കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നു; രാജിവെച്ച വിമത എം എല്‍ എമാര്‍ ഗോവയിലെ രഹസ്യ കേന്ദ്രത്തില്‍

ബംഗളൂരു: (www.kvartha.com 09.07.2019) ഭരണപ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നു. രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ശ്രമത്തിനിടെ വിമതര്‍ ഗോവയിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുനെയിലേക്കും അവിടെ നിന്ന് ഗോവയിലെ രഹസ്യ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി.

Karnataka Coalition Fights To Survive, Rebels Move From Mumbai To Goa, Bangalore, News, Politics, Karnataka, Trending, Resignation, Congress, BJP, National

വിമതരായി നില്‍ക്കുന്ന 13 പേരുടെ നിലപാടുകളാണ് ഇനി നിര്‍ണായകം. മുഖ്യമന്ത്രിയായ എച്ച്.ഡി കുമാരസ്വാമി ഒഴികെ സഖ്യസര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പ്രതിസന്ധി പരിഹരിക്കാനായി രാജിവച്ചു. ചൊവ്വാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 9.30 നാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം തന്നെ വിമത എംഎല്‍എമാരുടെ വീടുകളില്‍ വിപ്പ് എത്തിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

രാവിലത്തെ യോഗത്തിന് എത്താത്ത എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗര്യാക്കാന്‍ സ്പീക്കര്‍ കത്ത് നല്‍കും. സ്പീക്കര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതില്‍ സ്പീക്കറുടെ നിലപാടാകും നിര്‍ണായകമാകുക. വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്തുകളിലും സ്പീക്കര്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും.

കോണ്‍ഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒന്‍പതും ഉള്‍പ്പെടെ മുപ്പതു പേരാണ് കഴിഞ്ഞദിവസം മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും തിങ്കളാഴ്ചയുമായി ആകെ 16 എം.എല്‍.എമാര്‍ രാജിവച്ച കര്‍ണാടകത്തില്‍ ചൊവ്വാഴ്ച സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും.

ബി.ജെ.പിക്ക് നിലവില്‍ 107 അംഗങ്ങളുടെ പിന്‍ബലമുണ്ടെന്ന് തിങ്കളാഴ്ച രാത്രി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കര്‍ണാടകത്തില്‍ താമര ഭരണത്തിലേക്കാണ് വഴികള്‍ നീളുന്നത്. ഇപ്പോഴത്തെ നിലയില്‍ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ.

224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാകും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങും.

കഴിഞ്ഞദിവസം യെദിയൂരപ്പ കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം നഷ്ടമായ സ്ഥിതിക്ക് ഇനി മുഖ്യമന്ത്രി കസേരയില്‍ പിടിച്ചിരുന്നിട്ട് കാര്യമില്ലെന്നും രാജിവെക്കണമെന്നുമായിരുന്നു യെദിയൂരപ്പ ആവശ്യപ്പെട്ടത്.

അതേസമയം, ശനിയാഴ്ച രാജിക്കത്തു നല്‍കിയ 13 എം.എല്‍.എമാരും മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്‌ളക്‌സിലെ സോഫിടെല്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കൂടുതല്‍ എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോര്‍ട്ടിലേക്കു മാറ്റി.

അതിനിടെ, ഭരണപക്ഷത്തു നിന്ന് തിങ്കളാഴ്ച മൂന്ന് എം.എല്‍.എമാര്‍ കൂടി രാജിവച്ചു. കോണ്‍ഗ്രസിലെ റോഷന്‍ബെയ്ഗ്, സര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രന്‍ എ എച്ച്. നാഗേഷ്, കെ.പി.ജെ.പി (കര്‍ണാടക പ്രജ്ഞാവന്ത് ജനതാ പാര്‍ട്ടി) അംഗം ആര്‍. ശങ്കര്‍ എന്നിവരാണ് കഴിഞ്ഞദിവസം രാജിവച്ചത്. മൂവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ കെ.സി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട വ്യക്തിയാണ് റോഷന്‍ബെയ്ഗ്.

നാഗേഷ് വൈകിട്ടുതന്നെ മുംബൈയ്ക്കു പോയിരുന്നു. വിമതപക്ഷം മുംബൈയിലെയും, ജെ.ഡി.എസില്‍ ബാക്കിയുള്ളവര്‍ ദേവനഹള്ളിയിലെയും റിസോര്‍ട്ടുകളില്‍ തന്ത്രങ്ങള്‍ ശക്തമാക്കിയതോടെ ആറു മാസംമുമ്പ് കര്‍ണാടകത്തില്‍ അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka Coalition Fights To Survive, Rebels Move From Mumbai To Goa, Bangalore, News, Politics, Karnataka, Trending, Resignation, Congress, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?