ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് സംശയം; യുവാവിനെ സുഹൃത്തുക്കള്‍ ദാരുണമായി കൊലപ്പെടുത്തി

തിരുവനന്തപുരം: (www.kvartha.com 02.03.2019) ഫോണ്‍ ഹാക്ക് ചെയ്തുവെന്ന സംശയത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ ദാരുണമായി കൊലപ്പെടുത്തി. കഴക്കൂട്ടം എഫ്.സി.ഐയ്ക്ക് സമീപം കരിയില്‍ പുത്തന്‍പുര വീട്ടില്‍ വിഷ്ണുവിനെ (22) ആണ് സുഹൃത്തുക്കളുള്‍പ്പെടെയുള്ള കൊലയാളി സംഘം ദാരുണമായി കൊലപ്പെടുത്തി യത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തതെല്ലാം മറന്നായിരുന്നു മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം വിഷ്ണുവിനെ കൊലപ്പെടുത്തിയത്. ചിറയിന്‍കീഴിലെ പഞ്ചായത്ത് വാര്‍ഡിലുള്‍പ്പെടെ വിജനമായ തീരദേശപ്രദേശത്തുവെച്ചായിരുന്നു കൊല നടത്തിയത്.

Youth killed by friends over mobile phone issues, Thiruvananthapuram, News, Local-News, Friends, Police, Arrested, Family, Mobile Phone, Kerala, Murder, Crime, Criminal Case

സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് കോളം സ്വദേശി രാജ് സൂര്യന്‍, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ അടുത്ത സുഹൃത്ത് അരുണ്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. അരുണ്‍ ആണ് കൊലയുടെ മുഖ്യസൂത്രധാരന്‍.

പ്രദേശത്തെ സമൂഹ്യവിരുദ്ധ, കഞ്ചാവ് മാഫിയയിലെ കണ്ണികളാണ് പ്രതികള്‍. തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന സംശയത്തെ തുടര്‍ന്ന് വിഷ്ണുവിനോടുള്ള പകയും വിരോധവും മനസില്‍ സൂക്ഷിച്ച അരുണ്‍ നാട്ടിലെ ചില സുഹൃത്തുക്കളുമായി കൂടിയാലോചിച്ചാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്.

മൈസൂരില്‍ ആയിരുന്ന അരുണും കൊല്ലപ്പെട്ട വിഷ്ണുവും കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലില്‍ എത്തിയത്. ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സുഹൃത്ത് രാജ് സൂര്യനാണ് ബൈക്കിലെത്തി ചിറയിന്‍കീഴിലേക്ക് ഇരുവരേയും കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബാഗ് ആറ്റിങ്ങലിലെ ഒരു കടയില്‍ ഏല്‍പ്പിച്ചശേഷം സുഹൃത്തിന്റെ പെരുങ്കുഴിയിലെ വീട്ടിലേക്ക് പോകുന്നതായി വിഷ്ണു വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു.

ബൈക്കില്‍ പെരുങ്കുഴിയിലെ അരുണിന്റെ വീട്ടിലെത്തിയ വിഷ്ണുവിനോട് ഫോണ്‍ ഹാക്ക് ചെയ്ത് കോളുകളും മെസേജുകളും ചോര്‍ത്തിയതിനെ ചൊല്ലി ചോദിച്ച് സംഘം മര്‍ദിച്ചു. എന്നാല്‍ അരുണിന്റെ മാതാവ് ഇതിനെ എതിര്‍ക്കുകയും വിലക്കുകയും ചെയ്തു. ഇതോടെ വിഷ്ണുവിനെ വിട്ടയച്ചു. എന്നാല്‍, വീണ്ടും അരുണും കൂട്ടാളികളും വിഷ്ണുവിനെ തീരദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇതിനിടെ അരുണിന്റെയും രാജ് സൂര്യന്റെയും കൂട്ടാളികളായ ഒരു സംഘം കൂടി അവിടെയെത്തി. വിഷ്ണുവിനെ കമ്പുപയോഗിച്ച് മാറി മാറി അടിച്ചു. അടിയേറ്റ് പിടഞ്ഞ വിഷ്ണു അലറിവിളിക്കുകയും പൊട്ടിക്കരയുകയും കാല് പിടിക്കുകയും ചെയ്‌തെങ്കിലും മനസലിവ് കാട്ടാതെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ വിഷ്ണുവിന്റെ നിലവിളികേട്ട് ബഹളം കൂട്ടിയെങ്കിലും അക്രമി സംഘം അവരെ വിരട്ടിയോടിക്കുകയായിരുന്നു.

മര്‍ദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ഓട്ടോയില്‍ കയറ്റി ശാര്‍ക്കര ക്ഷേത്രത്തിന് സമീപമെത്തിച്ചശേഷം അവിടെ നിന്ന് 108 ആംബുലന്‍സില്‍ ചിറയിന്‍കീഴ് ഗവ. ആശുപത്രിയില്‍ അക്രമി സംഘം എത്തിച്ചെങ്കിലും അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് സംഘം ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ വിഷ്ണു മരിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ സംഘം അവിടെ നിന്നും മുങ്ങുകയായിരുന്നു.

ഇതിനിടെ നാട്ടിലെത്തി ഏറെ നേരമായിട്ടും മകന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിഷമിച്ചിരിക്കുമ്പോഴാണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വിഷ്ണുവിന് അപായം സംഭവിച്ചതായുള്ള വിവരം വിളിച്ചുപറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ട വിവരം അറിയുന്നത്.

ഒരു സാധുകുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പിതാവിന്റെ മരണശേഷം മാതാവ് വീട്ടുജോലിക്ക് പോയി പഠിപ്പിച്ച് വലുതാക്കിയ മകനെയാണ് സുഹൃത്തുക്കളുടെ ക്രൂരതയെ തുടര്‍ന്ന് കുടുംബത്തിന് അകാലത്തില്‍ നഷ്ടമായത്. ഇളയ രണ്ട് സഹോദരിമാരെ പോറ്റി വളര്‍ത്തേണ്ട ഉത്തരവാദിത്വവും വീടിന്റെ ഭാരവും ചുമലിലേറ്റേണ്ട വിഷ്ണുവിന്റെ അകാല വിയോഗം താങ്ങാനാകാതെ തളര്‍ന്നിരിക്കുകയാണ് കുടുംബം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth killed by friends over mobile phone issues, Thiruvananthapuram, News, Local-News, Friends, Police, Arrested, Family, Mobile Phone, Kerala, Murder, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?