ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം മുന്‍ അധ്യാപകരിലേക്കും പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും നീളുന്നു; പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് മരവിപ്പിക്കാന്‍ സാധ്യത; കുത്തുകേസ് പ്രതികളായ 3 എസ് എഫ് ഐ നേതാക്കളെ അയോഗ്യരാക്കി; പി എസ് സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്ക്

തിരുവനന്തപുരം: (www.kvartha.com 06.08.2019) യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലെ അന്വേഷണം മുന്‍ അധ്യാപകരിലേക്കും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ പ്രിന്‍സിപ്പാള്‍മാരെയും അധ്യാപകരെയും കേസിന്റെ അന്വേഷണ ചുമതലയുള്ള കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്തു.

സര്‍വകലാശാല പരീക്ഷ നടത്തിപ്പിന്റെ രീതിയും ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുമൊക്കെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഇവരില്‍ നിന്നും അന്വേഷിച്ചത്. കേസില്‍ എസ്.എഫ്.ഐ നേതാക്കളായ പ്രണവിനെയും നസീമിനെയും ഉള്‍പ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

PSC Spots Malpractice, Opposition Demands CBI Probe, Thiruvananthapuram, News, Education, PSC, Cancelled, Police, Kerala

അതേസമയം, എസ്.എഫ്.ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമക്കേടിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പി.എസ്.സി ഇക്കാര്യം ആലോചിക്കുന്നത്. കൂടുതല്‍ പേര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കേണ്ടതായിട്ടുണ്ട്. നേരത്തെ നടന്ന പരീക്ഷകളും ഈ രീതിയില്‍ പരിശോധിക്കുമെന്നും പി.എസ്.സി വൃത്തങ്ങള്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്.എഫ്.ഐ നേതാക്കളെ, പരീക്ഷാ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി പുറത്താക്കിയിരുന്നു. ഇവര്‍ക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. മൂന്ന് പേരും സാങ്കേതികമായി പരീക്ഷാ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിച്ചു.

ഇവരെ പി.എസ്.സി.യുടെ തെരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് സ്ഥിരമായി അയോഗ്യരാക്കും. അക്കാര്യം യു.പി.എസ്.സി. ഉള്‍പ്പെടെയുള്ള മറ്റു നിയമന ഏജന്‍സികളെ അറിയിക്കും. ക്രമക്കേടിന്റെ വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെടും.

പോലീസ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തില്‍ ഈ റാങ്ക്പട്ടികയില്‍നിന്നുള്ള നിയമനശുപാര്‍ശകള്‍ തത്കാലത്തേക്കു നിര്‍ത്തിവെക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. കാസര്‍കോട് റാങ്ക്പട്ടികയില്‍നിന്ന് മൂന്നുപേരെ ഒഴിവാക്കി പട്ടികയും നിയമനക്രമവും പരിഷ്‌കരിക്കണം. കൂടുതല്‍ പേര്‍ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. അതിനുശേഷം നിയമനശുപാര്‍ശകള്‍ ആരംഭിച്ചാല്‍ മതിയെന്നാണു കമ്മിഷന്‍ യോഗം ധാരണയിലെത്തിയത്. ക്രമക്കേടിന്റെ വ്യാപ്തി കൂടുതലാണെന്നു തെളിഞ്ഞാല്‍ പരീക്ഷ റദ്ദാക്കേണ്ടി വരും.

യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ കാസര്‍കോട് റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചത് സംശയത്തിന് ഇടയാക്കിയിരുന്നു. പി.എസ്.സിയുടെ സുതാര്യത ചോദ്യം ചെയ്യുന്ന തരത്തില്‍ ആരോപണം ഉയര്‍ന്നതോടെ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് പി.എസ്.സി വിജിലന്‍സ് വിഭാഗം പരിശോധന നടത്തി.

വിജിലന്‍സ് കഴിഞ്ഞദിവസം പി.എസ്.സി ചെയര്‍മാന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യൂണിവേഴ്സിറ്റി കോളജ് അക്രമക്കേസില്‍ ഒന്നാംപ്രതിയായ ശിവരജ്ഞിത്തിന്റെയും 17-ാം പ്രതിയായ പ്രണവിന്റെയും മൊബൈല്‍ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് അസാധാരണമാം വിധം എസ്.എം.എസുകള്‍ വന്നതായി സൈബര്‍ പോലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരേ നമ്പറില്‍നിന്ന് ഇരുവരുടെയും ഫോണുകളിലേക്ക് 90 വീതം സന്ദേശങ്ങളാണ് ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ എത്തിയത്. ഈ സന്ദേശങ്ങളെന്താണെന്നു പോലീസ് വേര്‍തിരിച്ചെടുത്തിട്ടില്ല.

ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും ഇവരെ പരീക്ഷയില്‍ സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ചോദ്യങ്ങള്‍ എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനും പി.എസ്.സി ശുപാര്‍ശ ചെയ്തു. മൂന്നു പേരും തിരുവനന്തപുരത്തെ സെന്ററുകളിലാണ് പരീക്ഷ എഴുതിയത്.

ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്. കുത്തുകേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. പ്രതിപ്പട്ടികയില്‍ ആദ്യ ഘട്ടത്തില്‍ ഇല്ലാതിരുന്ന പ്രണവിനെ പിന്നീടാണ് പോലീസ് പ്രതി ചേര്‍ത്തത്.

എന്നാല്‍ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാരെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കിയതോടെ പരീക്ഷാ തട്ടിപ്പ് നടന്നുവെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സി ചെയര്‍മാന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു. പി.എസ്.സി അംഗങ്ങളും ഉദ്യോഗസ്ഥരും ക്രമക്കേടില്‍ പങ്കാളികളായി. എല്ലാവര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എസ്.സി നേരത്തെ നടത്തിയ പരിശോധനകളും അന്വേഷണത്തില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PSC Spots Malpractice, Opposition Demands CBI Probe, Thiruvananthapuram, News, Education, PSC, Cancelled, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?