മരക്കച്ചോടക്കാരന്‍ വൈദ്യരുടെ ക്യാന്‍സര്‍ ചികിത്സ പൊടിപൊടിക്കുന്നു; അനുഭവങ്ങളിലെ യാഥാര്‍ത്ഥ്യമറിയാം

അസ്ലം മാവിലെ

(www.kasargodvartha.com 13.03.2019) ത്മീയ വ്യാപാര വിജയത്തിന്റെ ഒന്നാം ഘട്ടം നമ്മെ അതിന് പതം വരുത്തുക എന്നതാണ്. പാകമാക്കുന്നു, ഗ്രൗണ്ടൊരുക്കുന്നു. അതില്‍ അവര്‍ വിജയിച്ചാല്‍ പിന്നെ കാര്യം എളുപ്പമായി. രോഗം ചെറുതല്ല, മാറാരോഗം. ക്യാന്‍സര്‍ തുടങ്ങി ചികിത്സിച്ച് ഭേദമാകാത്ത ഒന്ന്, ഒഴിവാക്കിയ കേസ്,അതാണധികവും. അവരാണ് പോകുന്ന പോക്കില്‍ ഇവിടെക്ക് വണ്ടി തിരിച്ചു വിടുന്നത്.

എന്നിട്ട് ഭേദമാകുന്നോ? എവിടെ? ഈ മരക്കച്ചോടക്കാരന്‍ വൈദ്യരുടെ അടുത്ത് ചികിത്സക്കെത്തിയ ഒരാളെ എനിക്കറിയാം. മകന് അസുഖം, ബ്ലഡ് ക്യാന്‍സര്‍. അവസാന സ്റ്റേജ്. ഇവിടെയെത്തി. എന്തെങ്കിലും കുറച്ച് ഉണര്‍വ് കുട്ടിയില്‍ കണ്ടപ്പോള്‍ അവര്‍ വൈദ്യരെ പുകഴ്ത്തി. രണ്ട് മാസത്തിനകം കുട്ടിക്ക് അണുബാധ കൂടിക്കൂടി വന്നു. ഇയാള്‍ ഊതി ഊതി പൊടിക്കെട്ട് നല്‍കിക്കൊണ്ടിരുന്നു. (അന്ന് ഈ വീഡിയോയില്‍ കാണുന്ന മുണ്ടാസ് നേരെചൊവ്വെ കെട്ടാന്‍ പോലും സമയമില്ലാതത്ര തിരക്കില്‍, മുറ്റത്തോടിച്ചാടി പൊതിച്ചോറ് നല്‍കുന്ന പരുവത്തില്‍ വട്ടിയില്‍ നിന്ന് കെട്ട് സപ്ലൈ ചെയ്യുന്ന തിരക്കൊന്നുമില്ല). ആ കുട്ടി ആഴ്ചകള്‍ക്കകം മരണത്തിന് കീഴടങ്ങി.
Aslam Mavile, Article, Treatment, Danger behind spiritual therapy

പണ്ടൊക്കെ മണിപ്പാലില്‍ നിന്ന് പറഞ്ഞു വിട്ട കേസ് ഒന്നുകില്‍ വൈദ്യന്മാരുടെ അടുത്ത് എത്തും. അല്ലെങ്കില്‍ വ്യാജ വേഷങ്ങളുടെ അടുത്ത്.ഒരാശ, രക്ഷപ്പെട്ടെങ്കിലോ? അയാളെ കാണുമ്പോള്‍ കുറച്ച് മനസ്സമാധാനം.. രോഗിക്കല്ല, കൊണ്ട് പോയവര്‍ക്ക്. (അതിന് പറച്ചിലുണ്ട് - ആരും കുറ്റപ്പെടുത്തരുതെന്ന ഉദ്ദേശത്തില്‍ പോകുന്നത്, അവസാന ശ്രമം).

പാരമ്പര്യ വൈദ്യര്‍ നാഡി പിടിച്ച് പ്രകൃതം നോക്കി വിധിക്കും - ഇത്ര ദിവസം! രണ്ടാമത് പറഞ്ഞ കൂട്ടര്‍ക്ക് നാഡിയില്ല, ഞരമ്പില്ല. പിന്നെന്തറിയാന്‍? അവര്‍ക്ക് - മേലെ ആകാശം, താഴെ ഭൂമി - കൂടുതല്‍ ആലോചിക്കാനില്ല, പറയാനുമില്ല. (എന്തെങ്കിലും അറിഞ്ഞാലല്ലേ പറയാനുണ്ടാകൂ). കയ്യില്‍ കിട്ടിയ പൊതിയോ ത്രഡോ എന്താണോ അതാണയാളുടെ മെഡിസിന്‍ - പൊതുമനസ്സിന്റെ ഞരമ്പറിയുന്നത് കൊണ്ട് അയാള്‍ ഏത് മതത്തില്‍ ജനിച്ചവനാണോ ആ മതത്തിലെ സൂക്തങ്ങള്‍ കൂട്ടത്തില്‍ ഊതും. ഈ ഊത്താണ് അയാള്‍ക്ക് തന്റെ അറിവില്ലായ്മയും അജ്ഞതയും ചൂഷണവും മറയാക്കാനുള്ള ഏക വജ്ര പരിച. ആയുസുണ്ടെങ്കില്‍ രോഗി ബദ്ക്കും, ഇല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കും, വഷളാകും, പ്രയാസപ്പെട്ട് മരിക്കും.

എല്ലാവര്‍ക്കും രോഗം വരും. അത് ഭേദമാകാന്‍ വൈദ്യരെ കാണും. രോഗം മാറും. പക്ഷെ ഇതൊന്നും മനുഷ്യനെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഒഴികഴിവല്ല. ജനിച്ചാല്‍ മരണം ഉറപ്പാണ്. പക്ഷെ, രോഗം വന്നാല്‍ ശരിയായ രീതിയില്‍ ചികിത്സ തേടുക എന്നതാണ് ധര്‍മ്മം. മാനവികം.

നാം ഒരു പാട് ആദരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍, സാംസ്‌ക്കാരിക നേതാക്കള്‍, കലാകാരന്മാര്‍ - ഇവര്‍ക്ക് അസുഖം വന്നാല്‍, ഇവരുടെ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അസുഖം വന്നാല്‍ മരക്കച്ചോടക്കാരനെ (അത് പോലുള്ളവരെ) കാണാന്‍ വരാതെ, നേരെ ഏറ്റവും നല്ല വൈദ്യരുടെ അടുത്ത് പോകുന്നത് എന്തിനാ? അവര്‍ക്ക് ബുദ്ധി കുറഞ്ഞത് കൊണ്ടാണോ? അതിബുദ്ധി കൊണ്ടാണോ? ഇത്തരം സിദ്ധന്മാരെ അറിയാത്തത് കൊണ്ടോ? ആലോചിക്കുന്നവര്‍ക്ക് അതില്‍ എല്ലാമുണ്ട്.

അത് പൊതുവായത്. ഇനി വിശ്വാസം. രോഗം വന്നാല്‍ പ്രാര്‍ഥിക്കണം. ഒപ്പം ചികിത്സിക്കണം. ചികിത്സയോടൊപ്പം പ്രാര്‍ഥന. ചികിത്സയോടൊപ്പം പ്രാര്‍ഥിച്ചും രോഗം ഭേദമായില്ല എന്ന് വെക്കുക. പടച്ചോനോട് ചൂടായിട്ട് കാര്യമുണ്ടോ? ഇല്ല്യ. പ്രാര്‍ഥനക്ക് കൂലി വേറെ, ക്ഷമയ്ക്ക് കൂലി വേറെ, ചികിത്സിച്ചതിന് കൂലി വേറെ, അതിന് മുടക്കിയതിന് കൂലി വേറെ, അതിന്റെ പിന്നാലെ ആരൊക്കെ സമയം, ധനം, തടി ചെലവഴിച്ചോ അതിന് കൂലി വേറെ.

എഴുതിയാല്‍ എങ്ങുമെത്തില്ല. രോഗം വന്നാല്‍ മരക്കച്ചോടക്കാരന്റെ അടുത്തല്ല പോകേണ്ടത്, അയാള്‍ എന്ത് ആമാട തന്നാലും അത് വാങ്ങി കഴിക്കരുത്. കാരണം അയാള്‍ക്ക് അതില്‍ വിവരമില്ല. ആയുര്‍വേദം, യൂനാനി, ഹോമിയോ, അലോപ്പതി ഇവയില്‍ പഠിപ്പും അനുഭവമുള്ളവരുടെ അടുത്താണ് തലക്ക് വെളിവുള്ളവരും രോഗിയോട് കരുണയുള്ളവരും രോഗിയെയും കൊണ്ട് പോകേണ്ടത്. ഒരു പച്ചില കുത്തി ഞരടി അത് ഒറ്റമൂലി എന്ന് പറഞ്ഞാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ആയുര്‍വ്വേദ ചികിത്സാ ശാസ്ത്രത്തെ കൊഞ്ഞനം കുത്തലാണ് ശരിക്കും.

നാട്ടുവൈദ്യം എല്ലാവര്‍ക്കുമറിയാം. അതും നമുക്ക് കൈവഴിയായി കിട്ടുന്നതാണ്. വയറ്റ് വേദനക്ക് വയമ്പ് തേച്ചുകലക്കി കുടിപ്പിച്ചത് കൊണ്ട് നമ്മളാരും വൈദ്യരാകുമോ? വിശ്വാസികള്‍ ഒരു കാരണവശാലും ഈ കാമുറി വൈദ്യരുടെ ഭാഗത്തേക്ക് തന്നെ തിരിഞ്ഞു നോക്കരുതെന്നാണ് എന്റെ അഭിപ്രായം. വിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ട് വട്ടം പാമ്പേല്‍ക്കില്ലെന്ന പൊതുബോധം പ്രസംഗിക്കാന്‍ മാത്രമല്ല, തിരിച്ചറിവിന് കൂടി ഉള്ളതാണ്.

ശരിയല്ലേ, അദ്ദേഹം മരക്കച്ചോടത്തില്‍ വ്യാപൃതനാകട്ടെ, ഇപ്പോള്‍ കച്ചവടം പൊതുവെ എല്ലായിടത്തും മോശമാണ്. അല്ലെങ്കില്‍ നല്ല ഒരു വൈദ്യരുടെ അടുത്ത് പോയി ആയുര്‍വേദം ഒന്നേന്ന് പഠിക്കട്ടെ, എന്നിട്ട് ചികിത്സിക്കട്ടെ. രണ്ടാം ക്ലാസ് തീവണ്ടി ബോഗിയില്‍ വടയും ഇഡലിയും നല്‍കുന്ന ലാഘവത്തില്‍ അതിജീവന മരുന്ന് സപ്ലൈ ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. കഴിഞ്ഞദിവസം ഇറങ്ങിയ ന്യൂസ് വീഡിയോ ഒന്നു കൂടി നോക്കൂ - പഴയ കാലത്തെ ഒരു ഓറഞ്ച് വില്‍പ്പനക്കാരന്റെ ബോഡി ലാംഗ്വേജ് കാണാം.

ആര് എന്നെ എത്ര തന്നെ പൊങ്കാല ഇട്ടാലും വേണ്ടില്ല, ഇത് ചികിത്സയല്ല, കുറെ മാനസിക രോഗികളെ സൃഷ്ടിക്കല്‍ പ്രോസസ്സാണ്. തലവെച്ചു കൊടുക്കരുത്. രക്ഷപ്പെട്ടവര്‍ മുന്‍കടന്നവരത്രെ!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Aslam Mavile, Article, Treatment, Danger behind spiritual therapy 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?