ആയിരം മാസങ്ങളുടെ നിറമുള്ള രാവ്; ലൈലത്തുല്‍ ഖദ് ര്‍

മിന്‍ശാദ് അഹ് മദ്

(www.kvartha.com 26.05.2019) മാനവ ലോകത്തിന് വഴികാട്ടിയായ വിശുദ്ധ ഗ്രന്ഥം ഇറങ്ങിയ പുണ്യ രാവ്. വിശ്വാസികളുടെ അകത്തളങ്ങളില്‍ ആത്മ നിര്‍വൃതി നല്‍കുന്ന ആയിരം മാസങ്ങളുടെ നിറമുള്ള രാവ്. വാന ലോകത്ത് നിന്നും മാലാഖമാര്‍ ഭൂമിയിലിറങ്ങുന്ന അനുഗ്രഹീത രാവ്. വര്‍ഷത്തിലെ ഏറ്റവും പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന രാവ് ലൈലത്തുല്‍ ഖദ്‌റ്. ആ പുണ്യ രാവില്‍ ആരാധനാ കര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കിയവാര്‍ ഭാഗ്യവാന്‍മാര്‍.
വിധി, തീരുമാനം, മഹത്വം എന്നല്ലാമാണ് ഖദ്‌റ് എന്നതിന്റെ അര്‍ത്ഥം. ലൈലത്തുല്‍ ഖദ്‌റ് അല്ലാത്ത ആയിരം മാസങ്ങള്‍ ആരാധന ചെയ്യുന്നതിനേക്കാള്‍ പുണ്യമാണ് ലൈലത്തുല്‍ ഖദ്‌റിലെ അരാധനകള്‍ക്ക് ലഭിക്കുക. രണ്ട് ഘട്ടങ്ങളായിട്ടാണ് ഖുര്‍ആന്‍ അവതരിച്ചത്. 23 വര്‍ഷക്കാലം കൊണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിട്ടാണ് ഖുര്‍ആനിനെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ നബി തിരുമേനിക്ക് ഖുര്‍ആന്‍ ഇറക്കുന്നതിന്റെ മുമ്പ് തന്നെ അല്ലാഹുവിന്റെപക്കല്‍ (ലൗഹുല്‍ മഹ്ഫൂള്) വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നു.

ഒരു പ്രത്യേക രാവില്‍ ആ വിശുദ്ധ ഗ്രന്ഥം ഒന്നാം ആകാശത്തേക്ക് ഇറക്കി. ആ വിശുദ്ധ രാവാണ് ലൈലത്തുല്‍ ഖദ്‌റ്. ലൈലത്തുല്‍ ഖദ്‌റിനെ വിശദീകരിക്കാന്‍ വിശുദ്ധ ഗ്രന്ധത്തില്‍ ഒരു അധ്യായം തന്നെ ഇറങ്ങിയിട്ടുണ്ട്. 97-ാം അധ്യായം സൂറത്തുല്‍ ഖദ്‌റില്‍ പൂര്‍ണമായും ഇത് സംബന്ധമായിട്ടാണ് ചര്‍ച്ച ചെയ്യുന്നത്. മറ്റൊരു അധ്യായമായ സൂറത്തു ദുഖാനിന്റെ തുടക്കത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. വിശുദ്ധമായ ഈ രാവിന് വിധി നിര്‍ണയത്തിന്റെ രാവ് എന്നും പറയുന്നു. അതിന് പല കാരണങ്ങളും പണ്ഡിതര്‍ പറയുന്നു. മാനവരാശിക്ക് എല്ലാ വര്‍ഷവുമുള്ള വിധിയും വിഹിതവും ഈ രാവിലാണ് അല്ലാഹു നിര്‍ണയിക്കുന്നത് എന്നാണ് ഇബ്‌നു അബ്ബാസ് (റ)ന്റെ വിശദീകരണം. ജീവജാലങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം തുടങ്ങിയവ നിര്‍ണയിക്കുന്നത് ആ രാവിലാണെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനമായ ഖുര്‍ത്വുബിയില്‍ വിശദീകരിക്കുന്നത്.

ഈ രാവ് സത്യമാണെന്ന് വിശ്വസിച്ച് ആരെങ്കിലും അല്ലാഹുവിന്റെ ത്രിപ്തിയും പ്രതിഫലവും പ്രതീക്ഷിച്ച് ഈ രാവില്‍ നിസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. ലൈലത്തുല്‍ ഖദ്‌റ് അഥവാ ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ് മുഹമ്മദ് നബിയുടെ സമുദായത്തിന് മാത്രം അല്ലാഹു നല്‍കിയതാണ്. മുഹമ്മദ് നബിയുടെ മുന്‍ഗാമികളായ ഒരു പ്രവാചകന്റെ സമുദായത്തിനും അല്ലാഹു ലൈലത്തുല്‍ ഖദ്‌റ് കൊണ്ട് അനുഗ്രഹിച്ചിട്ടില്ല. മുഹമ്മദ് നബിയുടെ ആഗ്രഹ പ്രകാരം അല്ലാഹു നല്‍കിയ സമ്മാനമാണ് ലൈലത്തുല്‍ ഖദ്‌റ് എന്നും പറയുന്നു. അനസ് (റ) പറയുന്നു: മുന്‍കാല സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ആലോചിച്ച് തന്റെ സമുദായത്തിന് അവരുടെ അടുത്തെത്താന്‍ കഴിയില്ലല്ലോ എന്ന് നബി തരുമേനി എല്ലായിപ്പോഴും പരിതപിച്ചിരുന്നു. അതിന് പരിഹാരമായിട്ടാണ് അല്ലാഹു ലൈലത്തുല്‍ ഖദ്‌റ് നല്‍കിയത്. നൂഹ് നബി (അ) 950 വര്‍ഷക്കാലം പ്രബോധനം നടത്തി. അദ്ദേഹത്തിന്റെ സമുദായത്തിനും അതുപോലെ ആയുസുണ്ടായിരുന്നു. പൂര്‍വകാല സമുദായത്തിന് ആയിരവും അതേനേക്കാളുമായിരുന്നു ആയുസ്സ്. പ്രവാചകന്‍ ജീവിച്ചത് 63 വര്‍ഷമാണ്. എന്റെ സമുദായത്തിന്റെ ശരാശരി ആയുസ് 60-70 ആയിരിക്കുമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടണ്ട്. പൂര്‍വകാലത്തുള്ളവര്‍ നൂറ്റാണ്ടുകള്‍ ആരാധന നടത്തുമ്പോള്‍ തന്റെ സമുദായം അവരുടെ അടുത്തെത്തുന്നതെങ്ങനെ എന്ന നബിയുടെ വേവലാതിക്ക് അറുതിയായിട്ടാണ് അല്ലാഹു ലൈലത്തുല്‍ ഖദ്‌റ് അവതരിപ്പിച്ചത്.

ഏത് ദിവസമാണ് ലൈലത്തുല്‍ ഖദ്‌റ് എന്ന് പറയാനാകില്ല. പല അഭിപ്രായങ്ങളാണ് പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന രാവുകളെ കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റിനെ പറ്റി നബി (സ) യോട് ചോദിച്ചപ്പോള്‍ അത് റമദാന്‍ മാസത്തിലെന്നായിരുന്നു മറുപടി. ബുഖാരിയുട ഹദീസില്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു. നിങ്ങള്‍ ലൈലത്തുല്‍ ഖദ്‌റിനെ റമസാനിലെ അവസാനത്തെ പത്തില്‍ പ്രതീക്ഷിക്കുക. ആഇശ (റ) ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം. നബി (സ) പറഞ്ഞു. നിങ്ങള്‍ റമദാന്‍ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക.

ലൈലത്തുല്‍ ഖദ്‌റിന് ശേഷമുള്ള ഉദയ സൂര്യന് മങ്ങിയ കിരണങ്ങളായിരിക്കുമെന്ന് മുസ്ലിം (റ) അബുമുന്‍ദിര്‍ (റ) ല്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം. ലൈലത്തുല്‍ ഖദ്‌റില്‍ നായകളുടെ കരച്ചിലും കുതിരകളുടെ അലര്‍ച്ചയും കുറവായിരിക്കും. ഇങ്ങനെ നിരവധി അടയാളങ്ങള്‍ മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്. റമദാന്‍ 27-ാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാം എന്നാണ് പണ്ഡിത മഹത്വുകളില്‍ നിരവധി പേര്‍ പറയുന്നത്. അതിനാല്‍ മുസ്ലിം ലോകം പ്രസ്തുത ദിവസത്തിന് വിലിയ പ്രധാന്യം നല്‍കി വരുന്നു. ഇബ്‌നു അബ്ബാസ് (റ) പറയുന്നു. സൂറത്തുല്‍ ഖദ്‌റില്‍ മുപ്പത് വാക്കുകളാണുള്ളത്. റമസാനിലെ ആകെ ദിനങ്ങളും മുപ്പത്. സൂറത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രത്യേകമായി സൂചിപ്പിച്ചത് 27-മത്തെ പദമാണ്. അതിനാല്‍ പവത്രമായ രാവ് 27ന് ആണെന്ന സൂചന നല്‍കുന്നു. പ്രവാചക വചനങ്ങളില്‍ ലൈലത്തുല്‍ ഖദ്‌റ് റമദാന്‍ 27-ാം രാവിലാണ് എന്നതിന് നിരവധി സൂചനകള്‍ കാണാം. ഇബ്‌നു ഉമര്‍ (റ) പറയുന്നു. നബി(സ) പറഞ്ഞു. നിങ്ങള്‍ റമദാന്‍ 27-ാം രാവിലെ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക. ലൈലത്തുല്‍ ഖദ്‌റിന്റെ അന്ന് വല്ല ഒരുത്തനും ആരാധനകളില്‍ ധന്യമാകാന്‍ കഴിഞ്ഞാല്‍ 83.3 വര്‍ഷത്തെ ആരാധനക്ക് തുല്യമാകും. അന്ന് നല്‍കിയ ദാനം ആയിരം മാസം നല്‍കിയതിനേക്കാള്‍ പുണ്യം. അന്നത്തെ നിസ്‌കാരത്തിനും ഇഅ്തിക്കാഫിനും മറ്റ് സത്കര്‍മങ്ങള്‍ക്കെല്ലാം ആയിരം മാസത്തേക്കാള്‍ പുണ്യം ലഭിക്കും. അത്തരം സൗഭ്യാഗ്യം ലഭിക്കുന്നവരില്‍ നമ്മെ ഉള്‍പെത്തുമാറാകട്ടെ...



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Religion, Trending, Ramadan, Islam, Muslim, Article about Laylat al-Qadr by Minshad Ahmed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?