മന:സ്സാക്ഷി ഞെട്ടും ഈ മനുഷ്യനോടുള്ള ക്രൂരതയില്‍; അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചെന്ന്

ബാംഗ്ലൂര്‍: (www.kvartha.com 27.09.2019) ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചതായി ആരോപണം. ഫേസ്ബുക്കിലൂടെ മഅ്ദനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മഅ്ദനി ആരോപിച്ചു.

പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മഅ്ദനിയെ സെപ്റ്റംബര്‍ 12 നാണ് ബാംഗ്ലൂരിലെ വൈറ്റ് ഫീല്‍ഡ് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം നിയന്ത്രിക്കുന്നതിനും ചികിത്സ പൂര്‍ത്തിയാക്കാനും ഒരു മാസം കൂടി ആശുപത്രിയില്‍ കിടക്കണമെന്നാണ് ഡോക്ടര്‍മാരായ ഐസക്ക് മത്തായി, നാരായണന്‍നമ്പൂതിരി, രഘുവീര്‍, ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചതെന്നും എന്നാല്‍ വിചാരണക്കോടതി തുടര്‍ചികിത്സയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും മഅ്ദനി ഫേസ്ബുക്ക് കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോടതി നടപടികള്‍ക്കിടയില്‍ ശാരീരികാസ്വസ്ഥത മൂര്‍ച്ഛിച്ച് കഴിഞ്ഞ പന്ത്രണ്ടാം തീയതി ബാംഗഌരില്‍ വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇന്ന് ഡിസ്ചാര്‍ജ് ആകേണ്ടി വന്നു.

ശക്തമായ പിരടി വേദന, നടുവേദന, തലയ്ക്ക് വിങ്ങല്‍ തുടങ്ങിയ അസുഖങ്ങള്‍ വര്‍ധിക്കുകയും ഡയബറ്റീസ് കാരണം ശരീരത്തിന് അസഹ്യമായ തണുപ്പ് അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സകള്‍ സമന്വയിപ്പിച്ചുള്ള ചികിത്സകള്‍ ലഭ്യമാകുന്ന 'സൗഖ്യ'യില്‍ മുമ്പ് ബഹു: സുപ്രിം കോടതിയുടെയും കര്‍ണാടക ഹൈക്കോടതി യുടെയും നിര്‍ദേശപ്രകാരം മൂന്നു തവണ ചികിത്സ ലഭ്യമായപ്പോഴും അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിച്ചിരുന്നു. പ്രധാനമായും വിവിധതരം ആയുര്‍വേദ ചികിത്സകളിലൂടെയാണ് വേദനയ്ക്ക് കുറവുണ്ടായിട്ടുള്ളത്.

എന്നാല്‍ ഇത്തവണ ശരീരം കൂടുതല്‍ ദുര്‍ബലമാവുകയും (കഴിഞ്ഞ തവണ 'സൗഖ്യ'യില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ശരീര ഭാരം 60 കിലോക്ക് മുകളിലായിരുന്നത് ഇത്തവണ 44.5 കിലോ ആയി കുറഞ്ഞിട്ടുണ്ട്) തണുപ്പ് വല്ലാതെ അനുഭവപ്പെടുകയും ചെയ്യുന്നതിനാല്‍ എണ്ണ ശരീരത്ത് സ്പര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന്റെ തണുപ്പ് മാറ്റിയെടുക്കാനും അനിയന്ത്രിതമായ പ്രമേഹം കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാനുമുള്ള ചികിത്സാ രീതികളാണ് ഡോ. ഐസക്ക് മത്തായി, ഡോ. നാരായണന്‍നമ്പൂതിരി, ഡോ. രഘുവീര്‍, ഡോ. ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്.

കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും ആശുപത്രിയില്‍ ഉണ്ടായാല്‍ മാത്രമെ അല്‍പമെങ്കിലും ഫലപ്രദമായ സ്ഥിതി ഉണ്ടാവുകയുള്ളൂ എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും വിചാരണക്കോടതിയില്‍ നിന്നും ഒട്ടും അനുകൂല സമീപനമല്ല ഉണ്ടായത്. അതു കൊണ്ട് തന്നെ, ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു വിരുദ്ധമായി ഇന്ന് ഡിസ്ചാര്‍ജ് വാങ്ങി തിരികെ പോരേണ്ടി വന്നു. നാളെ മുതല്‍ കോടതിയില്‍ പോകേണ്ടി വരും. നിലവിലെ ശാരീരികാസ്വസ്ഥതയില്‍ മണിക്കൂറുകളോളം കോടതിയില്‍ പോയി ഇരിക്കേണ്ടി വരുന്നത് വളരെ വിഷമകരമായിരിക്കും.

5 വര്‍ഷങ്ങള്‍ക്ക് മുമ്ബ് 2014 നവംബറില്‍ '4 മാസങ്ങള്‍ക്കുള്ളില്‍ വിചാരണ തീര്‍ത്തു കൊള്ളാം' എന്നു സുപ്രിംകോടതിയില്‍ കര്‍ണാടക പ്രോസിക്യൂഷന്‍ ഉറപ്പു കൊടുത്തിട്ടു അരപതിറ്റാണ്ടു കഴിഞ്ഞിട്ടും എവിടെയുമെത്താത്ത കേസിലെ കോടതി നടപടികള്‍ക്കിടയില്‍, ഇപ്പോള്‍ ഏതാനും ദിവസം ഞാന്‍ ഒന്ന് ചികില്‍സ തേടിയാല്‍ 'നീതിയുടെ ആകാശം' ഇടിഞ്ഞു വീഴുമെങ്കില്‍ എന്താണ് ചെയ്യുക?

എന്തായാലും നാഥനിലുള്ള എന്റെ ഉറച്ച സമര്‍പ്പണത്തിന് ഒരു കുറവുമുണ്ടാകില്ല. മരണത്തിനപ്പുറം ഒന്നും സംഭവിക്കാനുമില്ല.

എന്റെ പ്രിയ സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുക, നീതിനിഷേധത്തിന്റെ ഈ അഭിശപ്ത നാളുകളില്‍ വിശ്വാസത്തിന്റെ ചൈതന്യത്തോടെ പിടിച്ചു നില്‍ക്കാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, Kerala, Abdul-Nasar-Madani, News, hospital, Discharged, Madani forcefully discharged from hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?