കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിജെപിയിലേക്കോ? സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് ചാടിയ പ്രേമചന്ദ്രന്‍ ഇനിയൊരവസരം കിട്ടിയാല്‍ ബിജെപിയിലേക്ക് ചാടില്ലെന്ന് ആര് കണ്ടു? കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ചത് അതിന്റെ ആദ്യപടിയെന്ന് എം എ ബേബി

കൊല്ലം: (www.kvartha.com 20.04.2019) കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിജെപിയിലേക്കോ? ആരോപണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് രംഗത്തെത്തിയിരിക്കുന്നത്. ആരോപണത്തിന് അടിസ്ഥാനമായ ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെളിവുകളാണ് എം എ ബേബി പുറത്തുവിട്ടത്.

എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ പണം നല്‍കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്ന് എം എ ബേബി വ്യക്തമാക്കി.
Kollam, Kerala, News, M.A Baby, Kerala, MA Baby against NK Premachandran

പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗം വരെയാക്കിയ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ യുഡിഎഫിന്റെ മടിയിലേക്ക് ചാടിയ പ്രേമചന്ദ്രന്‍ ഇനിയൊരവസരം കിട്ടിയാല്‍ ബി ജെ പിയിലേക്ക് പോകില്ലെന്ന് ആര് കണ്ടുവെന്ന് എം എ ബേബി ചോദിച്ചു. പോകാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടിയായാണ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനായി നരേന്ദ്രമോദിയെ ക്ഷണിച്ച് വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

പ്രേമചന്ദ്രന്‍ ആര്‍ എസ് എസ് പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്ന് ഇടതുപക്ഷ നേതാക്കള്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. അത് കളവാണെന്ന് പറഞ്ഞ യു ഡി എഫ് നേതാക്കള്‍ക്ക് മറുപടിയായാണ് പ്രേമചന്ദ്രന്റെ ബിജെപി - ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തി എം എ ബേബി പ്രേമചന്ദ്രനെതിരെ ആഞ്ഞടിച്ചത്.

കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്‌സ്ബുക്ക് പേജുകള്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നത് ലക്ഷ്മി ആര്‍ ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്‌സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ട് എം എ ബേബി വ്യക്തമാക്കി.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീയെന്നാണ് വിവരം. പരസ്യ ഏജന്‍സി ആണെങ്കില്‍ പോലും വ്യത്യസ്ഥ നിലപാടുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രചാരണം ഒരേ ഏജന്‍സി തന്നെ ഏറ്റെടുക്കാറില്ല. അഥവാ അങ്ങിനെ ഏറ്റെടുത്താല്‍ തന്നെ രഹസ്യമായി വ്യത്യസ്ഥ അക്കൗണ്ട് വഴി ആയിരിക്കും പണമിടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ലക്ഷ്മി ആര്‍ ഷെണോയ് എന്ന വ്യക്തിയുടെ അക്കൗണ്ട് വഴിയാണ് ഇരുവരുടെയും പ്രചാരണത്തിനായി ഫെയ്‌സ്ബുക്കിന് പണം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.

ഇവര്‍ ആര്‍ എസ് എസ് അനുയായി ആണെന്നാണ് അവരുടെ ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കുന്ന സൂചന. കണ്ണന്താനത്തിനും പ്രേമചന്ദ്രനുമായി പണം മുടക്കുന്നത് ഒറ്റ ബാങ്ക് അക്കൗണ്ടില്‍ നിന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ എന്‍ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും എം എ ബേബി വ്യക്തമാക്കി.

എന്‍ കെ പ്രേമചന്ദ്രനെ സഹായിക്കാനാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് ബി ജെ പി മത്സരിപ്പിച്ചതെന്നും ബി ജെ പി വോട്ടുകള്‍ പ്രേമചന്ദ്രന്‍ നല്‍കാന്‍ രഹസ്യ ധാരണയുണ്ടെന്നും എല്‍ ഡി എഫ് നേതാക്കള്‍ പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ എന്‍ കെ പ്രേമചന്ദ്രനെയും യു ഡി എഫ് കേന്ദ്രങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണെന്നും രാഷ്ട്രപിതാവിന്റെ ഘാതകന്മാരുടെ അതേ വര്‍ഗീയ മനോഭാവം കാട്ടാനാണോ പ്രേമചന്ദ്രന്റെ ഉദ്ദേശമെന്ന് കൊല്ലത്തെ വോട്ടര്‍മാര്‍ ചോദിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Kerala, News, M.A Baby, Kerala, MA Baby against NK Premachandran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?