പരാതി കൊടുത്തതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തി, തടുക്കാന്‍ ചെന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു; കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ കരിങ്കല്ല് കൊണ്ട് എറിഞ്ഞുവീഴ്ത്തി; ബാഗും മൊബൈല്‍ ഫോണും പിടിച്ചുവച്ച് അതിലുണ്ടായിരുന്ന 1 ലക്ഷം രൂപയും അവര്‍ കൈക്കലാക്കി; കല്ലട ബസ് ജീവനക്കാരില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മര്‍ദനത്തിനിരയായ അജയഘോഷ്

തിരുവനന്തപുരം: (www.kvartha.com 22.04.2019) കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന കല്ലട ബസില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ അതേപടി വിവരിച്ച് പോലീസില്‍ പരാതി നല്‍കിയ അജയഘോഷ്. ആ നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കാനേ പേടിയാകുന്നു എന്നാണ് അജയ ഘോഷ് പറയുന്നത്.

'നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസില്‍ പരാതി കൊടുക്കാന്‍. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്....' എന്നിങ്ങനെയുള്ള ആക്രോശവുമായാണ് 15 പേരടങ്ങുന്ന സംഘം ഞങ്ങളെ മര്‍ദിച്ചത് എന്നാണ് അജയ ഘോഷ് പറയുന്നത്. ജീവനക്കാരുടെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് താനിപ്പോള്‍ ചികിത്സയിലാണെന്നും അജയഘോഷ് പറഞ്ഞു.

Attack on passengers: Police order seizure of buses, Thiruvananthapuram, News, Attack, Threatened, Trending, Police, Complaint, Injured, Treatment, Kerala

അക്രമത്തെ കുറിച്ച് പരാതിപ്പെട്ടതിന് ജീവന് തന്നെ ഭീഷണിയുണ്ട്. സഹായിക്കണം..' എന്നും അജയഘോഷ് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച കല്ലട എന്ന സ്വകാര്യ ബസില്‍ നടന്ന സംഭവങ്ങളെ കുറിച്ചുള്ള അജയഘോഷിന്റെ വാക്കുകളിങ്ങനെ;

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോള്‍ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ് ഞാന്‍ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാര്‍ഥികള്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോള്‍ ബസ് ബ്രേക്ക് ഡൗണ്‍ ആണെന്നും ഉടന്‍ പോകില്ലെന്നും അറിയാന്‍ കഴിഞ്ഞു.

ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയില്‍ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളികള്‍ ഇതു കേള്‍ക്കാന്‍ തയാറായില്ല. അങ്ങനെ ഞാന്‍ ബസിന്റെ ഓഫീസില്‍ വിളിച്ചു. 'തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയൊക്കെ പോയാ മതി..' എന്നായിരുന്നു അവരില്‍ നിന്നും ലഭിച്ച മറുപടി.

ഇതോടെ ഞാന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി കര്‍ശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തര്‍ക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പോലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാല്‍ ബസ് കൊച്ചിയിലെത്തിയപ്പോള്‍ 15 പേരടങ്ങുന്ന സംഘം വണ്ടിയില്‍ കയറി. എന്റെ കോളറില്‍ പിടിച്ചുനിര്‍ത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസില്‍ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മര്‍ദിക്കാന്‍ തുടങ്ങി. എന്നെ മര്‍ദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇടപെട്ടു. 22 വയസിനടുത്ത് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഈ ഗുണ്ടകള്‍ മര്‍ദിച്ചത്. ഇതെല്ലാം ആ വിഡിയോയില്‍ കാണാം.

ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ മര്‍ദനം തുടര്‍ന്നതോടെ ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി. എന്നിട്ടും അവര്‍ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാന്‍ ശ്രമിച്ച എന്റെ തലയില്‍ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയില്‍ ഇപ്പോഴും പരിക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയില്ല. കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ് അവര്‍ കാണിച്ചത്. പരാതി കൊടുത്താല്‍ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഈ അക്രമം.

ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികള്‍ പാലക്കാട് ചികിത്സയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവര്‍ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവര്‍ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗില്‍ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ പണമുണ്ട്. ഇതില്‍ ദയവ് ചെയ്ത് പോലീസ് നടപടി സ്വീകരിക്കണം. ഈ ഗതികേട് ഇനി ആര്‍ക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ പ്രതിഷേധിക്കാന്‍ പോലും ഇവിടെ അവകാശമില്ലേ. ചോദ്യം ചെയ്താല്‍ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി...' എന്നും അജയഘോഷ് പറയുന്നു.

അതേസമയം സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മാനേജര്‍ ഉള്‍പ്പെടെ നാലുപേരെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെയാണ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം നടന്നത്. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് മരട് പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികരണവുമായി സിറ്റി പോലീസ് കമ്മീഷണര്‍ രംഗത്തെത്തിയിരുന്നു. കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം നിലവില്‍ രണ്ട് പ്രതികളും കല്ലട ബസ് മാനേജറും പോലീസ് കസ്റ്റഡിയിലുണ്ടെന്നും ബസ് പിടിച്ചെടുക്കാനാവശ്യമായ നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും അറിയിച്ചു.

കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമാണ് കേസില്‍ നടക്കുന്നതെന്നും മര്‍ദനത്തില്‍ പങ്കുള്ളവരെയെല്ലാം പ്രതികളാക്കുമെന്നും അറിയിച്ചു. സംഭവം ആസൂത്രിതമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്നും കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിരുന്നു. കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ തിങ്കളാഴ്ച തന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്താനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ബസിലെ സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Attack on passengers: Police order seizure of buses, Thiruvananthapuram, News, Attack, Threatened, Trending, Police, Complaint, Injured, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?