിയുമായി കുടുംബം പോലീസില്‍. അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം നല്‍കിയിരിക്കുന്ന പരാതി.

അന്ന് രക്ത പരിശോധന നടത്തിയപ്പോള്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ ആരും സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 Jolly involved in more deaths at Ponnamattam family in Koodathai murder, Kozhikode, News, Trending, Murder, Police, Kerala, Crime, Criminal Case

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാല്‍, രക്തം പരിശോധിച്ചപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നു. ഇതോടെയാണ് പോലീസിന് പരാതി നല്‍കിയത്. അന്ന് പോലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ സംശയം.

നിലവില്‍ വിഷം നല്‍കിയെന്ന് പരാതി നല്‍കിയ കുടുംബത്തിലെ അംഗങ്ങള്‍ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാര്‍ക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റാരോ ആണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അതനുസരിച്ച് ജോളി, വന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മടങ്ങി എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഒന്നും പുറത്തുപറയാന്‍ തയ്യാറല്ല. ഏത് വര്‍ഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്ന കാര്യത്തിലും പോലീസ് വ്യക്തത നല്‍കുന്നില്ല. പക്ഷേ, ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആല്‍ഫൈനും മരിച്ചതിന് ശേഷമാണ് ഈ സംഭവമെന്നാണ് സൂചന.

പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മൂന്ന് മരണങ്ങളില്‍ക്കൂടി സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അവയൊന്നും നിലവില്‍ പോലീസിന്റെ അന്വേഷണ പരിധിയിലില്ല. അവയൊന്നും വിഷപ്രയോഗങ്ങളുമല്ല. പക്ഷേ, ഇത് പോലീസിന് നേരിട്ട് പരാതി കിട്ടിയിരിക്കുന്ന കേസാണ്.

ഈ സംഭവം നടന്ന സമയത്ത് ജോളിയുടെ സാന്നിധ്യവുമുണ്ട്. പൊന്നാമറ്റത്തെ മറ്റ് കൊലപാതകങ്ങളിലും സമാനമായ രീതിയിലെ തെളിവുകളാണ് പോലീസിന് മുന്നിലുള്ളത്. എല്ലായിടത്തും ജോളിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. അതിനാല്‍ ഊര്‍ജിതമായ അന്വേഷണം തന്നെ ഇതില്‍ പോലീസ് നടത്തുന്നുമുണ്ട്.

എന്നാല്‍ ആരാണ് ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇത് വെറും കേസല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ജോളിയുടെ ഒപ്പം ഉണ്ടെന്ന് കരുതുന്ന ആരോ ചിലര്‍ ഇപ്പോഴും പൊന്നാമറ്റം കുടുംബത്തിന് അകത്തു തന്നെ മറഞ്ഞിരിപ്പുണ്ട്. ഇവരിലേക്ക് ഈ പരാതി ഒരു കണ്ണിയാകുമെന്നാണ് പോലീസ് കരുതുന്നത്.

അതിനിടെ ജോളിയുടെ അയല്‍ക്കാരന്റെ മരണത്തിലും ഇപ്പോള്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം കേസന്വേഷണം വേഗത്തിലാക്കാന്‍ പ്രതികള്‍ക്കായി ടവര്‍ ഡംപ് എന്ന പരിശോധനാ രീതിയും പോലീസ് അവലംബിക്കും. ഓരോ പ്രതികളും സംശയിക്കുന്ന സമയങ്ങളില്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഈ ലിസ്റ്റില്‍ ഉണ്ടാകുക. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ടവര്‍ ഡംപ് പരിശോധന.

അന്വേഷണ സംഘം വിപുലീകരിക്കുന്നതോടെ, കൂടുതല്‍ വിവരങ്ങള്‍ സമഗ്രമായി ശേഖരിക്കാനാകും എന്നാണ് പോലീസ് കരുതുന്നത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ഹരിദാസും റൂറല്‍ എസ്പി കെ ജി സൈമണും വടകരയിലെ എസ്പി ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയാണ്.

ആറ് കൊലപാതകങ്ങള്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കൊലപാതകങ്ങളിലും വിശദമായ ഫോറന്‍സിക്, ഫോണ്‍, സൈബര്‍ രേഖകള്‍ എന്നിവ പ്രത്യേകം സമഗ്രമായി പരിശോധിക്കും. ഓരോ കേസിലും വെവ്വേറെ എഫ് ഐ ആറുകളും തയ്യാറാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jolly involved in more deaths at Ponnamattam family in Koodathai murder, Kozhikode, News, Trending, Murder, Police, Kerala, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?