ആന്റണിയും മുല്ലപ്പള്ളിയും ആഞ്ഞുപിടിച്ചിട്ടും സുബ്ബയ്യക്ക് ഇത്തവണയും സീറ്റില്ല; മോഹിപ്പിച്ച് കൈയ്യൊഴിയുന്നത് ഇത് മൂന്നാം തവണ, എന്നിട്ടും യാതൊരു പരിഭവവുമില്ലാതെ പഴയ പടക്കുതിര ഐ രാമ റൈയുടെ മകന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) ഒന്നല്ല, മൂന്നു തവണയാണ് സുബ്ബയ്യറായിയെ കോണ്‍ഗ്രസ് നേതൃത്വം മോഹിപ്പിച്ച് ഒടുവില്‍ കുളിപ്പിച്ച് കിടത്തിയത്. മൂന്നു തവണയും ചുണ്ടിനും കപ്പിനുമിടയില്‍ സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും യാതൊരു പരിഭവവുമില്ല പഴയ പടക്കുതിര ഐ രാമറായിയുടെ മകന്‍ സുബ്ബയ്യറായിക്ക്. 1984ല്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഇ ബാലാനന്ദനെ അട്ടിമറിച്ച് കാസര്‍കോട്ടു നിന്നും കോണ്‍ഗ്രസിന്റെ മൂവര്‍ണ കൊടി പാറിച്ചയാളാണ് ഐ രാമ റൈ.

രാമ റൈ കാസര്‍കോട്ട് നിന്ന് ലോക്സഭയിലെത്തിയ അതേ വര്‍ഷം തന്നെയാണ് കണ്ണൂരില്‍ നിന്ന് യൂത്ത്കോണ്‍ഗ്രസുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കന്നി അങ്കം ജയിച്ച് ലോക്സഭയിലെത്തിയത്. 89ല്‍ രാമ റൈയെ തോല്‍പ്പിച്ച് സിപിഎമ്മിലെ രാമണ്ണ റൈ ലോക്സഭയിലെത്തിയപ്പോഴും മുല്ലപ്പള്ളി പാര്‍ലിമെന്റിലുണ്ട്. രാമ റൈയുടെ മകന്‍ സുബ്ബയ്യറായിയെ ഏകമകളുടെ ഭര്‍ത്താവാകാന്‍ രാമണ്ണ റൈ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചതും മുല്ലപ്പള്ളിയോടു തന്നെ. രാമ റൈ - രാമണ്ണറായിമാരുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയില്‍ രാമറായിയുടെ മകനും രാമണ്ണറായിയുടെ മരുമകനുമായ സുബ്ബയ്യന്‍ ഇത്തവണ കാസര്‍കോട്ട് മത്സരിക്കുമെന്ന് മുല്ലപ്പള്ളി ഉറപ്പിക്കുകയും ചെയ്തു.

1991ല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ നടന്ന ഐതിഹാസികമായ സംഘടനാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് സാക്ഷാല്‍ എ കെ ആന്റണിയുടെ പേര് നിര്‍ദേശിച്ചത് അന്ന് കാസര്‍കോട് ഡിസിസി പ്രസിഡണ്ടായിരുന്ന ഐ രാമറായി ആയിരുന്നു. കെപിസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആന്റണിയെ, ഒരുകാലത്ത് ആന്റണിയുടെ ആത്മമിത്രമായിരുന്ന വയലാര്‍ രവി കെ കരുണാകരന്റെ പിന്തുണയോടെ അട്ടിമറിച്ചുവെങ്കിലും ഐ രാമറായി ആന്റണിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തിരുന്നു. സുബ്ബയ്യയുടെ സ്ഥാനാര്‍ത്ഥിത്വം അതുകൊണ്ടു തന്നെ ആന്റണിയുടെ കൂടി പിന്തുണയോടെ നിഷ്പ്രയാസം സാധ്യമാകുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിശ്വാസം. എന്നാല്‍ കാസര്‍കോട്ടെ മാറിയ സാഹചര്യത്തില്‍ ഒരു സംസ്ഥാനതല നേതാവ് മത്സരരംഗത്തുണ്ടാകണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും രാജ്മോഹന്‍ ഉണ്ണിത്താനെന്ന നേതാവിന് അംഗീകാരം വേണമെന്ന നേതൃനിരയുടെ പൊതുവെയുള്ള അഭിപ്രായം ഹൈക്കമാന്റ് ചെവികൊള്ളുകയും ചെയ്തതോടെ സുബ്ബയ്യന്‍ വീണ്ടും കളത്തിന് പുറത്തായി.

ഓരോ തവണ പുറത്താകുമ്പോഴും അടുത്ത തവണ നിര്‍ബന്ധമായും പരിഗണിക്കുമെന്ന ഉറപ്പ് സുബ്ബയ്യറായിക്ക് എല്ലാ കാലത്തും ലഭിക്കാറുണ്ട്. ഇത്തവണയും അങ്ങനെ ഒരു ഉറപ്പ് നല്‍കി ശാന്തനും സൗമ്യനുമായ സുബ്ബയ്യറായിയെ മുല്ലപ്പള്ളിയും ആന്റണിയും സമാധാനിപ്പിച്ചു. കന്നഡ മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് മംഗളൂരുവില്‍ അഭിഭാഷകന്‍ കൂടിയായ സുബ്ബയ്യറായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, election, Trending, Story about Subbayya Rai
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?