റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മുന്നണികള്‍ ഉറ്റു നോക്കുന്നത് മാണിയില്ലാത്ത പാലായിലേക്കും, പുതിയ സാഹചര്യത്തില്‍ കാലാവസ്ഥാവ്യതിയാനം സംഭവിക്കുമൊ? രാഷ്ട്രീയ കേരളത്തിന്റെ നാഡിമിടിപ്പുകള്‍ ഇനി പാലായില്‍


കോട്ടയം: (www.kvartha.com 25.08.2019) കെഎം മാണി എന്ന രാഷ്ട്രീയ വടവൃക്ഷത്തിന്റെ വിടവാങ്ങലിന് ശേഷം പാലാ നിയമസഭാ മണ്ഡലം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷന്‍ തീയതി കുറിച്ചു. 23ന് തെരഞ്ഞെടുപ്പ്. 27ന് വോട്ടെണ്ണല്‍. പ്രളയസമാനമായ സ്ഥിതിവിശേഷമാണ് പാലായില്‍. കെ എം മാണി വളര്‍ത്തിയെടുത്ത രണ്ടിലപ്രസ്ഥാനത്തില്‍ പാളയത്തില്‍ പട. ജോസ് കെ മാണിയും പിജെ ജോസഫും മുഖം തിരിച്ചിരിക്കുന്നു.

News, Kerala, By-election, Kottayam, Politics, Kerala Congress, UDF, NDA, KM Maani, Maani, PJ Joseph, PC George, Kerala Declared By Election

വളരുന്തോറും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയുടെ അണികള്‍ സുരക്ഷിത അകലത്തിലിരുന്ന് അടിയൊഴുക്ക് നിരീക്ഷിക്കുന്നു. ഉപതെരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസിന് അഗ്നിപരീക്ഷയെന്നല്ല, മറിച്ച് റെഡ് അലേര്‍ട്ടാണ് എന്നു തന്നെ പറയാം. വേലിയേറ്റമുണ്ടാകുമോ, മണ്ണിടിച്ചിലുണ്ടാകുമോ എന്നൊക്കെ കണ്ടുതന്നെ അറിയണം. മാണിയുടെ വ്യക്തിപ്രഭാവമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇപ്പോഴത്തെ നേതാക്കളുടെ ശേഷി കൂടിയാണ് ഉരകല്ലില്‍.

കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെഎം മാണി എന്ന വടവൃക്ഷത്തിന്റെ തട്ടകമായിരുന്നു പാല. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് ഇതാണ്, ആരായിരിക്കും അരനൂറ്റാണ്ടിന് ശേഷം പാലയുടെ പ്രതിനിധിയാകുന്നത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യും എന്ന് കെ മാണി തന്നെ നിര്‍വചിച്ച കേരള കോണ്‍ഗ്രസ് എന്ന രണ്ടിലപ്രസ്ഥാനത്തിന്റെ നിയമസഭയിലെ പുതിയ തളിരില ആരാകും.

പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസില്‍ മാണിയുടെ മകന്‍ ജോസ് കെ മാണിയും മറ്റൊരു പ്രമുഖ നേതാവായ പിജെ ജോസഫും ഇരുചേരിയായി അങ്കം വെട്ടുന്ന സാഹചര്യത്തില്‍, രണ്ട് നേതാക്കള്‍ തമ്മില്‍ അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കം മാത്രമായി ചുരുങ്ങുന്നില്ല ഇത്. പാര്‍ട്ടി ചിഹ്നത്തെയും ചെയര്‍മാന്‍ പദവിയെയും ചൊല്ലിയുള്ള കേസ് കോടതി വരെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഒരു മേശക്കിരുപുറമിരുന്ന് സംസാരിച്ച് തീര്‍ക്കാവുന്നതിനപ്പുറം ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ശക്തമായിക്കഴിഞ്ഞിട്ടുണ്ട്.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിലാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ തീയതി പ്രഖ്യാപിച്ചത്. കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ ഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ യുഡിഎഫിനു തന്നെ പാല ഉപതെരഞ്ഞെടുപ്പ് തലവേദനയായി മാറുമെന്ന് ഉറപ്പാണ്. പിന്നോട്ടില്ലെന്ന നിലപാടിയലാണ് ജോസ് കെ മാണിയും പി ജെ ജോസഫും. കേരളകോണ്‍ഗ്രസ് പിന്‍തുടരുന്ന പതിവ് പാരമ്പര്യം അനുസരിച്ച് രണ്ട് പക്ഷത്തെയും നേതാക്കള്‍ ഇരുചേരിയായി നിലയുറപ്പിച്ചിട്ടുണ്ട്.

54 വര്‍ഷത്തിന് ശേഷമാണ് പാലാ നിയമസഭാ മണ്ഡലം കെഎം മാണിയില്ലാതെ ഒരു ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞതവണ കേവലം 4,703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎം മാണി ജയിച്ചുകയറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33,472 വോട്ട് എന്ന മിന്നുന്ന നിലയിലേക്ക് ലീഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണെന്ന ബോധ്യം യുഡിഎഫിനുണ്ട്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ലിറ്റ്മസ് ടെസ്റ്റായി പാലാ തെരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പാണ്.

ആദ്യജയത്തിന് ശേഷം മുന്നണിക്ക് തന്റെ മണ്ഡലം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത കെഎം മാണി വിട വാങ്ങിയ ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ് നങ്കൂരമിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പാലായില്‍ മാത്രമായതിനാല്‍ എല്ലാ മുന്നണികളും സര്‍വശക്തിയോടെ നേരിടും. ദുര്‍ബലമായ പാര്‍ട്ടി സംവിധാനങ്ങള്‍കൊണ്ട് പാലം കടക്കാന്‍ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും സാധിക്കില്ലെന്ന് ചുരുക്കും. പാലയുടെ മാണിക്യം എന്ന് പേരുകേട്ട കെഎം മാണി അവിടെ ജയിച്ചിരുന്നതില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ട്. മണ്ഡലത്തിലെ ആരെയും പേരെടുത്ത് വിളിക്കാന്‍ സാധിച്ചിരുന്ന മാണിക്ക് മുന്നണി ഭേദമെന്യേ വോട്ടു വീണിരുന്നു. അത് അദ്ദേഹം പാലായില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

എന്നാല്‍, അധികാരത്തെച്ചൊല്ലി തമ്മില്‍ കലഹിക്കുന്ന പാര്‍ട്ടി ഒരു പുതുമുഖവുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമ്പോള്‍ മാണിക്ക് ലഭിച്ചിരുന്ന സ്വീകാര്യത പ്രതീക്ഷിക്കാനാവില്ല. മാണിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന ആഗ്രഹമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും. മകന്‍ ജോസ് കെ മാണി രാജിവച്ചാല്‍ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുമെന്നതിനാല്‍ ആ പരീക്ഷണത്തിന് നില്‍ക്കില്ല. പിന്നെയുള്ളത് ജോസ് കെ മാണിയുടെ ഭാര്യ നിഷയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നതാണ്. ഇവിടെയാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും ഉടക്ക്. കുടുംബവാഴ്ചയുടെ പേരിലാണ് ജോസ് കെ മാണിയെ പര്യമായി പിജെ ജോസഫ് എതിര്‍ക്കുന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യം പുലരണമെന്നാണ് ജോസഫിന്റെ നിലപാട്.

പലതവണ മറുകണ്ടം ചാടലിന്റെ വക്കിലെത്തിയെങ്കിലും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ മൂലമാണ് പിജെ ജോസഫ് മാണിയുടെ തോണിയിലിരുന്നത്. എന്നാല്‍, പിന്നീട് കോണ്‍ഗ്രസുമായി ചെറിയ അകല്‍ച്ചയുണ്ടാകുകയും ചെയ്തു. മാണിയുടെ വിയോഗവുമായി ബന്ധപ്പെട്ട മുറിവുണങ്ങിയതോടെ ജോസഫും ജോസും വീണ്ടും പോര്‍വിളിയുമായി രംഗത്തിറങ്ങി. പല ജില്ലകളിലും ഇരുപക്ഷവും രഹസ്യമായി ആളെക്കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനിടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. എല്‍ഡിഎഫ് എന്‍സിപിയിലെ മാണി സി കാപ്പന്റെ പേരാണ് ചര്‍ച്ച ചെയ്യുന്നത്.

എന്‍ഡിഎയും സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. മാണിക്കൊപ്പം നില്‍ക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്ന പിസി ജോര്‍ജും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശബരിമല വിഷയത്തില്‍ പരസ്യമായ തിരുത്തലിന് തയ്യാറായ ഇടതുമുന്നണി ആ സ്വീകാര്യത വോട്ടാക്കാന്‍ ശ്രമിക്കും. നില മെച്ചപ്പെടുത്തേണ്ടത് ബിജെപി അടങ്ങുന്ന എന്‍ഡിഎയുടെയും ആവശ്യമാണ്. ഇരുകൂട്ടരും ആഞ്ഞുപിടിച്ചാല്‍ പാലായില്‍ ചരിത്രം വഴിമാറും. ഈ കാലാവസ്ഥാ വ്യതിയാനം സംഭവിക്കാതിരിക്കാന്‍ ഒരു തുറുപ്പുചീട്ട് മാത്രമേയുള്ളു. അത് കെഎം മാണിയുടെ പേരിലുള്ള സഹതാപ തരംഗമാണ്. ഇരുകൂട്ടരും ഭിന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അത് പാലായില്‍ ചെലവാകുമോയെന്ന് കണ്ടുതന്നെ അറിയണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, By-election, Kottayam, Politics, Kerala Congress, UDF, NDA, KM Maani, Maani, PJ Joseph, PC George, Kerala Declared By Election 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?