യൂണിവേഴ്‌സിറ്റ് കോളജ് സംഘര്‍ഷം; അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കാമ്പസിനുള്ളിലെ ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തി, കത്തി വാങ്ങിയത് ഓണ്‍ലൈനില്‍, ശിവരഞ്ജിത്തിന്റെ കൈയ്ക്ക് പരിക്കേറ്റത് കത്തി മടക്കിയപ്പോള്‍; പ്രതികള്‍ രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്; കത്തിക്കുത്തില്‍ കലാശിച്ചത് ധിക്കാരികളെ അടിച്ചൊതുക്കാനുള്ള തീരുമാനം

തിരുവനന്തപുരം: (www.kvartha.com 19.07.2019) യൂണിവേഴ്സിറ്റി കോളജിലെ വധശ്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖിലിനെ നേതാക്കള്‍ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ യൂണിവേഴ്സിറ്റി കോളജില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടു വന്നു നടത്തിയ തെളിവെടുപ്പിലാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തിയത്.

കോളജിലെ ചവറു കൂനയ്ക്കുള്ളില്‍ ആയിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്. ഈ കത്തി ഓണ്‍ലൈനില്‍ നിന്നും വാങ്ങിയതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കൈപ്പിടിയില്‍ ഒളിപ്പിക്കാന്‍ മാത്രം വലിപ്പത്തിലുള്ള കത്തിയാണ് സഹപാഠിയുടെ നെഞ്ചില്‍ ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് കുത്തിയിറക്കിയത്. കുത്തിയതടക്കം രണ്ടുകത്തികള്‍ സംഭവസമയം ഇവരുടെ പക്കലുണ്ടായിരുന്നതായി ശിവരഞ്ജിത്തും നസീമും പോലീസിന് മൊഴി നല്‍കിയിരുന്നു.

University College stabbing: Knife recovered, Thiruvananthapuram, News, Politics, Clash, SFI, Police, Accused, Education, Arrested, Attack, Kerala

മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരും ഒന്നര ദിവസത്തോളം കത്തി എവിടെ ആണെന്ന് പോലീസിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഉച്ചയോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനോട് ഇരുവരും സഹകരിക്കുകയും കത്തി കളഞ്ഞ സ്ഥലം പറഞ്ഞു കൊടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് കന്റോണ്‍മെന്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുമായി വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിന് എത്തിയത്.

സംഘര്‍ഷം എവിടെ നിന്നാണ് തുടങ്ങിയതെന്നും എവിടെവെച്ചാണ് മര്‍ദിച്ചതെന്നും കുത്തിയതെന്നും കത്തി എവിടെയാണ് ഉപേക്ഷിച്ചതെന്നും ഇവര്‍ കാണിച്ചു കൊടുത്തു. കാംപസിനുള്ളില്‍ വലതു സൈഡില്‍ മരത്തിന് സമീപമുള്ള ചവറു കൂനയിലാണ് കത്തി ഒളിപ്പിച്ചത്. സംഭവത്തിന് പിന്നാലെ കാംപസില്‍ വലിയ ബഹളമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയപ്പോള്‍ പ്രതികള്‍ നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് എത്തിയെന്ന വിവരം കിട്ടിയപ്പോള്‍ പ്രതികള്‍ മറ്റൊരു വഴിക്ക് പോയി.

പിന്നീട് നസീമിന്റെ ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് കത്തി ചവറുകൂനയില്‍ ഒളിപ്പിച്ചത്. ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ കൈക്ക് പരിക്കേറ്റത് കുത്തിയ ശേഷം കത്തി തിരികെ മടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്. കത്തിക്കുത്ത് വലിയ പ്രശ്നമായി മാറുകയും കാംപസിനുള്ളില്‍ നിന്നും പ്രതിഷേധം പുറത്തേക്ക് വ്യാപിച്ചപ്പോഴും പ്രതികള്‍ കാംപസിനുള്ളില്‍ തന്നെയായിരുന്നു ഒളിച്ചത്.

ശിവരഞ്ജിത്തും നസീമും പുറകിലെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇടുക്കിയിലേക്കാണ് ഒളിവില്‍ പോയതെന്നാണ് വിവരം. തിരികെ എത്തിയ ശേഷം കല്ലറയിലെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു പിടിയിലായത്.

കഴിഞ്ഞ കുറച്ചു നാളായി കാംപസിനുള്ളില്‍ എസ്എഫ്ഐ യൂണിയന്‍ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളില്‍ അതൃപ്തി ഉളവാക്കിയിരുന്നു. ഒട്ടേറെ പേര്‍ വിമതരായി ഇവര്‍ക്കൊപ്പം ചേര്‍ന്നതും യൂണിയന്‍ ഭാരവാഹികളുടെ നിര്‍ദേശം എതിര്‍ക്കുകയും ചെയ്തതാണ് അഖിലിനോടുള്ള വൈരാഗ്യത്തിന് കാരണം.

ഇക്കാരണത്താല്‍ ഒന്നരവര്‍ഷം മുമ്പും അഖിലിന് നേരെ ആക്രമണം നടന്നിരുന്നു. പരിക്കേല്‍പ്പിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തകാലത്തായി എസ്എഫ്ഐ വിമതര്‍ കൂടുതല്‍ സംഘടിതരായതും നേതാക്കളെ ധിക്കരിക്കാന്‍ തുടങ്ങിയതുമാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധിക്കാരികളെ അടിച്ചൊതുക്കാനുള്ള തീരുമാനമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ആക്രമിക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ രണ്ടു ദിവസം മുമ്പേ പദ്ധതിയിട്ടിരുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റാണ് മുറിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ശിവ രഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും യൂണിറ്റ് ഭാരവാഹികള്‍ വിളിച്ചുവരുത്തി. സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോള്‍ നസീം അടിച്ചുതീര്‍ക്കാമെന്നാണു പറഞ്ഞത്.

അതിനിടെ മുക്കാല്‍ മണിക്കൂര്‍ മര്‍ദിച്ച ശേഷമാണ് തന്നെ പ്രതികള്‍ കുത്തിവീഴ്ത്തിയതെന്ന് അഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു . കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. നസീം തന്നെ ശിവരഞ്ജിത്തിന് കുത്താന്‍ പാകത്തിന് പിടിച്ചുകൊടുത്തെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.

സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീര്‍ക്കാനാണ് അഖില്‍ യൂണിയന്‍ ഓഫീസില്‍ എത്തിയത്. വിമത പക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: University College stabbing: Knife recovered, Thiruvananthapuram, News, Politics, Clash, SFI, Police, Accused, Education, Arrested, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?