വാരണാസിയില്‍ പ്രിയങ്കയ്ക്ക് പിന്തുണയുമായി എസ് പി- ബി എസ് പി സഖ്യം; സുരക്ഷിത മണ്ഡലം തേടി മോഡി ഡെല്‍ഹിയിലേക്ക്

വാരണാസി: (www.kvartha.com 22.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ അങ്കത്തിന് കളമൊരുക്കി കോണ്‍ഗ്രസ് നേതൃത്വം. മോഡിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥനാര്‍ത്ഥിയായി പ്രിയങ്കയെ നിര്‍ത്താനായി എസ്.പി - ബി.എസ്.പി പാര്‍ട്ടികളുമായി കോണ്‍ഗ്രസ് രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഇരു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രിയങ്ക മത്സരിച്ചാല്‍ മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇരുപാര്‍ട്ടികളുടെയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാല്‍ ശക്തമായ മത്സരത്തിനായിരിക്കും വാരണാസിയില്‍ കളമൊരുങ്ങുക.

Modi will contest New Delhi; Say Report, Narendra Modi, Priyanka Gandhi, Lok Sabha, Election, Trending, Conference, Congress, BJP, National

അതേസമയം, പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹി മണ്ഡലം പരിഗണനയിലാണെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മോഡി മത്സരിക്കുന്നത് ഡെല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ഡെല്‍ഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്കു ശക്തി പകര്‍ന്നിട്ടുണ്ട്. മോഡി ഡെല്‍ഹിയില്‍ മത്സരിച്ചാല്‍ അയല്‍ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും പ്രയോജനം ചെയ്യുമെന്നും പാര്‍ട്ടി നേതാക്കള്‍ കരുതുന്നു. ഡെല്‍ഹി പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.

എന്നാല്‍, മോഡി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എ.എ.പി-കോണ്‍ഗ്രസ് സഖ്യം ഭിന്നതകള്‍ മറന്ന് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും കൂടി ചെയ്താല്‍ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡല്‍ഹി മണ്ഡലം വേദിയാവുക. ഡെല്‍ഹിയില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ചൊവ്വാഴ്ചയായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകാതെ തന്നെ ഉണ്ടാകും.

മാത്രമല്ല, ഡെല്‍ഹിയില്‍ കഴിഞ്ഞദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ബിജെപി പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിടുകയും ചെയ്തു. ഇത് മോഡിക്ക് വേണ്ടിയാണെന്നാണ് അഭ്യൂഹം.

ഡെല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍, നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹിയില്‍ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, വെസ്റ്റ് ഡെല്‍ഹിയില്‍ പര്‍വേഷ് സാഹിബ് സിങ് വര്‍മ, സൗത്ത് ഡെല്‍ഹിയില്‍ രമേശ് ബിധുഡി എന്നിവരെയാണു ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. നാലുപേരും ഇതേ സീറ്റുകളിലെ ബിജെപിയുടെ സിറ്റിങ് എംപിമാരാണ്.

പഞ്ചാബിലെ അമൃത്‌സറില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശങ്കര്‍ ലാല്‍വാനി എന്നിവരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. 2014ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് തോറ്റ മണ്ഡലമാണ് അമൃത്‌സര്‍. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ സിറ്റിങ് സീറ്റാണ് ഇന്‍ഡോര്‍.

പ്രായം 75 കഴിഞ്ഞവര്‍ക്കു സീറ്റില്ലെന്ന തീരുമാനത്തിന്റെ പേരിലാണു സുമിത്ര മഹാജനു സീറ്റു ലഭിക്കാതിരുന്നതെന്നാണു പറയപ്പെടുന്നത്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്നു കഴിഞ്ഞ ദിവസം അവര്‍ വ്യക്തമാക്കിയിരുന്നു. അരുണ്‍ ജയ്റ്റ്‌ലിയും മത്സരത്തിനില്ലെന്നാണ് അമൃത്‌സറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നല്‍കുന്ന സൂചന.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനെത്തിയ പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. ആദ്യമായാണ് പ്രിയങ്ക ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ മത്സരകാര്യത്തില്‍ അനുകൂലമായ തീരുമാനമാകും ഹൈക്കമാന്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ മറ്റിടങ്ങളിലെ പ്രചാരണത്തെ അത് ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രിയങ്ക മത്സരിക്കുന്നതു സംബന്ധിച്ചു സോണിയാ ഗാന്ധി ഇനിയും മനസ്സു തുറന്നിട്ടില്ല. മേയ് 19നു വോട്ടെടുപ്പ് നടക്കുന്ന വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 29 ആണെന്നതിനാല്‍, ഈയാഴ്ച തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

ആകെ 420 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ഇതുവരെ 409 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും വാരണാസി ഒഴിച്ചിട്ടിരിക്കുകയാണ്. എസ്പി ബിഎസ്പി സഖ്യവും അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. പ്രിയങ്കയെ കളത്തിലിറക്കുന്നതിലൂടെ പ്രചാരണരംഗത്ത് മോഡിയെ വാരണാസിയില്‍ തളച്ചിടാമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മോഡിയെ മുന്നില്‍ നിര്‍ത്തി രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രചാരണം വാരണാസിയില്‍ ഒതുങ്ങിയാല്‍, ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മറ്റു മണ്ഡലങ്ങള്‍ പിടിക്കാന്‍ വഴിതെളിയുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi will contest New Delhi; Say Report, Narendra Modi, Priyanka Gandhi, Lok Sabha, Election, Trending, Conference, Congress, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?