കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: (www.kasargodvartha.com 26.03.2019) കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടിയെന്ന് കാസര്‍കോട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് വോട്ട് ചെയ്യുന്ന കാസര്‍കോട്ടുകാര്‍ തന്നെ വിജയിപ്പിക്കുമെന്നും കാസര്‍കോട്ടുകാരനായി പാര്‍ലമെന്റിലെത്താന്‍ സാധിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കാസര്‍കോട്. എങ്കിലും ഇത്തവണ ഇത് യുഡിഎഫിന് ബാലികേറാമലയല്ല. കടന്നപ്പള്ളിയും രാമറൈയും ഉഴുതുമറിച്ച മണ്ഡലമാണ് കാസര്‍കോടെന്നും അവര്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഡല്‍ഹിയില്‍ പോയതെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

1978 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ട്. ഒരവസരം തന്നാല്‍ തന്റെ കഴിവുകള്‍ കാസര്‍കോടിന് വേണ്ടി പ്രകടിപ്പിക്കാനാവും. എംപിയായാല്‍ ഇനി അവശേഷിക്കുന്ന ജീവിതം കാസര്‍കോടുകാര്‍ക്ക് വേണ്ടി മാത്രമായിരിക്കും.

മലപ്പുറത്തുകാരിയായ ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നത് ആറ്റിങ്ങലാണ്. കോഴിക്കോടുകാരന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നത് പത്തനംത്തിട്ടയിലാണ്. മറുനാട്ടുകാരനായ ഇഎംഎസ് നീലേശ്വരത്ത് മത്സരിച്ചാണ് മുഖ്യമന്ത്രിയായത്. മാരാരിക്കുളംകാരനായ അച്യൂതാനന്ദന്‍ മലമ്പുഴയിലും മത്സരിച്ചിട്ടുണ്ട്. ഞാന്‍ കാസര്‍കോട്ടുകാരന്‍ അല്ലെന്നാണ് ഇടതുമുന്നണിയും എന്‍ഡിഎയും പ്രചരിപ്പിക്കുന്നത്. ഇതെല്ലാം മറക്കുന്നവരാണ് തന്നെ മറുനാട്ടുകാരനാക്കുന്നതെന്നും ഈ മണ്ഡലത്തില്‍ മത്സരിച്ച എകെജിയും ബാലാനന്ദനുമൊന്നും മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് - യുഡിഎഫ് വോട്ടിംഗ് വ്യത്യാസം ഒരു ശതമാനം പോലുമില്ല. ഇത്തവണ ദേശീയ - സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം മറികടക്കാന്‍ അനായാസം സാധിക്കും.

കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ കേരളത്തിലെ വീടുകളിലെ സ്വീകരണ മുറിയില്‍ ക്ഷണിക്കപ്പെടാതെ കടന്നു ചെല്ലുന്ന അതിഥിയാണ് താന്‍. ഓരോരുത്തര്‍ക്കും എന്നെ നേരിട്ട് അറിയാം. അത് വോട്ടാവും. വന്‍ ഭൂരിപക്ഷത്തിന് ഞാന്‍ വിജയിക്കപ്പെടുമെന്നും ഭൂരിപക്ഷം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

15 വര്‍ഷക്കാലം തുടര്‍ച്ചയായി ഒരു എംപിയുണ്ടായിട്ടും മണ്ഡലത്തില്‍ ഉദ്ദേശിച്ച വികസനം ഉണ്ടായിട്ടില്ല. കാണിയൂര്‍ പാതയുടെ ചര്‍ച്ച തന്നെ തുടങ്ങുന്നത് ഇ അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരിക്കുമ്പോഴാണ്. കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കേണ്ട പദ്ധതികളൊന്നും തുടങ്ങിയില്ല. പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ കാര്യം തന്നെ എടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ലെന്ന് സുബ്ബയ്യ റൈയ്ക്ക് സീറ്റ് നല്‍കാത്തതിനെ പരാമര്‍ശിച്ച് ഉണ്ണിത്താന്‍ പറഞ്ഞു. ബിജെപിയോട് ഒരു സോഫ്റ്റ് കോര്‍ണറുമില്ല. വര്‍ഗീയതയ്‌ക്കെതിരേ അവസാന ശ്വാസം വരെ പോരാടും.

പെരിയ കല്ല്യോട്ടെ രണ്ട് യുവാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് അവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണില്‍ നിന്ന് പൊഴിയുന്ന കണ്ണീരിന് കാസര്‍കോട്ടെ വോട്ടര്‍മാര്‍ കണക്കുചോദിക്കും. പെരിയ കൊലക്കേസില്‍ അന്വേഷണ സംഘത്തെ ഇടക്കിടെ മാറ്റിയത് കൊലയാളികളെ രക്ഷപ്പെടുത്താനാണ്. യഥാര്‍ഥ കൊലയാളികളിലേക്ക് അന്വേഷണ സംഘം എത്തിയപ്പോഴാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പത്മേഷ് സ്വാഗതം പറഞ്ഞു.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rajmohan Unnithan, Video, Kasaragod, Election, News, Top-Headlines, UDF, Unnithan met 'Media for the people' program


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?