പെരിയ അക്രമത്തിന് തലേദിവസം തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള രണ്ട് കാറുകള്‍ കല്യോട്ടെത്തി, ലക്ഷ്യം വത്സരാജിനെയും ബാലകൃഷ്ണന്‍ നായരെയും കൊലപ്പെടുത്തല്‍; പദ്ധതി യുഡിഎഫ് നേതാക്കളുടെ അറിവോടെ, സംഭവത്തിന്റെ തലേദിവസം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും കല്യോട്ടെത്തി; ഗുരുതര ആരോപണവുമായി പി കരുണാകരന്‍

കാസര്‍കോട്: (www.kasargodvartha.com 08.05.2019) കല്യോട്ട് നടന്ന അക്രമ സംഭവത്തില്‍ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നതിന് പിന്നാലെ യുഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ രംഗത്ത്. അക്രമത്തിന്റെ ലക്ഷ്യം സിപിഎം നേതാക്കളായ വത്സരാജിനെയും ബാലകൃഷ്ണന്‍ നായരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും യുഡിഎഫ് നേതാക്കളുടെ അറിവോടെയാണ് പദ്ധതിയിട്ടതെന്നും കരുണാകരന്‍ ആരോപിച്ചു. സംഭവത്തിന്റെ തലേദിവസം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും കല്യോട്ടെത്തിയതായും ഇതും ബോധപൂര്‍വം അക്രമം അഴിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുല്ലപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും പി കരുണാകരന്‍ എംപി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് വസ്തുത മനസിലാക്കിയിരുന്നുവെങ്കില്‍ മുല്ലപ്പള്ളി ഇത്തരമൊരു പ്രസ്താവന നല്‍കുമായിരുന്നില്ല. വളരെ സമാധാനപരമായാണ് കല്യോട്ട് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കല്യോട്ട് പ്രവര്‍ത്തിച്ചിരുന്ന വത്സരാജിന്റെ കട തുറക്കാന്‍ അനുവദിച്ചില്ല. കടയിലേക്ക് വന്ന അദ്ദേഹത്തിന്റെ ഭാര്യ പ്രസീതയെ അസഭ്യം പറഞ്ഞ് കടയില്‍ നിന്നിറക്കി വിട്ടു. അന്ന് രാത്രി വത്സരാജിന്റെ വീട് അക്രമിച്ചു. വീടിന് കാവല്‍ നിന്ന പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെയുണ്ടായിരുന്ന ഏഴ് വാഹനങ്ങളും തകര്‍ത്തു.

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ബാലകൃഷ്ണന്‍ നായരുടെ വീട് അക്രമിച്ചുതകര്‍ത്തു. ഓടി രക്ഷപ്പെട്ടതിനാലാണ് ബാലകൃഷ്ണന്‍ നായര്‍ രക്ഷപ്പെട്ടത്. ഇതേസമയത്ത് അമ്പലത്തറക്കടുത്തുള്ള ബാബുവിന്റെ വീടിന് കല്ലെറിഞ്ഞു. ജലജയുടെ വീട് അക്രമിച്ച് ഭീഷണിപ്പെടുത്തി. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാമാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്. രണ്ട് കാറില്‍ വന്ന അക്രമികളാണ് വീടുകള്‍ അക്രമിച്ചത്. വത്സരാജിനെയും ബാലകൃഷ്ണന്‍ നായരെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇവരുടെ വീടുകള്‍ അക്രമിച്ചത്. അദ്ദേഹം ആരോപിച്ചു.


നേരത്തെ കല്യോട്ടുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ പോലീസ് കേസെടുത്ത് ആളുകളെ അറസ്റ്റ് ചെയ്തതാണ്. തുടര്‍ച്ചയായി അക്രമം നടത്തി കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ്. സംഭവത്തിന്റെ തലേദിവസം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കല്യോട്ടുണ്ടായിരുന്നു. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള രണ്ട് കാറുകള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് ബോംബെറിഞ്ഞു എന്നുള്ള പ്രചാരണം. അക്രമിക്കപ്പെട്ടുവെന്ന് പറയുന്ന വീടിന് ഒരു പോറലുമേറ്റിട്ടില്ല. ആരും ആശുപത്രിയില്‍ പോയിട്ടില്ല. ബോംബ് സ്‌ക്വാഡ് എത്തിയ ശേഷം അവശിഷ്ടങ്ങള്‍ മാറ്റിയാല്‍ മതിയെന്നാണ് സ്ഥലത്തെത്തിയ എഎസ്പി പറഞ്ഞത്. 

എന്നാല്‍ അതിന് മുന്നേ ചില്ലുകള്‍ മാറ്റി. യഥാര്‍ഥത്തില്‍ അക്രമം നടത്താന്‍ തയ്യാറാക്കിയ ഒരു പദ്ധതിയാണിതെന്ന് അവിടെ പോയ ആര്‍ക്കും മനസിലാകും. വസ്തുതകള്‍ ഇതായിരിക്കെ സിപിഎം അക്രമമെന്ന് വരുത്താന്‍ മുല്ലപ്പള്ളി നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ അപഹാസ്യനാകും. കല്യോട്ട് കച്ചവടക്കാരും മറ്റുള്ളവരും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിന് മുന്‍കൈ എടുക്കേണ്ടവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടയില്‍ ഇത്തരം പ്രസ്താവന നടത്തി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പി കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.


Keywords: kasaragod, Periya, Attack, KPCC, KPCC-president, UDF, CPM, District, news, Police, Car, arrest, accused, Thiruvananthapuram, Periya clash p karunakaran against


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?