പിടിച്ചെടുത്ത ബൈക്ക് പോലീസ് തിരികെ നല്‍കിയില്ല; ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി, വേറിട്ട സമരമുറയില്‍ അമ്പരന്ന് പോലീസ്
തിരുവനന്തപുരം: (www.kvartha.com 20.05.2019) പിടിച്ചെടുത്ത ബൈക്ക് പൊലീസ് തിരികെ നല്‍കാത്തതില്‍ മനംനൊന്ത് യുവാവ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വേറിട്ട സമരമുറയില്‍ അമ്പരന്ന പൊലീസ് ഒടുവില്‍ തോല്‍വി സമ്മതിച്ച് ബൈക്ക് തിരികെ നല്‍കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായിമുട്ടത്താണ് പോലീസിനെ കുഴക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.
ചായ്‌ക്കോട്ടുകോണം പൂവങ്കാല കുഴിക്കാലവീട്ടില്‍ രഞ്ജിത്(18) ആണ് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സംഭവത്തിലേക്ക് നയിച്ചത് ഇങ്ങനെ. അയല്‍വാസിയുടെ വീട്ടില്‍ കല്ലെറിഞ്ഞെന്ന പരാതിയിലാണ് പോലീസ് നടപടി ഉണ്ടായത്. യുവാവിനെയും ബൈക്കും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തുടര്‍ന്ന് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തിയശേഷം യുവാവിനെ വിട്ടയച്ചു. എന്നാല്‍ ബൈക്ക് പോലീസ് തിരികെ നല്‍കിയിരുന്നില്ല.
ഈ കേസില്‍ മറ്റൊരാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയും അയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ ബൈക്ക് വിട്ടുനല്‍കാന്‍ പൊലീസ് കൂട്ടാക്കിയില്ല. ഒന്‍പത് ദിവസമായിട്ടും ബൈക്ക് വിട്ടുകിട്ടാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മാരായമുട്ടം കാര്‍ഷിക വിപണനകേന്ദ്രത്തിന്റെ മൂന്നാംനിലയില്‍ കയറിയ രഞ്ജിത് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. മറ്റു വഴികളില്ലാതെ പോലീസ് ബൈക്ക് തിരികെ നല്കാന്‍ സമ്മതിച്ചു. എന്നിട്ടും താഴെ ഇറങ്ങാതെ യുവാവിനെ ഫയര്‍ഫോഴ്സ് താഴെയിറക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, Police, bike, Youth, Case, Parents, Police caught bike and not returned,
Powered by Info News For You

Comments
Post a Comment