പ്രമുഖ സൗദി റസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട് 6 മാസമായി ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി

അബഹ: (www.kvartha.com 22.05.2019) മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധിക്കെതിരെ സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് കോടതി വിധി വന്നത്.

സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണു കഴിഞ്ഞ മാസം മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചു മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Court orders to cut off Kerala man's palm in Saudi Arabia for embezzlement

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്റോറന്റിലെ ലോക്കറില്‍ നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുന്നത്. നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് 24,000 റിയാല്‍ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്നു കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയുമാണു സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്തുവീട്ടിയത്. ഭാഷ വശമില്ലാത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞു.

വലതു കൈപ്പത്തി മുറിച്ചു മാറ്റാന്‍ വന്ന കോടതി വിധിയില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു.

സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെംബറും സിസിഡബ്ല്യൂഎ മെംബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ പോയി ജഡ്ജിയുടെ ചേമ്പറില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈ പറ്റി. റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി ഇതില്‍ അനുവാദം നല്‍കിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി കഴിഞ്ഞ ദിവസം അപ്പീല്‍ തയ്യാറാക്കി വിവരങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റിനെ അറിയിക്കുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി കഴിഞ്ഞ ദിവസം അബഹയില്‍ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍സുലര്‍ സംഘം നിവേദനം നല്‍കി. യുവാവിന്റെ സുഹൃത്തുക്കള്‍ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ അലീമുമായി കൂടിക്കാഴ്ച നടത്തി. അപ്പീലുമായി മുന്നോട്ട് പോകുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Court orders to cut off Kerala man's palm in Saudi Arabia for embezzlement, Saudi Arabia, News, Court, Jail, Gulf, Appeal, Theft, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?