ജയ് ശ്രീ റാം വിളിക്കരുതെന്ന മമതയുടെ പ്രഖ്യാപനത്തെ കാടിളക്കി പ്രചരിപ്പിച്ച് ബംഗാളും സ്വന്തമാക്കി; കേരളത്തില്‍ ശബരിമല വിഷയം വീണുകിട്ടിയെങ്കിലും മുതലെടുക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കായില്ല; അമിത് ഷാ നേരിട്ടിറങ്ങാമെന്ന് വെച്ചാല്‍ ഓര്‍ഡിനന്‍സ് തിരിഞ്ഞുകൊത്തുമോയെന്ന ഭയം; സുവര്‍ണാവസരം കൈവിട്ടുപോയെങ്കിലും പിന്നോട്ടില്ല; അടുത്ത ലക്ഷ്യം കേരളവും തമിഴ്‌നാടും തന്നെ; ബിജെപി ചാണക്യതന്ത്രങ്ങള്‍ മെനയുന്നു

ന്യൂഡല്‍ഹി: (www.kvartha.com 26.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ചു. സംഹാരതാണ്ഡവമാടി ബിജെപി അധികാരത്തിലെത്തി. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും രണ്ടാം വരവില്‍ പഴയതിനേക്കാളും മികച്ച മുന്നേറ്റം നടത്തിയാണ് അധികാരത്തിലെത്തിയത്. രാജസ്ഥാനില്‍ 25ല്‍ 25ഉം ഗുജറാത്തില്‍ 26ല്‍ 26 ഉം നേടി വിജയിച്ച എന്‍ഡിഎ സഖ്യം പല സംസ്ഥാനങ്ങളിലും മൃഗീയ ഭൂരിപക്ഷത്തോടെയാണ് രണ്ടാം വരവ് ആഘോഷമാക്കിയത്. അപ്പോഴും ബിജെപിക്ക് പച്ച പിടിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും.

കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടാന്‍ ആഞ്ഞ് ശ്രമിച്ചങ്കെിലും നടന്നില്ല. പല സംസ്ഥാനങ്ങളിലും ബിെപി പയറ്റിത്തെളിഞ്ഞ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കി നോക്കിയെങ്കിലും സാക്ഷര കേരളത്തില്‍ ഏറ്റില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തോടൊപ്പം ചേര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയപാര്‍ട്ടികളെല്ലാം ഒരുമിച്ച് എഐഡിഎംകെ സഖ്യത്തോടൊപ്പം ചേര്‍ന്ന് തൂത്തുവാരി.

എങ്കിലും ബിജെപി ശ്രമം അവസാനിപ്പിച്ചിട്ടില്ല. പല വിധത്തില്‍ അവര്‍ ശ്രമം നടത്തുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അധികാരത്തിലെത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുണ്ടാക്കണമെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇനി തമിഴ്‌നാടും കേരളവുമാണ് ലക്ഷ്യമെന്ന് അധ്യക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈകാതെ തന്നെ അതും യാഥാര്‍ഥ്യമാവുമെന്നും ബിശ്വ ശര്‍മ്മ വ്യക്തമാക്കി.

വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചാണ് എല്ലായിടത്തും ബിജെപി ഭൂരിപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കിവാണിരുന്ന പശ്ചിമ ബംഗാളില്‍ ജയ് ശ്രി റാം വിളിച്ച് ബിജെപി നേടിയത് ഒറ്റയടിക്ക് രണ്ടില്‍ നിന്ന് 18 സീറ്റുകളാണ്. ബിജെപിയെ ഏറ്റവും കൂടുതല്‍ ശക്തിയുക്തം എതിര്‍ത്തിരുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് രണ്ട് സീറ്റുകളില്‍ നിന്ന് 18 സീറ്റുകളിലേക്ക് വെറും അഞ്ച് വര്‍ഷം കൊണ്ട് എത്തിച്ചേര്‍ന്നത് പ്രവര്‍ത്തനം കൊണ്ടല്ല എന്നത് വ്യക്തമാണ്.

ജയ് ശ്രീ റാം വിളിക്കരുതെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തെ കാടിളക്കി പ്രചരിപ്പിച്ചായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ക്യാമ്പയിന്‍. ജയ് ശ്രീ റാം വിളിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കിയതാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തിരിച്ചടിക്ക് കാരണമെന്നാണ് പിന്നീട് ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മയുടെ പ്രതികരണം.

കേരളത്തില്‍ ഇതുപോലൊരു സുവര്‍ണാവസരം ശബരിമല വിഷയത്തിലൂടെ ബിജെപിക്ക് ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് സാധിച്ചില്ല. വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിക്കൂടെ എന്ന മാധ്യമങ്ങളുടെ ചോദ്യം തിരിഞ്ഞുകൊത്തുമോയെന്ന ഭയത്താല്‍ ചാണക്യന്‍ അമിത് ഷായ്ക്ക് നേരിട്ട് ഇറങ്ങാനുമായില്ല. ബംഗാളില്‍ അമിത് ഷാ നേരിട്ട് ഇറങ്ങിയാണ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തില്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനുമെല്ലാം ഇതിന്റെ പേരില്‍ വര്‍ഗീയ വിത്തുപാകാന്‍ ആവത് ശ്രമിച്ചെങ്കിലും മലയാളനാട്ടില്‍ മുളച്ചില്ല.

അതിനര്‍ത്ഥം അവര്‍ അവസാനിപ്പിച്ചു എന്നല്ല. ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും. ലോക്‌സഭ ഫലം വന്നപ്പോള്‍ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല എന്ന് പറയുമ്പോഴും 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 7.50 ലക്ഷം വോട്ടുണ്ടായിരുന്ന ബിജെപി 2016 നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 29.61 ലക്ഷം വോട്ടുകള്‍ ഉള്ള പാര്‍ട്ടിയായി മാറി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10.12 ലക്ഷം വോട്ടുണ്ടായ ബിജെപി 2019 ലെ തെരഞ്ഞെടുപ്പില്‍ 31.34 ലക്ഷം വോട്ടുകളാണ് നേടിയിരിക്കുന്നത്. ഇത് കേരളത്തില്‍ ബിജെപി ശക്തമായി വളരുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.



Keywords: National, News, Mamata Banerjee, Shabarimala, BJP, Politics, Trending, Lok Sabha, Election, BJP needs to look beyond traditional Hindu votes in Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?