സ്വന്തം മകളെ ഉപയോഗിച്ച് അച്ഛനെതിരെ ലൈംഗീക പരാതി, രാഷ്ട്രീയ പകപോക്കലിനും വ്യക്തിഹത്യ നടത്താനുമെല്ലാം കുഞ്ഞുങ്ങളെ കരുവാക്കി കാര്യം നേടാന്‍ ശ്രമിക്കുന്നവര്‍

കൂക്കാനം റഹ് മാന്‍

(www.kvartha.com 09.07.2019)
മകളെ അച്ഛനെതിരായി നിക്കാന്‍ ശ്രമം. വര്‍ത്തമാനകാലത്ത് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി വിവിധങ്ങളായ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. പീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് അഭയമായിത്തീരുന്നുണ്ട് പല സംരക്ഷണ പദ്ധതികളും. തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുളള പീഡനങ്ങള്‍ വെളിവാക്കുന്നതില്‍ കുട്ടികള്‍ മുന്‍പന്തിയിലാണിന്ന്. മുതിര്‍ന്നവര്‍ തങ്ങളുടെ മക്കള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമങ്ങള്‍ മറച്ചുവെക്കാനാണ് പലപ്പോഴും ശ്രമിക്കുന്നത്.

എന്നാല്‍ ചില രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ തത്രപ്പാട് കാണിക്കുന്നുമുണ്ട്. പക്ഷേ താല്‍പര്യപൂര്‍വ്വം തങ്ങളുടെ കുട്ടിയെ ദ്രോഹിച്ച വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ, കുഞ്ഞുങ്ങളെ സഹായിക്കാന്‍ സര്‍വ്വ സന്നാഹവുമായി കാത്തു നില്‍ക്കുന്ന സ്ഥാപനങ്ങളിലോ എത്തുന്നവരില്‍ കുരുട്ടുവിദ്യ കാണിക്കുന്നവരുമുണ്ട്.

ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ പറഞ്ഞ അനുഭവം ഇത്തരത്തില്‍ പെട്ടതാണ്. ഭാര്യയും ഭര്‍ത്താവും പിണങ്ങി കഴിയുകയാണ്. ഭര്‍ത്താവിനെതിരെ ഭാര്യയും, ഭാര്യക്കെതിരെ ഭര്‍ത്താവും കേസും പരാതിയുമായി നടക്കുകയാണ്. എങ്കിലും താമസം ഒരേ വീട്ടിലാണ്. അവര്‍ക്ക് ഒരു മകളുണ്ട്. അവള്‍ക്ക് പന്ത്രണ്ടോ, പതിനാലോ വയസ്സായി കാണും. മകള്‍ക്ക് അച്ഛനേക്കാള്‍ ഇഷ്ടം അമ്മയോടാണ്.


അച്ഛനെ കുടുക്കാന്‍ അമ്മയുടെ പെണ്‍ബുദ്ധി പ്രവര്‍ത്തിച്ചതിങ്ങിനെയാണ്. മകളെക്കൊണ്ട് സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി കൊടുപ്പിക്കാലാണ.് അതിന് മകള്‍ കൂട്ടുനില്‍ക്കണം. മകള്‍ പനിച്ചുകിടക്കുകയായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയമായിരുന്നു. അപ്പോഴാണ് മകളെ അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന രീതിയിലാണ് കേസ് കൊടുപ്പിച്ചത്.

പാവം അച്ഛന്‍ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. ചെയ്യാത്ത കുറ്റം ചെയ്തു എന്ന് കേട്ടപ്പോള്‍ അദ്ദേഹം ആകെ വിഷണ്ണനായി. കുട്ടിയുടെ പരാതിയില്‍ പറയുന്ന രീതിയിലൊന്നും അദ്ദേഹം ചെയ്തില്ല. പനിച്ചുകിടക്കുന്ന മകളുടെ ബെഡിനു സമീപം അച്ഛന്‍ ചെല്ലുന്നു. സ്വാഭവികമായി മകളെ സ്‌നേഹിക്കുന്ന അച്ഛന്‍ അടുത്ത് ചെന്ന് സുഖാന്വേഷണം നടത്തും. പനിയുണ്ടോ എന്ന് നോക്കാന്‍ കുട്ടിയുടെ മുഖത്ത് നിന്ന് പുതപ്പെടുത്തുമാറ്റുന്നു. നെറ്റിയിലും കഴുത്തിനു താഴെയും തൊട്ടുനോക്കുന്നു. ഇത്ര മാത്രമെ അച്ഛനായ ആ മനുഷ്യന്‍ ചെയ്തുള്ളു.

ഈ പ്രവൃത്തിയെയാണ് അച്ഛന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ അമ്മ കേസുമായി മുന്നോട്ടു പോയത്. കുട്ടിയെ വിശദമായി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് സത്യം വെളിവായത്. നോക്കണേ കുട്ടിയുടെ പരാതി കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യും എന്ന ധാരണയിലാണ് കുട്ടിയെ കരുവാക്കിക്കൊണ്ട് അമ്മ കളിച്ചത്. ഈ കേസുകൊണ്ടൊന്നും അവരുടെ പ്രശ്‌നം തീര്‍ന്നില്ല. കുട്ടി കള്ളത്തരത്തിനു കൂട്ടുനിന്നു എന്നതിനാല്‍ അവള്‍ സ്വയം പ്രയാസപ്പെട്ടു. സഹിക്ക വയ്യാതെ നാളുകളേറെ കഴിഞ്ഞപ്പോള്‍ അച്ഛനമ്മമാരുടെ പ്രശ്‌നത്തിന്റെ പേരില്‍ ജീവിതത്തില്‍ നിന്ന് അവള്‍ ഒളിച്ചോടി എന്നാണറിയാന്‍ കഴിഞ്ഞത്..

രാഷ്ട്രീയ പകപോക്കലിനും

ഇത് പറഞ്ഞു കേട്ട അനുഭവമാണ്. ഒരു ശാന്ത സുന്ദരമായ ഗ്രാമം. ജനങ്ങള്‍ പരസ്പര സഹകരണത്തോടെ കഴിഞ്ഞുവരുന്ന പ്രദേശം. പ്രദേശക്കാരെല്ലാം ഒരേ പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവര്‍. അതിനിടെ പുറത്തുനിന്ന് ഒരു ധനികന്‍ ആ പ്രദേശത്തുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നു. അദ്ദേഹം വളരെ സുഖസുന്ദരമായ ജീവിതം നയിച്ചുവരുന്ന വ്യക്തിയാണ്. അവിടെ ജീവിച്ചുവരുന്നവരുടെ രാഷ്ട്രീയ ചിന്തയും പ്രവൃത്തിയുമല്ല അദ്ദേഹത്തിന്റെത്. അതുകൊണ്ട് തന്നെ അന്നാട്ടിലെ പ്രമുഖ പഴയ രാഷ്ട്രീയക്കാര്‍ക്ക് ഇദ്ദേഹത്തോട് വൈരാഗ്യമുണ്ടായി.

ഈ പുതിയ വ്യക്തി നാട്ടുകാര്‍ക്ക് പല സഹായങ്ങളും ചെയ്തു കൊടുക്കും. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തയോട് നാട്ടുകാരില്‍ പലര്‍ക്കും ആഭിമുഖ്യമുണ്ടായി. ഇത് സഹിക്കാന്‍ അവിടുത്തെ സ്ഥിരം രാഷ്ട്രീയ കക്ഷിയില്‍ പെട്ട നേതാക്കള്‍ക്ക് പറ്റിയില്ല. ഈ മനുഷ്യനെ  എങ്ങിനെയോങ്കിലും കെണിയില്‍ പെടുത്താന്‍ അവര്‍ ശ്രമിക്കയായിരുന്നു.

നാട്ടില്‍ ഇപ്പോള്‍ വന്ന് താമസമാക്കിയ വ്യക്തി മുന്‍കോപിയായിരുന്നു. മക്കളെ ശിക്ഷിച്ചു വളര്‍ത്തണമെന്ന് വിശ്വസിക്കുന്ന വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ ആദ്യ മകനെ അനുസരണക്കേട് കാണിക്കുന്നതിന്റെ പേരില്‍  ക്രൂരമായി മര്‍ദിക്കും. അപ്പോഴെല്ലാം വീട്ടില്‍ നിന്ന് ഇറങ്ങിയോടി കുട്ടി അച്ഛന്റെയും, അമ്മമ്മയുടെയും വീട്ടിലെത്തും. അവര്‍ കൊച്ചുമോനെ ലാളിച്ചു സംരക്ഷിക്കും. ഒരു തവണ മകനെ അവന്റെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിക്ക് സഹിക്കാന്‍ പറ്റുന്നതിലപ്പുറമായിരുന്നു ശിക്ഷ. കുട്ടിയുടെ അച്ചാച്ചനും അമ്മമ്മയും ആ നാട്ടിലെ പഴയ രാഷ്ട്രീയക്കാരും, അവരുടെ നേതൃത്വവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമാണ്.

ഇത് തന്നെ തക്കമെന്ന് കരുതി നാട്ടിലെ പഴയ രാഷ്ട്രീയ നേതാക്കള്‍ കുട്ടിയെ ഉപയോഗപ്പെടുത്തി പുതിയ രാഷ്ട്രീയക്കാരനെ പാഠം പഠിപ്പിക്കാന്‍ കരുക്കള്‍ നിക്കി. കുട്ടിയെക്കൊണ്ട് അച്ഛനെതിരായി പോലീസില്‍ കേസ് കൊടുപ്പിച്ചു. പാവം കുട്ടി, ഇപ്പോള്‍ ബന്ധുജനങ്ങളുടെ കൂടെ താമസിച്ചു പ്രയാസപ്പെടുകയാണ്. ഒരു കുടുംബം തകര്‍ക്കുന്ന, ഒരു കുട്ടിയുടെ സന്തുഷ്ട ജീവിതം തകര്‍ക്കുന്ന നടപടിയായിപ്പോയി.

ഇത് സാമൂഹ്യ പ്രവര്‍ത്തകനോടുള്ള അസൂയ

ഇത് സാമൂഹ്യ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം. കക്ഷി പ്രഭാഷകനാണ്. സാമൂഹ്യ പ്രവര്‍ത്തകനാണ്, എഴുത്തുകാരനാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അസൂയ തോന്നിയ ഒരു ഉദ്യോഗസ്ഥനും, സുഹൃത്തുമായ ഒരു വ്യക്തി നടത്തിയ തട്ടിപ്പിന്റെ കഥയാണിത്. സാമൂഹ്യ പ്രവര്‍ത്തകന്‍ വിവിധ മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തം നടത്തുന്ന വ്യക്തിയാണ്. പല ഏജന്‍സികളും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. അത്തരത്തില്‍ പെട്ട ഒരു ഏജന്‍സിയെ തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ പ്രവര്‍ത്തകനെ തകര്‍ക്കാനുളള കുതന്ത്രം പ്രയോഗിക്കാന്‍ അദ്ദേഹം പ്ലാനിട്ടു.

കുട്ടികളെ സഹായിക്കുന്ന ഒരു പദ്ധതിയുമായി സഹകരിച്ച നിസ്വാര്‍ത്ഥമായ സേവനം നടത്തി വരുന്ന സാമൂഹ്യ പ്രവര്‍ത്തകനെ കെണിയില്‍ വിഴ്ത്താന്‍ ഒരുക്കിയ വഞ്ചനക്കഥയാണിത്. ഒരു കുട്ടി അച്ഛനുമായി അകന്നു നില്‍ക്കുകയാണ്. എങ്ങിനെയെങ്കിലും ആ കുട്ടിയെ അച്ഛനുമായി അടുപ്പിക്കണം. അത് ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ കടമയാണ്. ആ ചിന്തയോടെ അദ്ദേഹം കുട്ടിയെ ഫോണിലൂടെ ബന്ധപ്പെടുന്നു. അച്ഛനുമായി സ്‌നേഹത്തില്‍ പോകാന്‍ കുട്ടിക്ക് ആവുമോ? അതിനുള്ള ശ്രമം നടത്തുന്നത് കുട്ടിക്ക് ഇഷ്ടമാണോ അല്ലയോ? എന്നൊക്കെ അന്വഷിച്ചു. പക്ഷേ കുട്ടി ഈ കാര്യങ്ങളെല്ലാം ഫോണില്‍ റിക്കാര്‍ഡു ചെയ്തുവെച്ചിരുന്നു.

ഈ വിവരമറിഞ്ഞ മിത്രമായി അഭിനയിക്കുന്ന ശത്രു കുട്ടിയുടെ കയ്യില്‍ നിന്ന് റിക്കാര്‍ഡ് ചെയ്തു ക്ലിപ്പിംഗ് വാങ്ങി പ്രവര്‍ത്തകനുമായി സഹകരിക്കുന്ന ഏജന്‍സിക്ക് അയക്കുന്നു. ഏജന്‍സിയുടെ നയത്തിന് വിപരീതമാണീ പ്രവര്‍ത്തനം എന്ന നിഗമനത്തില്‍ ഏജന്‍സി എത്തുകയും, പ്രവര്‍ത്തകനോട് പ്രസ്തുത പദ്ധതിയുടെ നേതൃസ്ഥാനത്തു നിന്ന്് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ചുമലിരുന്ന് ചെവികരളുന്ന സുഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിനും പ്രയോജനപ്പെടുത്തിയത് ഒരു കുട്ടിയെയാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

വഴിത്തര്‍ക്കത്തിനും കുട്ടിയെ കരുവാക്കുന്നു

ദീര്‍ഘകാലമായി കേസും മധ്യസ്ഥവുമായി നിലനില്‍ക്കുന്ന ഒരു വഴി പ്രശ്‌നം എതിര്‍ കക്ഷിയെ ഒതുക്കാന്‍ വഴി ലഭിക്കാത്ത കക്ഷി തന്റെ കുട്ടികളെ പ്രയോജനപ്പെടുത്തുകയാണ്. കുട്ടികള്‍ പരാതി നല്‍കിയാല്‍ വഴി പ്രശ്‌നത്തിന് പരിഹാരമാവും എന്ന ആഗ്രഹത്തോടെ, കുട്ടികളെയും കൊണ്ട് പരാതി നല്‍കാന്‍ ചെന്നു.

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണിതെന്നും, വീട്ടുപറമ്പില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴി അടച്ചിട്ടിരിക്കയാണെന്നും, അതിന് പരിഹാരമുണ്ടാക്കണമെന്ന അപേക്ഷയാണ് കുട്ടികള്‍ നല്‍കിയത്. കാര്യമന്വേഷിക്കാന്‍ ചെന്നപ്പോള്‍ മനസ്സിലായത് വര്‍ഷങ്ങളായി നടക്കുന്ന തര്‍ക്കമാണിതെന്നും കോടതികളില്‍ കേസ് നിലവിലുണ്ടെന്നും ഇപ്പോള്‍ പ്രസ്തുത വീട്ടുകാര്‍ക്ക് നടന്നു പോകാന്‍ പറ്റുന്ന വഴി ഉണ്ടെന്നുമാണ്. കുട്ടികള്‍ പരാതിക്കാരായാല്‍ പ്രശ്‌നം പെട്ടെന്ന് തീരുമെന്ന ചിന്തയാണ് കുട്ടികളുടെ രക്ഷിതാക്കളെ ഇത്തരമൊരു കേസുമായി ബന്ധപ്പെട്ടവരെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Fake, Children, Molestation, Fake complaints against others using children. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?