കേരളം മാറിയിട്ടില്ല മിസ്റ്റര്‍, ജാതീയതയും മതാന്ധതയും ഇപ്പോഴും തുടരുന്നുണ്ട്

കൂക്കാനം റഹ് മാന്‍

യേശൂദാസിനോട്: (www.kvartha.com 25.04.2019) തൃപ്പൂണിത്തറ മ്യൂസിക്ക് അക്കാദമിയില്‍ നിന്ന് അവിടുത്തെ ഒരു പ്രൊഫസറുടെ കമന്റ്
'നസ്രാണിക്കെവിടുന്നടാ സംഗീതം വരിക?',

മാധവിക്കുട്ടിയോട് ഒരുപെണ്‍കുട്ടിയുടെ മറുപടി
'എന്താ കുട്ടി നിനക്ക് ലാലിനോട് ഇത്രമാത്രം സ്‌നേഹം?'
'ലാലേട്ടന്‍ നായരാണ്. സുന്ദരനാണ്. പണക്കാരനാണ് പ്രശസ്തനാണ്'

ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകന്റെ കമന്റ്- മുസ്ലിംകൂട്ടികളോട്
'നിങ്ങളെയൊന്നും പഠിപ്പിക്കാന്‍ പറ്റില്ല. വല്ല കച്ചവടത്തിനോ മറ്റോ പോകൂ..'

മാര്‍ക്കു കുറഞ്ഞ കൊച്ചു പെണ്‍കുട്ടികളോട് ഒരു ടീച്ചറുടെ കമന്റ്- 'മുസ്ലിം കുട്ടികളൊന്നും പഠിക്കാന്‍ കൊള്ളില്ല.' പക്ഷേ അതേ ക്ലാസില്‍ ഒന്നാം റാങ്കുകാരിയായത് ഒരു മുസ്ലിം പെണ്‍കുട്ടിയാണ്. അവളുടെ പ്രതികരണം. 'അപ്പോ ഞാനോ മേഡം' ടീച്ചര്‍ക്ക് ഉത്തരമുണ്ടായില്ല.

..........

ഇതിന്റെ കൂടെ ഒരു മുസ്ലിം അധ്യാപികയ്ക്ക് നേരിട്ട വേദനയും പങ്കുവെക്കുന്നു. സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ഒരു അപ്പര്‍ പ്രൈമറി സ്‌കൂള്‍. അവിടെ ഒരു പ്രൈമറി ടീച്ചറുടെ ഒഴിവു വന്നിട്ടുണ്ട്. ആ കാലത്ത് തന്നെയാണ് ഈ മുസ്ലിം വനിത അധ്യാപക പരിശീലനം കഴിഞ്ഞ് പുറത്തു വരുന്നത്. പ്രസ്തുത സ്‌കൂളില്‍ ഒരു ടീച്ചറുടെ ഒഴിവുണ്ട് എന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായി അപേക്ഷ നല്‍കി.

അവിടെ നിയമിതരാവുന്നവരെല്ലാം ക്രിസ്ത്യാനികള്‍ മാത്രമായിരുന്നു. അതറിഞ്ഞു കൊണ്ടു തന്നെയാണ് അപേക്ഷ നല്‍കിയത്. ആ ടീച്ചറിന്റെ ഒരു ബന്ധു വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പ്രസ്തുത സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് ശരിയാക്കി കൊടുക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ ശ്രമിക്കാറുണ്ട്. അദ്ദേഹം പറഞ്ഞാല്‍ മാനേജ്‌മെന്റെ് ഈ സ്ത്രീയുടെ അപേക്ഷ പരിഗണിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു.
Kookkanam-Rahman, Article, Caste Discrimination, Caste discrimination in Kerala

ബന്ധു എന്നനിലയില്‍ അദ്ദേഹം ഇക്കാര്യം മാനേജ്‌മെന്റെിന്റെ ശ്രദ്ധയില്‍ പെടുത്തി പ്രസ്തുത ആഫീസറുടെ ആവശ്യത്തെ നിരാകരിക്കാന്‍ പറ്റില്ല. പക്ഷേ ഇതേവരെ അന്യമതസ്ഥരായ വ്യക്തികളെ അവിടെ അപ്പോയിന്റ് ചെയ്തിട്ടില്ല.

പ്രസ്തുത ആഫീസറുടെ നിര്‍ദേശത്തെ നിരാകരിക്കാന്‍ സാധിക്കത്തതിനാല്‍ മുസ്ലിം ടീച്ചര്‍ക്ക് അപ്പോയിന്റ്‌മെന്റ് നല്‍കേണ്ടി വന്നു. അവരിവിടെ ജോലിക്ക് ചേര്‍ന്നു. പ്രസ്തുത സ്‌കൂളില്‍ ഏകദേശം കാല്‍ഭാഗത്തോളം വിദ്യാര്‍ത്ഥികള്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ്. ടീച്ചര്‍ ഒരു അധ്യാപക കുടുംബത്തില്‍ അംഗമായതിനാലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്താലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്മാരും ടീച്ചറുടെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുകയുണ്ടായി.

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ കാര്‍ക്കശ്യം കൂടുതലാണ്. ജീവനക്കാരെക്കൊണ്ട് മാക്‌സിമം പ്രവര്‍ത്തിപ്പിക്കും. സ്ഥാപനത്തിന്റെ ഉന്നതിക്കും അംഗീകാരത്തിനും ഇത്തരം സമീപനം ഉണ്ടായേ തീരൂ. അവധി ദിവസങ്ങളില്‍ പോലും ജീവനക്കാരെ ജോലി ചെയ്യിപ്പിക്കും. ജീവനക്കാരും മടുപ്പ് കാണിക്കാതെ ഇഷ്ടത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഈ ടീച്ചര്‍ ആത്മാര്‍ത്ഥമായി സ്‌കൂളിന്റെ പേരും പെരുമയും നിലനിര്‍ത്താന്‍ പണിയെടുത്തു. ഇതെല്ലാമാണെങ്കിലും ടീച്ചറുടെ നിയമനത്തെ അംഗികരിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു മാനേജ്‌മെന്റെ.് ഒരു പ്രധാന നന്മയും കൂടി ഈ മാനേജ്‌മെന്റെ് ചെയ്യുന്നുണ്ട്. ഡൊനേഷന്‍ വാങ്ങാതെയാണ് ഇവിടെ നിയമനം നടത്തി വരുന്നത്. കുറച്ച് കാലം പിന്നിട്ടപ്പോള്‍ സ്‌കൂള്‍ വികസന ഫണ്ടിലേക്ക് ഗഡുക്കളായി അരലക്ഷം രൂപ വാങ്ങിയിട്ടുമുണ്ട്.

പിഎസ്‌സി നിയമനം കിട്ടിയാല്‍ അവിടെ നിന്ന് ഒഴിവാകുമെന്ന് ടീച്ചര്‍ പലപ്പെഴും സഹപ്രവര്‍ത്തകരോട് സൂചിപ്പിക്കാറുണ്ട്. അത് ശ്രദ്ധയില്‍പെട്ടതു കൊണ്ടാണോ എന്നറിയില്ല. സ്‌കൂള്‍ അധികൃതര്‍ എന്നും പിഎസ്‌സി കിട്ടിയില്ലേ? ഏപ്പോ കിട്ടും? എന്ന് അന്വേഷിച്ചു കൊണ്ടേയിരിക്കും. ടീച്ചറെ എങ്ങിനെയെങ്കിലും അവിടെ നിന്ന് ഒഴിവാക്കണം എന്ന ധാരണ മൂലമാണ് ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നത്.

എത്ര നന്നായി പണിയെടുത്തിട്ടും മതത്തിന്റെ പേരില്‍ ആ ടീച്ചറിന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഒരു ദിവസം സംസാരമധ്യേ സ്‌കൂള്‍ പ്രഥമാധ്യാപികയുടെ വായില്‍ നിന്ന് അവരുടെ മനസ്സിനകത്തുള്ള വികാരം പുറത്തുവന്നു. 'എന്റെ തലയില്‍ വീണ കുരിശല്ലേ നിങ്ങള്‍' എന്ന് ടീച്ചറുടെ മുഖത്തു നോക്കി പറഞ്ഞത് കേട്ടപ്പോള്‍ ടീച്ചറിന്റെ ഉള്ളൊന്നുകാളി.

ഇനി ഇവിടെ നില്‍ക്കേണ്ടതില്ല എന്ന് ടീച്ചര്‍ ഉറപ്പിച്ച ഒരു പ്രസ്താവനയായിരുന്നു ഇത്. അങ്ങിനെ ഒന്നര പതിറ്റാണ്ട് കാലം നീണ്ടു നിന്ന സേവനം മതിയാക്കി പിഎസ്‌സി മുഖേന നിയമനം ലഭിച്ച് ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് ചേക്കേറി. ഇത്രയും കാലത്തെ സേവന കാര്യങ്ങള്‍ വലിച്ചെറിഞ്ഞാണ് മാനസിക പീഡനം തുടര്‍ന്നു കൊണ്ടിരുന്ന ദുരിതക്കയത്തില്‍ നിന്ന് ടീച്ചര്‍ രക്ഷപെട്ടത്.

സഹപ്രവര്‍ത്തകര്‍ ടീച്ചറുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആദരവും സ്‌നേഹവും, അംഗീകാരവും പ്രകടിപ്പിക്കാറുണ്ട്. പക്ഷേ മാനേജ്‌മെന്റെിന്റെ കടുത്ത മതവൈര്യം മൂലം അവിടെ പിടിച്ചു നില്‍ക്കുന്നത് ഉചിതമല്ലെന്ന് സഹപ്രവത്തകര്‍ തിരിച്ചറിഞ്ഞതുമൂലം ടീച്ചര്‍ രക്ഷപ്പെടട്ടെ എന്ന് അവരും കരുതി. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റെുകള്‍ക്ക് അതേ സമുദായത്തിലെ തന്നെ ആളുകളെ നിശ്ചയിക്കുന്നതിന് സര്‍ക്കാരിന്റെ അംഗീകാരമുണ്ട്. അത്തരം സ്‌കൂളുകളില്‍ തങ്ങളുടെ വിഭാഗത്തില്‍ പെട്ടവരെ തന്നെ പ്രഥമാധ്യാപകരായി നിശ്ചയിക്കുന്നത്തിനും അംഗീകാരമുണ്ട്.

........

ഒരു മുസ്ലിം വിദ്യാലയത്തില്‍ ദീര്‍ഘകാലം സേവനം ചെയ്ത സീനിയറായ ഒരു അന്യമതത്തില്‍പെട്ട അധ്യാപകന് ഹെഡ്മാസ്റ്റര്‍ പോസ്റ്റ് നല്‍കാതെ അതേ സമുദായത്തില്‍പെട്ട ഹെഡ്മാസ്റ്ററാവാന്‍ യോഗ്യതയുളള വേറൊരു അധ്യാപകനെ കൊണ്ടുവന്ന് നിയമനം നല്‍കിയ കാര്യം അറിഞ്ഞു. ദീര്‍ഘകാലം അതേ സ്‌കൂളില്‍ ജോലി ചെയ്തു അധ്യാപകന്റെ മാനസിക പ്രയാസം എന്തായിരിക്കും? ഇതേ അധ്യാപകനെ തന്നെ എച്ച്എം ആക്കിയാല്‍ വല്ല ദോഷവും ഉണ്ടാവുമോ? സമുദായക്കാരന്‍ തന്നെവന്നാല്‍ ഗുണമുണ്ടാവുമോ? ഇതൊക്കെ ഇടുങ്ങിയ മതാന്ധതയല്ലാതെ മറ്റെന്താണ്?

അടിസ്ഥാനപരമായി എന്റെ, നമ്മുടെ, ഞങ്ങളുടെ മതം, എന്ന ചിന്തയ്ക്ക് അപ്പുറം മറ്റ് മതങ്ങളെ അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഇന്നും തുടരുന്നു. അവിടെയാണ് പ്രശസ്ത നടന്‍ മമ്മൂട്ടിയുടെയും കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും മനസ്സില്‍ തട്ടുന്ന ചിന്താശകലങ്ങള്‍ പുറത്തറിയുന്നത്. രണ്ട് മതത്തില്‍ പെട്ടവര്‍ പഴയകാലത്ത് ഒപ്പം നടന്നാല്‍, ഒപ്പം പൊതു സ്ഥലങ്ങളിലോ, ദേവാലയങ്ങളിലോ ചെന്നാല്‍ അതിന് സൗഹൃദമെന്നേ പറയൂ. ഇന്നതുമാറി കൃത്രിമ മതസൗഹാര്‍ദമെന്ന മേല്‍പ്പൊടി ചേര്‍ത്ത് പറയുന്നു. 'മതസൗഹൃദം' ഇതൊക്കെ കപടതയെന്നല്ലാതെ മറ്റെന്തു പറയാന്‍?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam-Rahman, Article, Caste Discrimination, Caste discrimination in Kerala 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?