അമ്പൂരി രാഖി വധക്കേസ്; പോലീസിന് തുണയായത് എസ് എം എസ് അയച്ച ഐ എം ഇ ഐ നമ്പര്‍; ഒറ്റുകൊടുത്തത് സൈനികന്റെ സുഹൃത്ത്; അഖിലിന്റെ സഹോദരന്‍ രാഹുല്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: (www.kvartha.com 27.07.2019) പൂവാര്‍ സ്വദേശിനി അമ്പൂരി രാഖി(30) വധക്കേസില്‍ പോലീസിന് തുണയായത് ഐ എം ഇ ഐ നമ്പര്‍. രാഖിമോളെ കാണാനില്ലെന്ന് കാട്ടിയുള്ള പിതാവ് രാജന്റെ പരാതി കിട്ടിയപ്പോള്‍ സാധാരണ ഒരു മാന്‍ മിസിംഗ് കേസുപോലെ ആയിരുന്നില്ല പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം.

ഫോണ്‍ കോളുകള്‍ അടക്കമുള്ള തെളിവുകള്‍ക്ക് പിന്നാലെയാണ് പൂവാര്‍ സി.ഐയും എസ്.ഐയും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നീക്കിയത്. ബന്ധുക്കളും വെറുതെ ഇരുന്നില്ല. അവര്‍ അവരുടേതായ രീതിയിലും അന്വേഷിച്ചു. രാഖിയെ എവിടെയെങ്കിലും കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ നീക്കിയ അന്വേഷണം ഒടുവില്‍ ചെന്നിയത് അരുംകൊലയുടെ വിവരങ്ങളിലേക്ക്.

Amboori murder: Rahul strangled Rakhi in car, Thiruvananthapuram, News, Crime, Criminal Case, Murder, Trending, Police, Arrested, Kerala

പരാതി കിട്ടിയതുമുതല്‍ 17 ദിവസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് അരുംകൊലയുടെ ചുരുള്‍ അഴിഞ്ഞത്. തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഒരു സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ നിന്നാണ് പിന്നീട് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകാതെതന്നെ സൈനികനും സഹോദരനും സുഹൃത്തുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആദ്യം അറസ്റ്റ് ചെയ്തത് കൊലയ്ക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്തിനെയാണ്. ഇനി മുഖ്യപ്രതി അഖിലിനെയാണ് പിടികൂടാനുള്ളത്.

രാഖിയുടെ വീട്ടുകാരുടെ സഹകരണത്തോടെയാണ് പോലീസ് ശാസ്ത്രീയ അന്വേഷണത്തിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ 21ന് വൈകിട്ട് അഞ്ചരമണിയോടെ പൂവാറിലെ വീട്ടില്‍ നിന്നാണ് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകാനായി രാഖിമോള്‍ ഇറങ്ങിയത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാര്‍ക്ക് ഒരു ഫോണ്‍കോള്‍ പോലും വരാതായതോടെയാണ് ജൂലായ് ആറിന് രാവിലെ പത്തുമണിയോടെ പിതാവ് രാജന്‍ പൂവാര്‍ പോലീസിന് മകളെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയത്.

രണ്ടുവര്‍ഷമായി എറണാകുളത്തെ കോള്‍സെന്ററില്‍ ജോലി നോക്കുകയായിരുന്നു രാഖി. ആദ്യമൊക്കെ വീട്ടില്‍ വന്നശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയാല്‍ അവിടെയെത്തിയശേഷം വീട്ടുകാരെ വിളിക്കാറുണ്ടായിരുന്നു. പിന്നീട് ആ പതിവ് കുറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുശേഷമാകും അച്ഛനെയോ സഹോദരങ്ങളെയോ വിളിക്കുക.

എന്നാല്‍ ഇത്തവണ വീട്ടില്‍ നിന്ന് പോയി നാലുദിവസമായിട്ടും ആര്‍ക്കും രാഖിയുടെ വിളി എത്താതായതോടെ രാജന്‍ മകളെ വിളിച്ചു നോക്കി. പല തവണ ശ്രമിച്ചിട്ടും കോള്‍ കണക്ട് ആയില്ല. തുടര്‍ന്ന് കമ്പനിയിലെ നമ്പരില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് രാഖി അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലും ബന്ധുക്കള്‍ക്കും കൂട്ടുകാരികള്‍ക്കും രാഖിയെപ്പറ്റി ഒരു വിവരവും ഇല്ലെന്ന് ബോധ്യമായതോടെയാണ് ജൂലായ് ആറിന് രാജന്‍ പൂവാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. സി.ഐയെ നേരില്‍ കണ്ട് മകളെ കാണാതായ വിവരം അറിയിച്ചു. രാജന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാഖിയുടെ ഫോണ്‍നമ്പര്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.

അതിനിടെ രാജന്‍ മകളുടെ പഴയ ഡയറിലുണ്ടായിരുന്ന നമ്പരുകളില്‍ വിളിച്ചും അന്വേഷിച്ചു. സഹപാഠികളുടെ നമ്പരുകള്‍ക്കൊപ്പം കാണപ്പെട്ട ഒരു നമ്പരില്‍ വിളിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ ഡെല്‍ഹിയിലാണെന്നും നാട്ടില്‍ വന്ന് മടങ്ങുംമുമ്പ് കഴിഞ്ഞ മാസം 21ന് രാഖിയെ നെയ്യാറ്റിന്‍കരയില്‍ വച്ച് കണ്ടതായും വെളിപ്പെടുത്തി. അയാളുടെ മറുപടിയില്‍ സംശയം തോന്നിയ രാജന്റെ ബന്ധുക്കള്‍ വാട്ട്‌സ് ആപ്പും ഫേസ് ബുക്കും പരിശോധിച്ച് ആ നമ്പരിന്റെ ഉടമയുടെ പേരും ഫോട്ടോയും ശേഖരിച്ചു. അഖില്‍ എന്ന യുവാവാണ് അതെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ ഈ വിവരം ഉടന്‍ പോലീസിന് കൈമാറി.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ ആ നമ്പരിലേക്ക് പൂവാര്‍ പോലീസ് വിളിച്ചു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം വച്ച് രാഖിയെ സുജിത്ത് എന്ന യുവാവിനൊപ്പം പോകുന്നത് കണ്ടതായി ഇയാള്‍ വെളിപ്പെടുത്തി. അതോടെ സുജിത്തിനെക്കുറിച്ചായി അന്വേഷണം. എന്നാല്‍, രാഖിയുടെ ഫോണ്‍ കോളുകളിലോ സുഹൃത്തുക്കളിലോ സുജിത്ത് എന്ന ആളില്ലെന്ന് സ്ഥിരീകരിച്ചതോടെ പോലീസിന് സംശയമേറി.

സുജിത്തിനൊപ്പം ടൂര്‍ പോകുന്നതായി രാഖി തനിക്ക് അയച്ച മെസേജ് എന്ന പേരില്‍ ഒരു മെസേജും സൈനികനായ അഖില്‍ ജോലി സ്ഥലത്തിരുന്ന് പോലീസിന് ഫോര്‍വേഡ് ചെയ്തുകൊടുത്തു. രാഖിയുടെ നമ്പരില്‍ നിന്നാണ് മെസേജ് വന്നതെങ്കിലും അതിന്റെ ഉറവിടം പരിശോധിച്ച പോലീസിന് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പരില്‍ വ്യത്യാസമുള്ളതായി ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കി.

അതിനിടെ രാഖിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പോലീസിന് കോടതി നോട്ടീസയച്ചു. അന്വേഷണ പുരോഗതി കോടതിയെ ബോധ്യപ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് നല്‍കി. രാഖിയുടെ ഫോണിലേക്ക് അവസാനമായി വന്ന കോള്‍ അഖിലിന്റേതാണെന്ന് ഉറപ്പാക്കി.

സംഭവ ദിവസം അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം രാഖിയുടെ മൊബൈല്‍ ഫോണും അമ്പൂരിയിലെ ടവര്‍ ലൊക്കേഷനിലാണെന്നും മനസിലാക്കി. രാഖിയുടെ ഫോണിലേക്ക് ആദര്‍ശിന്റെ ഫോണില്‍ നിന്നെത്തിയ വിളിയും സംശയങ്ങള്‍ ബലപ്പെടുത്തി. അതിനിടെ അന്വേഷണം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് മനസിലാക്കിയ അഖില്‍ പട്ടാളക്യാമ്പില്‍ നിന്ന് പോലീസിനെതിരെ പരാതി നല്‍കി അന്വേഷണം നിര്‍ജീവമാക്കാന്‍ ശ്രമം നടത്തി. അതോടെ അഖിലിന്റെ 'നാടകങ്ങള്‍' ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി. അതിനിടെ താന്‍ നിരപരാധിയാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടത്തി.

ഇവരുടെ ഓരോ നീക്കങ്ങളും സംശയം ബലപ്പെടുത്തും വിധമായപ്പോള്‍ അഖിലിന്റെ അയല്‍വാസി ആദര്‍ശ് പോലീസ് നിരീക്ഷണത്തിലായി. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ആദര്‍ശ് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പരുങ്ങുകയും പരിഭ്രമിക്കുകയും ചെയ്തതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ആദര്‍ശ് പോലീസിന് മുന്നില്‍ മനസ് തുറന്നു. കൊലപ്പെടുത്തിയ രീതിയും മൃതദേഹം കുഴിയെടുത്ത് മൂടിയ പുരയിടത്തിലെ സ്ഥലവും കാട്ടിക്കൊടുത്തു. അതേ സ്ഥലത്ത് പോലീസ് കുഴിച്ചുനോക്കിയതോടെ രാഖിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇതിനിടെ സൈനികന്‍ അഖിലിന്റെ സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഒരുക്കിയ നാടകമാണ് വ്യാജ എസ്.എം.എസ്. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ഇവരെത്തി രാഖിയുടെ സിംകാര്‍ഡ് പുതിയ ഫോണിലിട്ട് അതില്‍ നിന്നാണ് 'സുജിത്തിനൊപ്പം കേരളത്തിന് പുറത്ത് ടൂര്‍ പോകുന്നു' എന്ന മെസേജ് അഖിലേഷിന് അയച്ചത്.

ഇത് നേരത്തെ തയാറാക്കിയ തിരക്കഥയായിരുന്നു. ഈ മെസേജാണ് അഖില്‍ പട്ടാള ക്യാമ്പില്‍ നിന്ന് രാഖി അയച്ചതെന്ന പേരില്‍ പോലീസിന് കൈമാറിയത്. എന്നാല്‍, ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ കണ്ടെത്തിയതോടെയാണ് ഈ നാടകം പൊളിഞ്ഞ് പാളീസായത്.

അതേസമയം, കേസിലെ രണ്ടാം പ്രതി രാഹുലിനെ പിടികൂടിയതായി പോലീസ് അറിയിച്ചു. മലയിന്‍കീഴിലെ വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ പൂവാര്‍ പോലീസാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അഖിലുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാത്തതിനാല്‍ താനാണ് കാറില്‍ വച്ച് രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആദ്യം കഴുത്തു ഞെരിച്ച് ബോധം കെടുത്തി. ബഹളം വച്ചപ്പോള്‍ പുറത്തുകേള്‍ക്കാതിരിക്കാനായി അഖില്‍ കാറിന്റെ എഞ്ചിന്‍ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ഇതിനിടെ ബോധം നഷ്ടമായ രാഖിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കി ഇരുവരും കൊല്ലുകയായിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കാര്‍ കണ്ടെത്തിയത്. രാഹുലിനെ തൃപ്പരപ്പിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കാറില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവു ശേഖരിച്ചു.

രാഹുലിനെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യപ്രതിയായ അഖിലിനെ കുറിച്ചു കൂടുതല്‍ സൂചനകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു. അധികം വൈകാതെ അഖില്‍ പിടിയിലാകുമെന്നും പൂവാര്‍ സിഐ എസ് സജീവന്‍ പറഞ്ഞു.

കേസില്‍ ഒന്നാം പ്രതിയായ അഖില്‍ ബുധനാഴ്ച വരെ ഫോണ്‍ ഉപയോഗിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരടക്കം വിളിക്കുമ്പോള്‍ അഖില്‍ ഫോണ്‍ എടുക്കുന്നുമുണ്ടായിരുന്നു. സൈന്യത്തില്‍ തിരികെ പ്രവേശിച്ചുവെന്നാണ് പോലീസിനോട് പറഞ്ഞ വിവരം. എന്നാല്‍ തിരികെ എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബുധനാഴ്ച വരെ ഫോണ്‍ ഉപയോഗിച്ചിട്ടും എന്തുകൊണ്ട് അഖിലിനെ ട്രെയിസ് ചെയ്യാന്‍ സാധിച്ചില്ലെന്ന ചോദ്യം ബാക്കിയാണ്.

അതിനിടെ കഴിഞ്ഞ ദിവസം നിരവധി തവണ അഖില്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ മണിയന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് പോലീസിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേത്തുമെന്നും മകന്‍ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛന്‍ മണിയന്റെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amboori murder: Rahul strangled Rakhi in car, Thiruvananthapuram, News, Crime, Criminal Case, Murder, Trending, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?