മാണിക്കു ചരിത്രമെഴുതിയ മണ്ണ് കാത്തിരിക്കുന്നു വീണ്ടുമൊരു അങ്കത്തിനായി; കേരള രാഷ്ട്രീയം പാലാ മുതല്‍ പാലാ വരെ

വിജിന്‍ ഗോപാല്‍ ബേപ്പ്

(www.kvartha.com 30.08.2019)
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനവും മുന്നണികളുടെ ചടുല നീക്കങ്ങളും കൊണ്ട് ചൂട് പിടിച്ചിരിക്കുകയാണ് കേരള രാഷ്ട്രീയം. എല്‍ഡിഎഫിനെ സംബന്ധിച്ചു ഇതൊരു മരണക്കളിയാണ്. ലോക സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അവര്‍ക്ക് മറികടക്കണം. സര്‍ക്കാറിന്റെ ജനകീയ പദ്ധതികള്‍ വോട്ടായി മാറുന്നുണ്ടെന്നു ഉറപ്പു വരുത്തണം. ഇതു മാത്രമല്ല, രാഷ്ട്രീയ പ്രതിസന്ധികളെല്ലാം പ്രതിപക്ഷത്തിന്റെ കുടില തന്ത്രങ്ങളും നീക്കങ്ങളുമാണെന്ന് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടണം. എന്നാല്‍ യുഡിഎഫിനോ? കാര്യം നിസാരമാണ്, എന്നാല്‍ പ്രശ്‌നം ഗുരുതരവുമാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതിന്റെ (വയനാട്ടില്‍) ഓളം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭ്യമായി. ഇരുപതില്‍ പത്തൊമ്പത് എന്ന ചരിത്ര നേട്ടവും നേടിയെടുത്തു. എന്നാല്‍ സര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല എന്ന ചര്‍ച്ച അണികള്‍ക്കിടയില്‍ ഉണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ആശങ്കകള്‍ വേറെയും.

പാലാ ഉള്‍പ്പെടെ രാജ്യത്തെ നാല് നിയമസഭാമണ്ഡലങ്ങളില്‍ സെപ്തംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവു വന്നിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുമെന്ന് ഇടതു മുന്നണി പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു മുന്നണികളേക്കാള്‍ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നു. കെ എം മാണിയെ പോലെ അല്ലാ എങ്കിലും മാണി സി കാപ്പന്‍ പാലായ്ക്ക് സുപരിചിതനാണ് എന്നത് യുഡിഎഫിനെ ആശങ്കയിലാക്കുന്ന ഘടകമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നും നേടിയെടുത്ത ബന്ധങ്ങളും കാപ്പന് മുതല്‍ കൂട്ടാണ്.


യുഡിഎഫിന്റെ ഉറച്ച കോട്ടയായ പാലാ പിടിക്കാനുള്ള നിയോഗം മാണി സി കാപ്പന് ലഭിക്കുന്നത് ഇത് നാലാം തവണയാണ്. കഴിഞ്ഞ മൂന്ന് തവണയും ഉജ്ജ്വലമായ പോരാട്ട വീര്യത്തോടെ അദ്ദേഹം കെ എം മാണിയെ നേരിട്ടു. കേരള നിയമസഭയിലെ വിജയ ഗാഥകളില്‍ കവിത രചിച്ച് ഒന്നര പതിറ്റാണ്ടു കാലം മുന്‍പ് കാല്‍ ലക്ഷത്തോളം വോട്ടിനു ജയിച്ചു വന്നിരുന്ന കെ എം മാണിയെ അവസാന അങ്കത്തില്‍ വിറപ്പിക്കാനും ഭൂരിപക്ഷം കുറയ്ക്കുവാനും മാണി സി കാപ്പനെന്ന പോരാളിക്ക് കഴിഞ്ഞു എന്ന് വേണം വിലയിരുത്താന്‍. പാലാ എന്നത് കെ എം മാണി ചുട്ടെടുത്ത അപ്പമാണ്, അതിന്റെ ഗുണവും രുചിയും കേരളാ കോണ്‍ഗ്രസിനും മുന്നണിക്കും മാത്രമാണെന്നാണ് കഴിഞ്ഞ കാലമത്രയും, ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ രാഷ്ട്രീയ കേരളം കരുതിയിരുന്നത്.

എന്നാല്‍ സ്ഥിതിഗതികള്‍ ഒന്നു വിലയിരുത്തി നോക്കിയാലോ. മൂന്നുതവണ കൊണ്ട് മാണിയുടെ ഭൂരിപക്ഷം നാലിലൊന്നായി ചുരുക്കി. 2001ല്‍ ഉഴവൂര്‍ വിജയന്‍ മാണിക്കെതിരെ തോറ്റത് 22301 വോട്ടിനാണെങ്കില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ കാപ്പന്റെ പരാജയം 4703 വോട്ടുകള്‍ക്ക്. ഇതു തന്നെയാണ് യുഡിഎഫിന്റെ ആശങ്കയും എല്‍ഡിഎഫിന്റെ പ്രതീക്ഷയും. മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ വീണ്ടും പോരിനിറങ്ങുമ്പോള്‍ എല്‍ഡിഎഫ് വരാനിരിക്കുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകള്‍ കൂടി കണക്കുകൂട്ടുന്നുണ്ട്. കോട്ട പിടിച്ചാല്‍ പോരാളികള്‍ക്കതൊരു മനോബലം തന്നെയല്ലേ.

2001ല്‍ ഉഴവൂര്‍ വിജയനായിരുന്നു കെഎം മാണിയെ നേരിട്ട എതിരാളി. സൗമ്യനും വാഗ്മിയും എന്‍സിപിയുടെ കരുത്തനായ പോരാളിയും. എന്നാല്‍ വിശേഷണങ്ങള്‍ വോട്ടായി മാറിയില്ല. 22301 വോട്ടിനു പരാജയപ്പെടുത്തി, ആരും കൊതിക്കുന്ന വിജയം നേടി കെ എം മാണി.

2006ല്‍ കാപ്പന്‍ ആദ്യമായി എതിരാളിയായെത്തി. നിയമസഭാ തെരെഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പുതുമുഖം ആയിരുന്നിട്ടും പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം. മണ്ഡനമാകെ തരംഗം സൃഷ്ടിച്ചു. മാണിയുടെ ഭൂരിപക്ഷം 7759 ലേക്ക് താഴ്ന്നു. 2011ല്‍ മാണിയുടെ എതിരാളിയായി വീണ്ടും രംഗത്ത്. ഭൂരിപക്ഷം പിന്നെയും കുറച്ച് 5259 ലെത്തിച്ചു. ശ്രദ്ധേയമായ പ്രകടനം.

2016ലെ തെരഞ്ഞെടുപ്പില്‍ മാണിക്കെതിരെ കൊടുമ്പിരി കൊള്ളുന്ന ആരോപണങ്ങള്‍. വീഴ്ത്തുമെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു എല്‍ഡിഎഫ് മുന്നേറ്റമെങ്കിലും കണക്കു കൂട്ടലുകള്‍ ഫലം കണ്ടില്ല. കെ എം മാണിയുടെ സ്വന്തം തട്ടകം പാലായില്‍ കാപ്പന്റെ വിജയക്കൊടി പാറിയില്ല. എന്നാല്‍ 4703  വോട്ടിനാണ് കെഎം മാണി കരകയറിയത്.

കെഎം മാണിയില്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ വിജയമാര്‍ക്കൊപ്പമായിരിക്കും എന്നതാണ് ആകാംക്ഷ. മാണി പടുത്തുയര്‍ത്തിയ കേരളാ കോണ്‍ഗ്രസിനിത് അഭിമാന പോരാട്ടമാണ്. മാണിയുടെ പാലാ ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തേണ്ടത് അനിവാര്യം. എന്നാല്‍ ജോസ് കെ മാണിയും പിജെ ജോസഫും എങ്ങനെ ഒരു കുടക്കീഴില്‍ ഒന്നിച്ചു നില്‍ക്കുമെന്നതിലാണ് സംശയം. മാണിയുടെ അകാലത്തിലുണ്ടായ വിയോഗം ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗമായി മാറുമെന്നു തന്നെയാണ് യുഡിഎഫ് കണക്കു കൂട്ടല്‍. മാണിക്കു ചരിത്രമെഴുതിയ മണ്ണ് കാത്തിരിക്കുന്നു, വീണ്ടുമൊരു അങ്കത്തിനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Politics, K.M.Mani, LDF, UDF, Kerala Congress (m), By-election, Vijin GopalBepu, Mani C Kappan, election, Article about pala by election; ldf announced their candidate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?