തരാനുള്ള പണം മുഴുവന്‍ നല്‍കുകയാണെങ്കില്‍ കേസില്‍നിന്നു പിന്നോട്ടുപോകാന്‍ തയാര്‍; തുഷാര്‍ പലര്‍ക്കും പണം നല്‍കാനുണ്ട്, എന്നാല്‍ ഭയം കാരണം കേസിന് പോകാത്തതാണെന്നും പരാതിക്കാരനായ നാസില്‍ അബ്ദുല്ല

അജ്മാന്‍: (www.kvartha.com 23.08.2019) തരാനുള്ള പണം മുഴുവന്‍ നല്‍കുകയാണെങ്കില്‍ കേസില്‍നിന്നു പിന്നോട്ടുപോകാന്‍ തയാറാണെന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുല്ല.

ഇക്കഴിഞ്ഞ ബുധാഴ്ച വൈകിട്ട് അജ്മാനിലെ ഹോട്ടലില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് അജ്മാന്‍ പോലീസില്‍ പരാതി നല്‍കി അറസ്റ്റ് ചെയ്യിപ്പിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നാസില്‍. നേരത്തെ, നാസിലുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കാനാണു തനിക്കു താല്‍പര്യമെന്ന് തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

More disclosure for Thushar Vellappallys cheque bounce case, Ajman, News, Trending, BDJS, Politics, Business Man, Jail, Gulf, World

എന്നാല്‍, പരിഹാരമുണ്ടാകുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു നാസില്‍ വെളിപ്പെടുത്തി. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ മറ്റു പലര്‍ക്കും പണം നല്‍കാനുണ്ടെന്നും വെളിപ്പെടുത്തിയ നാസില്‍ അതില്‍ പത്തോളം പേരെ തനിക്ക് നേരിട്ടറിയാം എന്നും തുറന്നുപറഞ്ഞു. എന്നാല്‍ പലരും ഭയം കാരണം കേസിനു പോകാന്‍ തയ്യാറാകുന്നില്ലെന്നും തൃശൂര്‍ മതിലകം സ്വദേശിയായ നാസില്‍ കൂട്ടിച്ചേര്‍ത്തു.

ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാര്‍ രേഖകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ പണം തിരിച്ചുകിട്ടാന്‍ വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നതിനാല്‍, പണം പോയ്‌ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്ന ചിന്തയായിരിക്കാം അവര്‍ക്ക്. അവരില്‍ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കില്‍ വെളിപ്പെടുത്താമെന്നും നാസില്‍ പറഞ്ഞു.

പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കു പലപ്പോഴും എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിച്ചേക്കാം. എന്നെപ്പോലുള്ള സാധാരണക്കാരെ പിന്തുണയ്ക്കാനും മറ്റും ആരുമുണ്ടാവില്ല. ആരാണ് സഹായിക്കുന്നതെന്നും ദ്രോഹിക്കുന്നതെന്നും തിരിച്ചറിയാനാകാത്ത കാലമാണിതെന്നും നാസില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഏതു വലയും മുറിച്ച് പുറത്തു ചാടാന്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയെപ്പോലുള്ള വലിയ മീനുകള്‍ക്ക് എല്ലാ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിക്കും. ഇവരോട് ഏറ്റുമുട്ടുമ്പോള്‍ എനിക്കും ഭയമുണ്ട്. അതുകൊണ്ട് ഞാനെന്റെ മുഖം പൊതുജനങ്ങളില്‍നിന്നു മറച്ചുപിടിക്കുകയാണ്. പക്ഷേ, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ചെക്ക് കേസ് നല്‍കിയത്.

രേഖകളെല്ലാം കൃത്യമായുള്ള കരാര്‍ പ്രകാരമുള്ള പണമാണു തുഷാര്‍ വെള്ളാപ്പള്ളി തരാനുള്ളത്. കെട്ടിച്ചമച്ചതാകുമ്പോള്‍ അതിനു രേഖകളൊന്നും ഉണ്ടാവില്ലല്ലോ. കേസു കൊടുത്ത തുകയെഴുതിയ ചെക്കും ഈ കരാറില്‍ എഴുതിയിട്ടുണ്ട്. സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക് ചെക്കായിരുന്നു അത്.

കരാര്‍ പ്രകാരമുള്ള തുക ലഭിച്ചില്ലെങ്കില്‍ ഈ സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാം എന്നതാണ് നിയമം. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്നു ഞങ്ങള്‍.

അവരില്‍നിന്ന് ലഭിക്കുന്ന ചെക്കിന്റെ വിശ്വാസത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് ഞങ്ങളുടെ ചെക്കുകള്‍ നല്‍കാറായിരുന്നു പതിവ്. അവയെല്ലാം ബാങ്കില്‍നിന്ന് മടങ്ങിയതോടെ എനിക്കെതിരെ വണ്ടിച്ചെക്ക് കേസുകളുണ്ടായി. ഇത്തരത്തില്‍ പല ചെക്കുകേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴായി ആറ് മാസത്തോളം തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു.

ഒന്നര വര്‍ഷത്തോളം നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് കഷ്ടപ്പെടേണ്ടി വന്നു. പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗത്തില്‍പ്പെടാത്ത ആളായതിനാല്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചതു പോലുള്ള സഹായങ്ങള്‍ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. ഇതിന് മുന്‍പ് ഒരിക്കല്‍ ആകെ തുകയുടെ 10% തരാമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഗ്ദാനം വിശ്വസിച്ച് ഒത്തുതീര്‍പ്പിന് തയാറായിരുന്നു.

അന്ന് അഞ്ച് ശതമാനം പണവും അഞ്ചുശതമാനം മറ്റൊരുടേയോ ചെക്കും തന്നു. ആ ചെക്കുകളില്‍ നിന്ന് പണം ലഭിച്ചില്ലെന്നും നാസില്‍ പറഞ്ഞു. എന്നാല്‍, ഒരു വനിതയെ ഉപയോഗിച്ചാണ് തുഷാറിനെ യുഎഇയില്‍ എത്തിച്ചത് എന്നതിനെക്കുറിച്ച് അദ്ദേഹം യാതൊന്നും പ്രതികരിച്ചിട്ടില്ല.

അതിനിടെ കഴിഞ്ഞദിവസം കേസില്‍ ജാമ്യം കിട്ടി തുഷാര്‍ ജയില്‍ മോചിതനായി. പ്രമുഖ വ്യവസായി യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിന് വേണ്ടി ഹാജരായത്. ഒരു കോടി 95 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെച്ചശേഷമാണ് മോചനം സാധ്യമായത്. തുഷാറിന്റെ പാസ്‌പോര്‍ട്ടും തടഞ്ഞുവെച്ചു. ഇനി നിയമ നടപടികള്‍ അവസാനിക്കുന്നതുവരെ തുഷാറിന് നാട്ടിലേക്ക് വരാന്‍ സാധിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More disclosure for Thushar Vellappallys cheque bounce case, Ajman, News, Trending, BDJS, Politics, Business Man, Jail, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?