മങ്ങുന്ന മോദി പ്രഭാവം, പാര്‍ട്ടി മിനുക്കാന്‍ പാടുപെടുന്ന അമിത് ഷാ!

സാബി മുഗു

(www.kvartha.com 18.05.2019) മോദി യുഗം അവസാനിച്ചു, ഇപ്പോള്‍ നടക്കുന്നതൊക്കെയും വെറും നാടകം മാത്രം, ബിജെപി എന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന വെറും നാടകം. മോദി അതിലൊരു നടന്‍ മാത്രമാണ്. ചെയ്യുന്നതെന്താണെന്ന് പോലും തിരിച്ചറിയാതെ, അമിത് ഷായുടെ ചൊല്‍പ്പടിയില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട വിനയാന്വിതന്‍.

ജനങ്ങള്‍ പാര്‍ട്ടിക്കെതിരെയാകുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ജനവികാരം വേറൊരു ബിന്ദുവിലേക്ക് മാറ്റേണ്ടി വന്നു. അതിന്റെ അലയൊലികളില്‍ ഒന്ന് മാത്രമാണ് കഴിഞ്ഞദിവസം കണ്ട വാര്‍ത്താ സമ്മേളനം.

കഴിഞ്ഞദിവസത്തെ വാര്‍ത്താ സമ്മേളനം ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാക്കാം, മോദിയുടെ ശരീര ഭാഷ ഒരു പരാജിതന്റേതായിരുന്നു. അദ്ദേഹത്തിന് അറിയാം വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ 'വരികയാണെങ്കില്‍' പോലും അതില്‍ തനിക്കൊരു റോളും ഉണ്ടാകില്ലെന്ന്. ഇന്ന് എല്‍കെ അദ്വാനി എവിടെയാണോ, അത് പോലെത്തന്നെ താനും ഒരു മൂലയില്‍ ഒതുങ്ങിക്കഴിയേണ്ടി വരുമെന്ന് മോദിക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാന്‍.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഉണ്ടാക്കിയെടുത്ത വെറും ഒരു ഡമ്മിയായിരുന്നു മോദി. ജനങ്ങളുടെ മുമ്പില്‍ സൂപ്പര്‍ ഹീറോയായി അവതരിപ്പിച്ച് 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ഇനി വരാന്‍ പോകുന്നത് മോദി കാലം, ഇന്ത്യയുടെ സുന്ദരകാലമെന്ന്. എന്നാല്‍ എല്ലാം തെറ്റിച്ച് കൊണ്ട്, അതിനൊന്നും തനിക്ക് സാധിക്കില്ലെന്ന് സ്വചെയ്തികളാലേ അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

അധികാരമേറ്റ് 1817 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഞാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ മാത്രമാണ്, നിങ്ങള്‍ക്ക് ഉത്തരം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നല്‍കുമെന്നാണ്.

അധികാരമേറ്റ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ക്ക് മുമ്പിലെത്തിയ പ്രധാനമന്ത്രിക്ക് വേറൊന്നും പറയാനുണ്ടായിരുന്നില്ല. ജനങ്ങളുടെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്നില്ല, അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന ജവാന്മാരെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്നില്ല, ബലാകോട്ടില്‍ ബോംബിട്ടോ ഇല്ലയോ എന്ന് സംസാരിക്കാനുണ്ടായിരുന്നില്ല, രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്നില്ല, വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാനുണ്ടായിരുന്നില്ല, അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. എന്താല്ലേ, ഒരു രാജ്യത്തിന്റെ പ്രധാനിയാണെന്നോര്‍ക്കണം.

ഇത്രയും കാലത്തിനിടയ്ക്ക് പല ലോകരാജ്യങ്ങളും സഞ്ചരിച്ചു, പപ്പു എന്ന് എതിരാളിയെ വിളിച്ചു കളിയാക്കി, മിണ്ടാപ്രാണിയെന്നും കോട്ടിട്ട് കുളിക്കുന്ന പ്രധാനമന്ത്രിയെന്നും മുന്‍ പ്രധാനി മന്‍മോഹന്‍ സിങ്ങിനെ കളിയാക്കി, പക്ഷെ കാലം അതിനൊക്കെ ക്രൂരമായിത്തന്നെ മറുപടി നല്‍കി. കഴിഞ്ഞദിവസം തൊട്ടടുത്തിരുത്തി ഒന്നും പറയാനില്ലാതെ ഒരുമണിക്കൂര്‍ നേരം അമിത് ഷാ സംസാരിച്ചപ്പോള്‍ നമുക്ക് മനസ്സിലാക്കാം, അദ്വാനിയുടെ വഴിയെ മോദിക്കും പുറത്തേക്കുള്ള വഴി തെളിഞ്ഞു എന്ന്. 'ഒരുപക്ഷെ' എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ തന്നെ സംശയരഹിതമായി പറയാം, മോദിക്കതില്‍ യാതൊരു റോളും ഉണ്ടാകില്ലെന്ന്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Politics, Trending, Narendra Modi, BJP, Amit Shah, Article on Modi's Press Conference


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?