എം.പിയെന്ന നിലയില്‍ ഉണ്ണിത്താന്‍ ജൈത്രയാത്ര തുടങ്ങിയതും കല്ല്യോട്ട് നിന്ന്

പെരിയ (www.evisionnews.co): മൂന്നര പതിറ്റാണ്ടുകാലത്തെ ഇടതുകോട്ട തകര്‍ത്ത് കാസര്‍കോട് പിടിച്ചടക്കിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചത് കല്ല്യോട്ട് നിന്ന്. നൊമ്പരമായി മാറിയ കൊല്ലപ്പെട്ട കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ നിന്നാണ് ഉണ്ണിത്താന്‍ എം.പിയെന്ന നിലയിലുള്ള യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കല്ല്യോട്ടെത്തിയ ഉണ്ണിത്താന്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരത്തിലെത്തിയപ്പോള്‍ ശരിക്കും വിതുമ്പി. പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം അവിടെ കൂടി നിന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തൊണ്ടയിടറിയ ഉണ്ണിത്താന്റെ വാക്കുകള്‍ മുറിഞ്ഞു പോവുകയായിരുന്നു. 

കല്ല്യോട്ടെ അമ്മമാര്‍ ചില്ലിക്കാശുകള്‍ സ്വരുക്കൂട്ടിയാണ് എനിക്ക് കെട്ടിവെക്കാനുള്ള തുക ഉണ്ടാക്കിയത്. ആ കാശാണ് ഞാന്‍ ജില്ലാ കലക്ടറെ ഏല്‍പ്പിച്ച് എണ്ണിയെടുക്കാനാവശ്യപ്പെട്ടത്. ഇപ്പോള്‍ ഞാന്‍ പാര്‍ലമെന്റില്‍ അംഗമായിരിക്കുന്നു. എം.പിയെന്ന നിലയില്‍ എന്റെ യാത്ര ഞാന്‍ ഇവിടെ നിന്നും ആരംഭിക്കുന്നു. ഈ രണ്ട് കുഞ്ഞുങ്ങളുടേയും ആത്മാവിന് നിത്യശാന്തി നേരുകയാണ്. ഞാന്‍ മരിക്കുന്നത് വരെ എന്റെ ഹൃദയത്തിന്റെ കാന്‍വാസില്‍ ആ കുടുംബങ്ങള്‍ ഉണ്ടാകും. ഉണ്ണിത്താന്‍ കണ്ഠമിടറിപ്പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാര നിര്‍ഭരമായ മുദ്രാവാക്യം അന്തരീക്ഷത്തിലുയര്‍ന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്ക് പിരിയുന്ന റോഡില്‍ രാവിലെ ഇറങ്ങിയ രാജ്മോഹന്‍ ഉണ്ണിത്താനെ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ എന്നിവര്‍ മധുരം നല്‍കി സ്വീകരിച്ചു. പിന്നീട് ഇരുവരേയും ചേര്‍ത്തുപിടിച്ചാണ് ശവകുടീരത്തിലേക്ക് പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ പോയത്. പിന്നീട് ഇരുവരുടേയും വീടുകളിലെത്തി കുടുംബങ്ങളെ കണ്ടു. കൃപേഷിന്റെ വീട്ടില്‍ നിരവധി അമ്മമാര്‍ ഉണ്ണിത്താനെ സ്വീകരിച്ചു. 

ബോംബേറില്‍ തകര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുവിന്റെ വീടും സന്ദര്‍ശിച്ചു. അതിനിടെ ഉണ്ണിത്താന് വേണ്ടി കല്ല്യോട്ട് ക്ഷേത്രത്തില്‍ തുലാഭാര പ്രാര്‍ത്ഥന പറഞ്ഞ ശരത്ലാലിന്റെ പിതൃസഹോദരി തമ്പായി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. ഈമാസം 31ന് നടക്കുന്ന തുലാഭാര ചടങ്ങിനെത്താന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. എത്താമെന്ന ഉറപ്പും ഉണ്ണിത്താന്‍ നല്‍കി. കെ.പി.സി.സി സെക്രട്ടറി ജി. രതികുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍നായര്‍, ഡി.സി.സി ഭാരവാഹികളായ പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സി. ബാലകൃഷ്ണന്‍, ധന്യാസുരേഷ്, പി.വി സുരേഷ്, അഡ്വ. എ. ഗോവിന്ദന്‍നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി. രാജന്‍, ബി.പി പ്രദീപ്കുമാര്‍, നോയല്‍ ടോമില്‍ ജോസ്, സാജിദ് മൗവ്വല്‍, അഡ്വ. എ.കെ ബാബുരാജ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?