പുറപ്പെടല്‍ ഒരു വിഷയമാണ്; തീവണ്ടിയാത്രക്കാര്‍ക്ക് പ്രത്യേകിച്ചും

അസ്ലം മാവിലെ

(www.kasargodvartha.com 06.03.2019) വടക്കന്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ബെംഗളൂരു മറ്റൊരു പോറ്റുനാടാണ്. ശരിക്കും കണ്ണൂര്‍, തലശ്ശേരി, വടകരക്കാരുടെ ഒരു കളിയാണ് ഇവിടെ. ഇതറിയണമെങ്കില്‍ ഒന്ന് ട്രെയിന്‍ യാത്ര ഷെഡ്യൂള്‍ നോക്കിയാല്‍ മതി. വൈകുന്നേരത്തോടെ രണ്ട് വണ്ടികള്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടും, ഒന്ന് ഷൊര്‍ണ്ണൂര്‍ വഴി തമിഴ്‌നാട് കടന്ന് യശ്വന്തപുരയില്‍ എത്തും. മറ്റൊന്ന് കാസര്‍കോട് വഴി മംഗളൂരുവിലെത്തി അവിടെ നിന്ന് രണ്ട് മണിക്കൂര്‍ 'ഉറക്കച്ചടവ് മാറ്റി' യശ്വന്ത്പുരയെത്തും, ചിലപ്പോള്‍ മൈസൂര്‍ മഴി ബെംഗളൂരു സെന്‍ട്രലിലും. ദിവസവും ഈ വണ്ടികള്‍ ഉണ്ട്.

കണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ചു പോകുന്നവര്‍ അധികവും യശ്വന്തപുരത്ത് നിന്നാണ് രാത്രി വണ്ടി കയറുക. സൗകര്യവുമതാണ്. എല്ലായിടത്തു നിന്നും എത്തിപ്പെടാന്‍ പറ്റിയ കേന്ദ്രം. സാമാന്യം വലിയ സ്റ്റേഷനാണ്. ഷൊര്‍ണ്ണൂരില്‍ എത്തിയ പ്രതീതി ഉണ്ടാകും. അതിലും വലിയ തിരക്കും, ആളും ബഹളവും.

ഫെബ്രുവരി പകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ വണ്ടി യശ്വന്തപുരത്ത് നിന്ന് പുറപ്പെടുന്നത് നിര്‍ത്തിക്കളഞ്ഞു. പകരം, ബാനസവാടിയില്‍ നിന്നാക്കി യാത്രാ തുടക്കം. കേരളത്തിലേക്കുള്ള മറ്റു ദീര്‍ഘ ദൂര യാത്രാ വണ്ടികള്‍ ഇവിടെന്നാണ് പുറപ്പെടുന്നതെന്നും യശ്വന്തപുരത്ത് സൗകര്യമിത്തിരി കുറവെന്നൊക്കെയായിരുന്നു റെയില്‍വേ ഞായം.

കാക്കത്തൊള്ളായിരം മലയാളി സംഘടനകള്‍ ഉണ്ട് ബെംഗളുരുവില്‍. അവര്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു കൂടി കുറെ പ്രതിഷേധങ്ങളൊക്കെ നടത്തി. സിറ്റി സ്റ്റേഷനില്‍ കുത്തിയിരുന്നു. നിവേദനം കൊടുത്തു. എന്തായി? ഒന്നും നടന്നില്ല. പകരം, റെയില്‍വേ ചെയ്തത് അതിലും വലിയ പണിയായിപ്പോയി. വണ്ടി നിര്‍ത്തിയിടാനും പുറപ്പെടാനും സൗകര്യമില്ലെന്ന് പറഞ്ഞ റെയില്‍വേ അധികൃതര്‍ മൂന്ന് വണ്ടികളാണ് യശ്വന്തപുരത്ത് നിന്ന് തുടങ്ങിയത്. യശ്വന്തപുര - മംഗളൂരു, യശ്വന്തപുര - ശിവമൊഗ്ഗ, യശ്വന്തപുര - ഹസ്രത്ത് നിസാമുദ്ദീന്‍. അതിലും രസം ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളം നിറക്കുന്നത് യശ്വന്തപുരയില്‍ വന്നുമാണ്.

ഇപ്പോള്‍ വണ്ടി പുറപ്പെടുന്ന സമയം ഇത്ര മണിക്കെന്ന് പ്രത്യേകം കണക്കൊന്നുമില്ല. സമയത്തിന് പുറപ്പെട്ടാല്‍ അതിലേതോ ഒരു മഹാന്റെ പ്രാര്‍ഥനയ്ക്ക് ദൈവം ഉത്തരം നല്‍കി എന്ന് കരുതിക്കോളണം. മിക്ക ദിവസങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. അല്ലെങ്കില്‍ തന്നെ മുക്കിയും മൂളിയുമാണ് കണ്ണൂര്‍ വണ്ടി നീങ്ങുന്നത് തന്നെ. ഇതിപ്പോള്‍ കണ്ണുരെത്താന്‍ ഉച്ചയൊക്കെ കഴിയും.

പിന്നില്‍ ബസ് ലോബിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അത്യാവശ്യത്തിന് നാട്ടിലെത്താന്‍ ആളുകള്‍ വണ്ടിയെന്നോ ബസ്സെന്നോ നോക്കില്ലല്ലോ. സമയത്തിന് പുറപ്പെടുന്ന ഒരു വാഹനം കിട്ടണം. പലരുടെയും  യാത്ര തീവണ്ടി മാറ്റി ബസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം ഒരു വണ്ടി കൂടി യശ്വന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് തുടങ്ങിയതിലുള്ള സന്തോഷത്തിലാണ് കാസര്‍കോട്ട് ഭാഗത്തുള്ളവര്‍. ആട്ന്ന് മല്ലെ കീഞ്ഞിറ്റ് റോഡ് കട്ന്ന്റ്റ്, സൈഡ്‌ല് ബഡി പോലെ നിന്ന്റ്റാ ബഗ്ഗിറ്റാ കാസ്രോട്ട് പോന്നെ ബസ്സിന് കൈകാണിച്ചെങ്ക് മതിയല്ലോ, ബെളിബെളിക്കെന്നെ ഒന്നര്പ്പാട് ബസ്സും ണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavile, Train, Train schedule changed from Bengaluru to Kannur 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?