നോട്ട് നിരോധനത്തിന് 6 മാസം മുമ്പ് 1 ലക്ഷം കോടിയുടെ വ്യാജനോട്ടുകള്‍ ഇന്ത്യയിലെത്തിച്ചു, നിരോധനത്തിന് പിന്നില്‍ രാജ്യം കണ്ട എറ്റവും വലിയ അഴിമതിയുടെ കഥയുണ്ട്; സ്റ്റിംങ് ഓപ്പറേഷന്‍ വീഡിയോ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനം
ന്യൂഡല്‍ഹി: (www.kvartha.com 09.04.2019) രാജ്യം കണ്ട എറ്റവും വലിയ അഴിമതിയുടെ കഥയാണ് 2016ലെ നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്ന് ഉറപ്പിക്കുന്ന തെളിവുകളുമായി കോണ്‍ഗ്രസ്. നോട്ടുനിരോധനം ബിജെപിയുടെ ഏറ്റവും വലിയ അഴിമതിയാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് ഓപ്പറേഷന്‍ നിയന്ത്രിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.
നോട്ട് നിരോധനത്തിന് ആറ് മാസം മുമ്പ് ഒരു ലക്ഷം കോടിയുടെ മൂന്ന് സീരീസിലുള്ള വ്യാജനോട്ടുകള്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകളായി സ്റ്റിംങ് ഓപ്പറേഷന്‍ വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ടിഎന്‍എന്‍ ഏജന്‍സി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങല്‍ പുറത്തുവിട്ടുകൊണ്ടാണ് നോട്ട് നിരോധനത്തിലെ അഴിമതി കോണ്‍ഗ്രസ് തുറന്നുകാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ tnn.world എന്ന വെബ്‌സൈറ്റില്‍ ഉണ്ടെന്നും സിബല്‍ വ്യക്തമാക്കി.
ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. എന്നാല്‍ 2016 സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി നിയമിതനായത്. നോട്ടുനിരോധനം നടന്നത് രണ്ട് മാസത്തിന് ശേഷം നവംബറിലാണ്. ആറ് മാസം മുമ്പ് നോട്ട് അച്ചടിച്ചു എന്ന് പറയുമ്പോള്‍ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ നിയമിതനാകുന്നതിനും നാല് മാസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ നോട്ടുകള്‍ അച്ചടിച്ചു എന്നത് ദുരൂഹതയേറുന്നു.
നോട്ട് നിരോധനത്തില്‍ വ്യാപക അഴിമതി നടന്നെന്ന് ആരോപണണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി അഴിമതിയുടെ പുതിയ തെളിവുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
രാഹുല്‍ രത്രേക്കര്‍ എന്ന കാബിനറ്റ് സെക്രട്ടേറിയറ്റ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അഴിമതിയുടെ കഥകള്‍ വിശദീകരിക്കുന്നത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ എത്തിച്ച നോട്ടുകള്‍ രാഷ്ട്രീയ പ്രമുഖര്‍ക്കും വന്‍ വ്യവസായികള്‍ക്കുമാണ് കൈമാറിയത്. ഇതിന്റെ ദശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയതായും ആരോപണം ഉണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് പണത്തിന്റെ കൈമാറ്റവും നിയന്ത്രിച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 26 പേരെ റിസര്‍വ്വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയോഗിച്ചിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. നോട്ട് ഇടപാടിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ഡേറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രാഹുല്‍ രത്രേക്കര്‍ വിശദീകരിക്കുന്നുണ്ട്.
നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും പിന്നില്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെന്നും വ്യക്തമായതോടെ ബിജെപി കുരുക്കിലായിരിക്കുകയാണ്. നേരത്തെ തന്നെ നിരവധി അഴിമതി ആരോപണങ്ങളില്‍ പരുങ്ങുന്ന ബിജെപിതക്ക് പുതിയ വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നത് തെരഞ്ഞെടുപ്പില്‍ തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, National, News, Demonetization, Demonetisation is the biggest scam in India's history, says Kapil Sibal
Powered by Info News For You
Comments
Post a Comment