പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും ഷാര്‍ലറ്റിന്റെയും വീടിന് നേരെ ബോംബേറ്


കണ്ണൂര്‍ (www.evisionnews.co): കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റ വീടിനും പൊതുതെരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ വോട്ടു മറ്റാരോ ചെയ്തതിനെ തുടര്‍ന്ന് വോട്ടു ചെയ്യാനാകാതെ മടങ്ങിയ ഷാലറ്റ് സെബാസ്റ്റ്യന്റെ പിലാത്തറ സി.എം നഗറിലെ വീടിന് നേരെയും ബോംബേറ്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. 

ഇന്നലെ അര്‍ധരാത്രി 12ഓടെയായിരുന്നു സംഭവം. ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. ശബ്ദംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റു വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലം പരിധിയില്‍വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19-ാം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്‍. 

പൊതുതെരഞ്ഞെടുപ്പ് ദിനത്തില്‍ പിലാത്തറ യുപി സ്‌കൂള്‍ ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തതിനെ തുടര്‍ന്ന് ഷാലറ്റ് സെബാസ്റ്റ്യന്‍ വോട്ടു ചെയ്യാനാകാതെ മടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിലാത്തറയില്‍ റീ പോളിംഗിന് വഴിയൊരുങ്ങിയതില്‍ ഇതും കാരണമായിരുന്നു. ഇന്നലെ ഷാലറ്റ് സെബാസ്റ്റ്യന്‍ വോട്ടു ചെയ്തശേഷം കൂടുതല്‍ സമയം പോളിംഗ് ബൂത്തില്‍ ചെലവഴിച്ചെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്. പത്മനാഭന്റ വീടിനു ബോംബെറിഞ്ഞതിനു പിന്നാലെ 12.30 ഓടെയാണു ഷാലറ്റിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. പോളിംഗ് സമാധാന പരമായി കഴിഞ്ഞതിന് പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയ ഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?