ബി ജെ പിയെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിപ്പുറപ്പെട്ട് മായാവതി; മുലായത്തിനായി വോട്ടുതേടും

ലക്‌നൗ: (www.kvartha.com 19.03.2019) മോഡി സര്‍ക്കാരിനെ രണ്ടാമതും കേന്ദ്രത്തില്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് മായാവതി. ഇതിനായി യുപിയില്‍ ബദ്ധശത്രുക്കള്‍ വൈര്യം മറന്ന് ഒന്നിച്ചുപോരാടാന്‍ തീരുമാനിച്ചിരിക്കയാണ്.

ബദ്ധ ശത്രുക്കള്‍ പൊതുനേട്ടത്തിനായി വൈര്യം മറന്നു ഒന്നിക്കുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വതയല്ല. ജാതിസമവാക്യങ്ങള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരായി എസ്പിയും ബിഎസ്പിയും ഒന്നിച്ചതാണ് സമീപകാലത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ നീക്കം.

Mayawati, Mulayam May Share Stage After 2 Decades as SP-BSP Alliance Plans Joint Poll Rallies, Politics, News, Lok Sabha, Election, Trending, BJP, BSP, Mayavathi, Akhilesh Yadav, National, Lifestyle & Fashion

ഭിന്നിപ്പിക്കപ്പെടുന്ന വോട്ടുകളാണ് ബിജെപിയെ തുണയ്ക്കുന്നതെന്ന വിലയിരുത്തലാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ബിഎസ്പിയുടെ നായികയായ മായാവതിയെയും ഒന്നിപ്പിച്ചത്. ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം കണ്ട ഈ സമവാക്യം ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടരാനുള്ള തീരുമാനത്തില്‍ അഖിലേഷ് യാദവ് എത്തിയിരിക്കയാണ്.

എന്നാല്‍ ഈ തീരുമാനം അഖിലേഷ് എടുത്തത് പിതാവും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനുമായ മുലായംസിങ് യാദവിന്റെ എതിര്‍പ്പുകളെ മറികടന്നാണ്. യുവത്വം മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് ഇതു വിലയിരുത്തപ്പെട്ടത്.

അണികള്‍ക്കിടയിലേക്കും ഒരുമയുടെ സന്ദേശമെത്തിക്കുന്ന സംയുക്ത റാലികളുള്‍പ്പെടെയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്കു അഖിലേഷ് യാദവും മായാവതിയും രൂപം കൊടുത്തപ്പോഴും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവിനൊപ്പമുള്ള നീക്കങ്ങളോടുള്ള വിയോജിപ്പ് മുലായം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

ഒടുവില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ മെയിന്‍പൂരിയില്‍ നിന്നും മുലായം ജനവിധി തേടുമെന്ന പ്രഖ്യാപനം വന്നതോടെ മായാവതി ഇവിടെ പ്രചരണത്തിനെത്തുമോയെന്നതായി അടുത്ത ആകാംക്ഷ. മായാവതി മെയിന്‍പുരിയില്‍ എത്തുക മാത്രമല്ല, മുലായംസിങുമായി വേദി പങ്കിടുകവരെ ചെയ്യുമെന്നാണ് ഇരുപാര്‍ട്ടികളിലെയും അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മായാവതിയും അഖിലേഷും മറ്റൊരു സഖ്യകക്ഷി നേതാവായ ആര്‍എല്‍ഡിയുടെ നേതാവ് അജിത്ത് സിങും ഏപ്രില്‍ ഏഴു മുതല്‍ മെയ് പത്തുവരെ നടത്തുന്ന സംയുക്ത റാലികളില്‍ ഒന്ന് മെയിന്‍പുരിയിലാണെന്നു തീരുമാനിച്ചതോടെയാണ് നീണ്ട 25 വര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ഗോദയില്‍ വീര്യത്തോടെ അങ്കം വെട്ടിയ, ബദ്ധ ശത്രുക്കള്‍ ഒരു വേദി പങ്കിടുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലാത്ത കളിക്കളം. അത് ഇവിടെ തെളിഞ്ഞിരിക്കയാണ്.

മുലായത്തോടൊപ്പം വേദി പങ്കിടാനുള്ള സന്നദ്ധത മായാവതി അറിയിച്ചതായാണ് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. പിതാവ് ചെയ്ത തെറ്റുകളുടെ പേരില്‍ മകനെ വിലയിരുത്തുന്നത് ശരിയല്ലെന്നും എല്ലാം മറക്കാന്‍ താന്‍ തയാറാണെന്നും സഖ്യ രൂപീകരണ സമയത്തു തന്നെ മായാവതി വ്യക്തമാക്കിയിരുന്നു.

മെയിന്‍പുരിയിലെ സ്ഥാനാര്‍ഥിയായ മുലായം ഇത്തവണയും മുഖം തിരിയ്ക്കുമോ എന്നതാണ് അവശേഷിക്കുന്ന വലിയ ചോദ്യം. പഴയ പ്രതാപം അവകാശപ്പെടാനാകില്ലെങ്കിലും എഴുതിതള്ളാന്‍ കഴിയുന്ന ശക്തിയല്ല മുലായം.

നരേന്ദ്ര മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയായി എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന പ്രസ്താവനയുള്‍പ്പെടെ സമീപകാലത്ത് അഖിലേഷ് യാദവിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഏപ്രില്‍ 19നാണ് മുലായത്തിന്റെ മണ്ഡലത്തിലെ സംയുക്ത റാലി.

മായാവതിയുമായുള്ള ഏതൊരു സഖ്യവും ഇതിന്റെ പേരില്‍ നടത്തുന്ന വിട്ടുവീഴ്ചകളും ആപല്‍ക്കരമാണെന്നാണ് മുലായം സിങിന്റെ നിലപാട്. വര്‍ഷങ്ങളായി ഇരുവര്‍ക്കുമിടയില്‍ നിലകൊള്ളുന്ന ശത്രുത തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ജാതിസമവാക്യങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന പ്രധാന ഘടകമായതിനാല്‍ തന്നെ തങ്ങളുടെ വോട്ടുബാങ്കിനെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളാണ് ഇരു നേതാക്കളും പരസ്പരം പയറ്റിയിരുന്നത്.

ഇടയ്‌ക്കൊരു കാലത്ത് മുലായം സര്‍ക്കാരിനു ബിഎസ്പി പിന്തുണ നല്‍കിയിരുന്നെങ്കിലും ഇത് അധികകാലം നീണ്ടു നിന്നില്ല. മുലായത്തിന്റെ ദളിത് വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് 1995ല്‍ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലക്‌നൗ ഗസ്റ്റ് ഹൗസ് അക്രമണം ഇതിന്റെ ബാക്കിപത്രമായിരുന്നു. ലക്‌നൗ ഗസ്റ്റ് ഹൗസില്‍ വച്ച് സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ക്രിമിനല്‍ ലക്ഷ്യങ്ങളോടെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി 1995 ജൂണ്‍ രണ്ടിനു മായാവതി ലക്‌നൗ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പരസ്പരം ആക്രമിക്കാനുള്ള ഒരവസരവും ഇരുനേതാക്കളും പിന്നീട് കളഞ്ഞു കുളിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ മുലായത്തിനെതിരായ മായാവതിയുടെ നിലപാടുകള്‍ക്കു കൂടുതല്‍ കരുത്തു പകര്‍ന്ന സംഭവമായിരുന്നു ലക്‌നൗ ഗസ്റ്റ് ഹൗസിലെ ആക്രമണം. രാജ്യത്തിന്റെ വിശാല താല്പര്യം
കണക്കിലെടുത്ത് ഈ സംഭവം മറക്കാന്‍ താന്‍ ഒരുക്കമാണെന്നു അടുത്തിടെ അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംസ്ഥാന രാഷ്ടീയത്തിന്റെ ഒരുകാലത്തെ ചാലകശക്തിയായി മാറുകയും കോണ്‍ഗ്രസിന്റെ വേരുകള്‍ക്കു ക്ഷതം വരുത്തുകയും ചെയ്ത രണ്ടു നേതാക്കളെന്ന നിലയില്‍ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയില്‍ മുലായത്തിനും മായാവതിക്കുമുള്ള സ്ഥാനം കുറച്ചു കാണുക എളുപ്പമല്ല. അങ്കത്തട്ടിലെ പോരാട്ടത്തിനിടെ ഏറ്റ മുറിവുകള്‍ പരസ്പരം മറന്ന് ഇവര്‍ ഒന്നിക്കുകയാണെങ്കില്‍ അത് പുതിയ ചരിത്രമാകും. അത്തരമൊരു ചരിത്ര നിമിഷത്തിലേക്കാണ് മെയിന്‍പുരി കണ്ണുംനട്ടിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mayawati, Mulayam May Share Stage After 2 Decades as SP-BSP Alliance Plans Joint Poll Rallies, Politics, News, Lok Sabha, Election, Trending, BJP, BSP, Mayavathi, Akhilesh Yadav, National, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?