മഞ്ചേശ്വരത്തെ യു.ഡി.എഫ് മുന്നേറ്റത്തില്‍ പൊലിഞ്ഞത് ഒന്നാമതെത്താനുള്ള ബി.ജെ.പി കാത്തുവെച്ച സ്വപ്നം


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയമസഭ മണ്ഡലം യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്്‌ലിം ലീഗിന്റെ ഉറച്ചകോട്ട. ഇടയ്‌ക്കെപ്പഴോ അടിതെറ്റിയിട്ടുണ്ടെങ്കിലും വലതിനൊപ്പം നില്‍ക്കുന്ന നാട്. ഏതു തെരഞ്ഞെടുപ്പിലും വലതുജയം ഉറപ്പിക്കുന്ന മണ്ഡലം. പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന വിധം യു.ഡി.എഫിന്റെ ആ മുന്നേറ്റം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു 2019 ലോക്‌സഭ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഇടതും വലതും കൈകോര്‍ക്കുന്നുവെന്ന് ആരോപണമുള്ള മഞ്ചേശ്വരത്ത് വന്‍ മുന്നേറ്റമാണ് യു.ഡി.എഫ് നടത്തിയത്. ഇനിയൊരിക്കല്‍ ചെങ്കൊടി പാറിക്കാന്‍ അനുവദിക്കില്ലെന്ന് മൂന്നര പതിറ്റാണ്ടുകാലമായി ഇടതു ആധിപത്യം കൊണ്ട് വീര്‍പ്പുമുട്ടിയ കാസര്‍കോട് പാര്‍ലമെന്റ്് മണ്ഡലം ഒന്നാകെ ആശിച്ചപ്പോള്‍ മഞ്ചേശ്വരത്തും അതിന്റെ അലയൊലികളുണ്ടായി. ആ അലയൊലിക്കിടയില്‍ പൊലിഞ്ഞുപോയത് ബി.ജെ.പിയുടെ ഒന്നാമതെത്താനുള്ള കാത്തുവെച്ച സ്വപ്‌നം.
ബി.ജെ.പി ഏറ്റവും കൂടുതല്‍ ശ്രദ്ധപതിപ്പിച്ച നിയമസഭ മണ്ഡലമായിരുന്നു മഞ്ചേശ്വരം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുമ്പെ മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു മഞ്ചേശ്വരത്ത് ബി.ജെ.പി നടത്തിയത്. കര്‍ണാടക അതിര്‍ത്തികളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ ചേര്‍ത്ത് മുന്നൊരുക്കം നടത്തിയിരുന്നു. ലോക്‌സഭയോടൊപ്പം നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഞ്ചേശ്വരം കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി മുന്‍ഗണന നല്‍കിയത്. യു.ഡി.എഫിനെ എന്തുവിലകൊടുത്തും പിന്നിലാക്കാന്‍ എല്‍.ഡി.എഫുമായി ചേര്‍ന്നും ബി.ജെ.പി തന്ത്രംമെനഞ്ഞിരുന്നു. മണ്ഡലത്തിലെ എല്‍.ഡി.എഫിന്റ പിന്നാക്കാവസ്ഥയും ബി.ജെ.പിക്ക് വിജയപ്രതീക്ഷ നല്‍കുന്നതായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന്റെ സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ 89 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആ ലീഡിനെ മുന്നില്‍ കണ്ടാണ് ബി.ജെ.പി തന്ത്രംമെനഞ്ഞതും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് രവീശതന്ത്രിയെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ച മഞ്ചേശ്വരത്ത് ഒന്നാമതെത്തുകയായിരുന്നു ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ട്രയലായാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മഞ്ചേശ്വരം മത്സരത്തെ കണ്ടത്. എന്നാല്‍ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കിയും എല്‍.ഡി.എഫിനെ കശക്കിയെറിഞ്ഞുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയക്കൊടി പാറിച്ചത്. 68217വോട്ടുകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 11,113 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയെ പിന്നിലാക്കിയത്. നാല്‍പതിനായിരം വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച് അങ്കംകുറിച്ച എല്‍.ഡി.എഫിനെ 35,421 വോട്ടുകള്‍ക്കും പിന്നിലായി. രവീശ തന്ത്രി 57104വോട്ടും സതീഷ് ചന്ദ്രന്‍ 32796 വോട്ടും നേടി.
2011ല്‍ 5982 വോട്ടുകള്‍ക്കാണ് മുസ്്‌ലിം ലീഗ് മഞ്ചേശ്വരത്ത് വിജയിച്ചത്. തുടര്‍ന്ന് വന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് 5828വോട്ടുകളുടെ ഭൂരിപക്ഷംനേടി. എല്‍.ഡി.എഫിനെക്കാള്‍ 23026 വോട്ടിന്റെ ഭൂരിപക്ഷവും. വോട്ടുമറിക്കാനും വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കി വോട്ട് അടിച്ചുമാറ്റാനുമുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള രവീശതന്ത്രം പാളിയതിന്റെ പരിണിതഫലംതന്നെയാണ് മഞ്ചേശ്വരത്തെ വലതു മുന്നേറ്റം. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?