വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയും അട്ടിമറിയും നടക്കില്ല; സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിപ്പിക്കും; വോട്ടെടുപ്പിന് മുന്‍പ് ക്രിമിനല്‍ കേസുകളുടെ വിവരം പരസ്യപ്പെടുത്തണം

ന്യൂഡല്‍ഹി: (www.kvartha.com 11.03.2019) ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് വന്‍ സുരക്ഷയും സാങ്കേതിക സംവിധാനങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഏറെ വിവാദത്തിലായ ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ സുരക്ഷയ്ക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമുള്ള വോട്ടിങ് മെഷീനാണ് ഈ പ്രാവശ്യം ഉപയോഗിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചില വോട്ടിങ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തുമെന്നതാണ്. ഒരേ പേരിലുള്ള അപരന്‍മാര്‍ക്ക് ഏറെ തിരിച്ചടിയാകുന്ന നീക്കമാണിത്.


 മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയുടെയും ഫോട്ടോ മെഷീനില്‍ കൃത്യമായ ബട്ടനിന്റെ കൂടെ പതിക്കും. ഇതിനാല്‍ തന്നെ വോട്ടര്‍ക്ക് തെറ്റിദ്ധരിക്കപ്പെടാതെ തന്റെ വോട്ട് രേഖപ്പെടുത്താനുമാകും. പാര്‍ട്ടിയുടെ പേര്, ചിഹ്നം എന്നിവയും ഇതോടൊപ്പം ഉള്‍പ്പെടുത്തും. സുപ്രീംകോടതി വിധിയനുസരിച്ച്, സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ വിവരം വോട്ടെടുപ്പിന് മുന്‍പ് തന്നെ പ്രാദേശിക പത്രങ്ങളിലും ടെലിവിഷനിലും മൂന്നു തവണ പരസ്യം നല്‍കണം. 

പാര്‍ട്ടികള്‍ വെബ്‌സൈറ്റിലും പത്രങ്ങളിലും ചാനലുകളിലും പരസ്യം നല്‍കണം. രാജ്യത്തെ എല്ലാ ബൂത്തുകളിലെയും വോട്ടര്‍ മെഷീനുകളില്‍ വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയ്‌ലും (വിവിപിഎടി) ഉള്‍പ്പെടുത്തും. വിവിപിഎടി സംവിധാനം നേരത്തെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഇതു ആദ്യമായാണ് പരീക്ഷിക്കുന്നത്. 

 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ കൂടെ തന്നെയാണ് വിവിപിഎടി മെഷീനും സ്ഥാപിക്കുക. ആര്‍ക്കാണോ വോട്ട് ചെയ്തത്, ആ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പേപ്പറില്‍ പ്രിന്റ് ചെയ്തിട്ടുണ്ടാകും. വോട്ട് ചെയ്യുന്ന വ്യക്തിക്ക് ഈ പേപ്പര്‍ ഗ്ലാസിനുള്ളിലൂടെ കാണാം. ആറു സെക്കന്‍ഡ് സമയം പേപ്പര്‍ ഡിസ്‌പ്ലെ ചെയ്യും. തുടര്‍ന്നു താഴോട്ട് ബോക്‌സിലേക്ക് വീഴും. 

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിവിപിഎടി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ് എണ്ണി തിട്ടപ്പെടുത്തണം. ജി.പി.എസ് ഉള്ള വാഹനങ്ങളിലാകും റിസര്‍വ് വോട്ടിംഗ് യന്ത്രവും വി.വി.പാറ്റും കൊണ്ടുപോവുക. 

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടക്കുമെന്ന പരാതി ഉയര്‍ന്നതിനാലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നത്. വോട്ടിങ്, വിവിപിഎടി മെഷീനുകള്‍ മോഷണം പോകാതിരിക്കാനും തട്ടിയെടുക്കാതിക്കാനും ജിപിഎസ് ട്രാക്കിങ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. 

വോട്ടിങ്, വിവിപിഎടി മെഷീനുകള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ജിപിഎസ് സഹായത്തോടെ ട്രാക്ക് ചെയ്യും. മൊബൈല്‍ വഴി എന്‍ഡ് ടു എന്‍ഡ് നിരീക്ഷണമാണ് ഇതുവഴി സാധ്യമാക്കുന്നത്. 

 ഇത്തവണത്തെ വോട്ടെടുപ്പിന്റെ സവിശേഷതകള്‍; 

* 90 കോടി വോട്ടര്‍മാരാണുള്ളത്.

* 1.5 കോടിയോളം 18 -19നും വയസുള്ളവര്‍ 

*38,325 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍

* 71,735 പ്രവാസി വോട്ടര്‍മാര്‍ 

* 16,77,386 സര്‍വീസ് വോട്ടര്‍മാര്‍

* 2,354 രാഷ്ട്രീയ പാര്‍ട്ടികള്‍

* 2014ല്‍ 1709 പാര്‍ട്ടികള്‍. മത്സരിച്ചത് 464

* 10,35,928 പോളിംഗ്‌സ്റ്റേഷനുകള്‍

* 17.4 ലക്ഷം വിവിപാറ്റ്. 

 *സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണം. 

* സോഷ്യല്‍ മീഡിയയിലെ പരസ്യ ചെലവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും

* ബ്രെയില്‍ ലിപിലിയുള്ള വോട്ടര്‍ സ്ലിപ്പുകളും. 

* എല്ലാ വീടുകളിലും വോട്ടര്‍ ഗൈഡുകള്‍ എത്തിക്കും. 

* വോട്ടിംഗ് യന്ത്രത്തില്‍ അവസാന ബട്ടണ്‍ നോട്ട പോസ്റ്റല്‍ ബാലറ്റിലും നോട്ട.

* സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും സാമൂഹിക മാധ്യമ ഇടപെടലുകളില്‍ കര്‍ശന നിരീക്ഷണം 

* കണക്കില്‍ പെടാത്ത പണം കണ്ടെത്തിയാല്‍ പത്രങ്ങളില്‍ വാര്‍ത്ത നല്‍കും.

* ബൂത്ത് പിടിത്തം, വോട്ടിന് പണം നല്‍കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ സി വിജില്‍ സിറ്റിസണ്‍ ആപ്പിലൂടെ കമ്മിഷനെ അറിയിക്കാം. പെരുമാറ്റ ചട്ട ലംഘനത്തിന്റെ ദൃശ്യങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യാം. 15 മിനിറ്റിനുള്ളില്‍ ഫ് ളൈയിംഗ് സ്‌ക്വാഡ് എത്തും. 

* 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശമുണ്ട്. 

*വോട്ട് ചെയ്യാന്‍ കമ്മിഷന്‍ അംഗീകരിച്ച 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് നിര്‍ബന്ധം. 

* പ്രവാസി വോട്ടര്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം 

 വോട്ട് ചെയ്യാന്‍ വേണ്ട തിരിച്ചറിയല്‍ രേഖകള്‍ ഇവ 

 വോട്ടര്‍ ഐ. ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്കുകള്‍, പാന്‍കാര്‍ഡ്, ആര്‍.ജി.ഐ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ ഡോക്യൂമെന്റ്, ആധാര്‍, എം.പി, എം.എല്‍.എ ഐ.ഡി എന്നിവയാണ് രേഖകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What is new this polls: Candidate photo on EVMs, VVPATs, GPS tracking and more, New Delhi, News, Politics, Technology, Trending, Lok Sabha, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?