ചില രാഷ്ടീയ നേതാക്കളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍

കൂക്കാനം റഹ് മാന്‍

(www.kvartha.com 28.03.2019) തെരഞ്ഞെടുപ്പുകാലം രാഷ്ട്രീയ നേതാക്കളെക്കുറിച്ചുളള ഓര്‍മ പുതുക്കാന്‍ പറ്റിയ അവസരമാണ്. രാഷ്ട്രീയ നേതാക്കളാണ് സംസ്ഥാനങ്ങളും രാജ്യവും ഭരിക്കുന്നത്. നേതാക്കന്മാരില്‍ സാധാരണ കുടുംബപശ്ചാത്തലത്തില്‍ നിന്ന് വന്നവരും, പാരമ്പര്യമായി നേതൃസ്ഥാനത്തെത്തിയവരും ഉണ്ട്. ജനങ്ങളുടെ അംഗീകാരമാണ് എന്റെ സമ്പത്തെന്ന് വിശ്വസിക്കുന്നവരും കോടികള്‍ കൊയ്‌തെടുക്കലാണ് സ്ഥാനമാനങ്ങള്‍ നേടുന്നതിലൂടെ നടത്തേണ്ടതെന്ന് ചിന്തിക്കുന്നവരും രാഷ്ട്രീയ നേതൃനിരയില്‍ നമ്മള്‍ കാണുന്നുണ്ട്.

രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ക്ക് ഇരുമുഖങ്ങളുണ്ട്. അധികാരക്കസേരയിലെത്തുന്നതുവരെ ലാളിത്യത്തിന്റെയും സ്‌നേഹാദരങ്ങളുടെയും മുഖം. അധികാരക്കസേരയിലേറിക്കഴിഞ്ഞാല്‍ ധാര്‍ഷ്ഠ്യവും തന്‍ പ്രമാണിത്തവും കാണിക്കുന്ന മുഖം. ഇത്തരം ദ്വിമുഖ സ്വഭാവം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ കേന്ദ്രമന്ത്രിമാരില്‍ വരെ കാണാം. ഒരു എളിയ സാമൂഹ്യ പ്രവത്തകനായ എനിക്ക് ചിലരാഷ്ടീയ  നേതാക്കളുമായി ഇടപഴകാന്‍ അവസരം കിട്ടിയിട്ടുണ്ട്. നടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്ന എന്റെ ഓര്‍മക്കുറിപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ അതൊന്നു ചികഞ്ഞു നോക്കുന്നു എന്നു മാത്രം. ഓര്‍മയുടെ ചില തുണ്ടുകള്‍ മാത്രം.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രണ്ടുതവണ തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ പി സതീഷ്ചന്ദ്രനില്‍ നിന്ന് തുടങ്ങാം. അദ്ദേഹം എന്നോടുപറഞ്ഞകാര്യം 'ഞാന്‍ ഹൈസ്‌കൂള്‍ പഠിക്കുന്നകാലം തൊട്ട് കൂക്കാനം റഹ് മാന്‍ എന്ന പേര് വായിക്കാറുണ്ട്. ഇന്നും മാഷ് അതേരീതിയില്‍ പ്രവത്തിക്കുന്നു. സന്തോഷം'. അദ്ദേഹത്തിന്റെ അമ്മ അസുഖം ബാധിച്ചുകിടക്കുമ്പോള്‍ രോഗീപരിചരണത്തിന് ഒരു ഹോംനഴ്‌സിനെ ഏര്‍പ്പാടാക്കി കൊടുത്തതും അദ്ദേഹം നന്ദിയോടെ ഓര്‍മ്മിച്ചു പറയാറുണ്ട്. എംഎല്‍എ ആയിരിക്കുമ്പോള്‍ വര്‍ഷംതോറും ഓരോ സര്‍ക്കാര്‍ ഡയറി എത്തിച്ചു തന്നതും ഓര്‍മ്മയിലെത്തുന്നു. സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും മുഖം മാത്രമെ അദ്ദേഹത്തില്‍ ഞാന്‍ ദര്‍ശിച്ചിട്ടുള്ളൂ.

പി കരുണാകരന്‍ എംപിയും ഞാനും കോളജ്‌മേറ്റ്‌സാണ്. എംഎല്‍എ ആയിരുന്നപ്പോഴും, എംപി ആയിരുന്നപ്പോഴും ദേശാഭിമാനി മാനേജരായിരുന്നപ്പോഴും നന്മയുടെ മുഖം മാത്രമെ അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. 'സാര്‍' എന്ന് വിളിക്കുമ്പോ 'ഏട്ടാ' എന്ന് വിളിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച വ്യക്തിയാണദ്ദേഹം. ഒരു ദിവസം എംഎല്‍എ ക്വാര്‍ട്ടേര്‍സില്‍ താമസിച്ചപ്പോള്‍ അല്പം അദ്ദേഹത്തെ പ്രയാസപ്പെടുത്തിയതും ഓര്‍ക്കുന്നു. കരുണാകരേട്ടന്‍ അസംബ്ലി ഹാളില്‍ നിന്ന് തിരിച്ചുവരുമ്പോഴേക്ക് എന്നെ കാണുന്നില്ല. ഞാന്‍ മുറിയും പൂട്ടി കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയി. എംഎല്‍എ ക്വാര്‍ട്ടേര്‍സില്‍ എന്റെ ആദ്യ അനുഭവമായതിനാല്‍ തിരിച്ച് മുറിയിലേക്ക് ചെല്ലാനും പറ്റിയില്ല. അര മണിക്കൂറിന് ശേഷം അദ്ദേഹം എന്നെ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണെന്നോര്‍ക്കണേ. ഈ സംഭവം നടക്കുന്നത് 1976ലാണെന്നാണ് ഓര്‍മ..

ഓര്‍മയിലേക്ക് വരുന്ന വേറൊരാള്‍ ശ്രീമതി ടീച്ചറാണ്. ടീച്ചറും ഞാനും 1980 മുതല്‍ കാന്‍ഫെഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിയായപ്പോള്‍ രണ്ട് അവാര്‍ഡുകള്‍ അവരില്‍ നിന്ന് ഏറ്റുവാങ്ങാന്‍ അവസരമുണ്ടായി. തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡും, എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഏറ്റവും നല്ല പ്രോജക്ടിനുള്ള അവാര്‍ഡും ശ്രീമതി ടീച്ചറില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. രണ്ട് അവസരങ്ങളിലും തിങ്ങിനിറഞ്ഞ സദസ്സില്‍ എന്നെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത് ഓര്‍ക്കാന്‍ സുഖമുളള കാര്യമാണിന്നും. എംപി ആയിരിക്കുമ്പോള്‍ ഒരിക്കല്‍ എന്നെവിളിച്ചു. ശ്രീമതിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായില്ല. ശ്രീമതി ടീച്ചറാണ് എന്ന് തിരുത്തി പറഞ്ഞപ്പോള്‍ മനസ്സിലായി. അധ്യാപക അവാര്‍ഡ് കിട്ടിയപ്പോള്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ചതായിരുന്നു. മന്ത്രിയായിരുന്നപ്പോഴും, എംപി ആയിരുന്നപ്പോഴും എന്നോട് സ്‌നേഹവും അടുപ്പവും കാണിച്ച വ്യക്തിത്വമാണ് ശ്രീമതി ടീച്ചറിന്റേത്.

ഇപ്പോഴത്തെ സംസ്ഥാന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ശൈലജ ടീച്ചറിനെ നേരിട്ട് ഇതേവരെ കണ്ടിട്ടില്ല. ദേശാഭിമാനി 'സ്ത്രീ' മാസികയുടെ പത്രാധിപരായിരിക്കുമ്പോള്‍ ഫോണ്‍ വഴി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. സ്ത്രീമാസികയില്‍ എന്റെ പലലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനമായി അയച്ച ഒരു ലേഖനം കാണാത്തപ്പോള്‍ ഞാന്‍ വിളിച്ചു. തിരുവനന്തപുരത്തു നിന്ന് ട്രെയിനില്‍ കയറിയപ്പോഴായിരുന്നു ഞാന്‍ വിളിച്ചത്. മറുതലക്കല്‍ നിന്ന് മറുപടി വന്നത് ഇങ്ങനെ, 'ഞാനും ഇതേ ട്രയിനിലുണ്ട്. നിങ്ങള്‍ അവിടുത്തെ പാര്‍ട്ടി വനിതാ നേതാക്കളുമായി എന്തോ ഇടച്ചിലുണ്ടെന്ന് കേട്ടല്ലോ?'

എന്റെ മറുപടി ഇങ്ങനെയായിരുന്നു. 'നമുക്കു അക്കാര്യം നേരിട്ട് സംസാരിക്കാം. ജില്ലയില്‍ ഒരു വനിതാ നേതാവ് ചില പ്രശ്‌നങ്ങള്‍ എനിക്കെതിരെ ഉണ്ടാക്കിയിട്ടുണ്ട്. അല്ലാതെ മറ്റ് പ്രയാസങ്ങളൊന്നുമില്ല'. ആ നേരിട്ടു പറയല്‍ ഇന്നേവരെ നടന്നിട്ടില്ല. വേണ്ടത്ര അവബോധമില്ലാത്ത ചില ചെറുവനിതാ നേതാക്കളില്‍ കുശുമ്പും കുന്നായ്മയും തീരെ വിട്ടുമാറുന്നില്ല.

അന്തരിച്ച ഇ അഹമ്മദ് സാഹിബിന്റെ കൂടെ ഒരു തിരുവനന്തപുരം യാത്ര നടത്തിയിരുന്നു. അന്നദ്ദേഹം എംഎല്‍എയാണ്. 1977ലാണെന്നാണ് ഓര്‍മ്മ. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ് കോയയെ എന്നെ പരിചയപ്പെടുത്തിക്കൊടുക്കലാണ് യാത്രാലക്ഷ്യം. മാടായി സബ് ജില്ലയില്‍ ഒഴിവുവന്ന പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ട്രാന്‍സ്ഫറിനുളള അപേക്ഷയുമായാണ് പോയത്. ആ ഒരു യാത്രയും ബന്ധവുമല്ലാതെ ഇ അഹമ്മദ് സാഹിബിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.

മന്ത്രിയായിരുന്നപ്പോള്‍ സി ടി അഹമ്മദലി ചെയ്ത ഒരു ഉപകാരം എന്നും മറക്കില്ല. അന്ന് (1990ല്‍) ഞാന്‍ സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന്റെ ജില്ല കോ-ഓര്‍ഡിനേറ്ററായിരുന്നു. ഞാനും അന്തരിച്ച കെ സി കൃഷ്ണന്‍ മാഷും ഒരു മീറ്റിംഗിന് തിരുവനന്തപുരത്ത് എത്തി. എന്റെ ഭാര്യക്ക് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍  എംപ്ലോയ്‌മെന്റില്‍ നിന്ന് ബില്‍ കളക്ടര്‍ പോസ്റ്റിലേക്ക് ഒരു ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയിട്ടുണ്ട് എന്ന് കൃഷ്ണന്‍ മാഷോട് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു നമുക്ക് സിടിയെക്കണ്ട് കാര്യം പറയാം. വേണ്ട മാഷെ ഈ ചെറിയ കാര്യത്തിന് അദ്ദേഹത്തെ കാണേണ്ട. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ഞാനും കൂടെ പോയി. സിടിയെക്കണ്ടു 'പയ്യന്നൂര്‍ പാര്‍ട്ടിക്കാരുടെ കേന്ദ്രമാണ്. അവിടെ ഒന്നും നടക്കില്ല' മന്ത്രി പറഞ്ഞു. ഞാന്‍ ഇടതുപക്ഷസഹയാത്രികനാണെന്നും സി ടിക്കറിയാം. എന്നിട്ടും ഞങ്ങളുടെ ആഗ്രഹം അദ്ദേഹം മുഖേന സാധിപ്പിച്ചു തന്നു.. ഇതാണ് മനുഷ്യത്വ മുഖം. കക്ഷിരാഷ്ടീയത്തിനപ്പുറമുള്ള സ്‌നേഹവും.

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ ട്രയിനില്‍ ഒരേ കാബിനില്‍ യാത്രചെയ്ത അനുഭവം. കേട്ടറിഞ്ഞ വ്യക്തിയല്ല, നേരിട്ടറിയുമ്പോള്‍ എന്ന തിരിച്ചറിവുണ്ടായ അവസരം. ഇത്ര ഉയര്‍ന്ന സ്ഥാനത്തിരിക്കുമ്പോഴും ഇതിനു മുമ്പ് ഒരു പരിചയമില്ലാത്ത എന്നോട് വ്യക്തപരമായ കാര്യങ്ങള്‍ പരസ്പരം പങ്കുവെച്ചപ്പോള്‍ ആ വലിയ മനുഷ്യന്റെ എളിമ തിരിച്ചറിഞ്ഞു. ഉറങ്ങാന്‍ കിടക്കുന്നവരേയും, രാവിലെ എഴുന്നേറ്റു വടകര എത്തി ഇറങ്ങും വരെയും ഞങ്ങള്‍ സംസാരിച്ചകാര്യങ്ങളും മറ്റും എന്റെ പുസ്തകത്തില്‍ 'നടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍' പരാമര്‍ശിച്ചിട്ടുണ്ട്.

ഞാന്‍ കണ്ണൂര്‍ ജില്ലയിലാണ് താമസം. പക്ഷേ കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറി പി ജയരാജനെ നേരിട്ടു പരിചയപ്പെട്ടിട്ടില്ല. നേരെമറിച്ച് കാസര്‍കോട് ജില്ലാ സിപിഎം സെക്രട്ടറിമരായിരുന്ന മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, കെ പീ സതീഷ് ചന്ദ്രന്‍, ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയും എന്റെ ക്ലാസ്‌മേറ്റും കൂടിയായ എം വി ബാലകൃഷ്ണന്‍ ഇവരുമായിട്ടൊക്കെ വ്യക്തിബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പി ജയരാജനെ ഞാന്‍ ആദ്യമായി നേരിട്ടുകാണുന്നത് കണ്ണൂരില്‍ നടന്ന മുസ്ലിം സാമൂഹ്യ-സംസ്‌ക്കാരിക സംഗമത്തിലാണ്. ഞാന്‍ നേരത്തെ എത്തിയതിനാല്‍ ഹാളില്‍ ആരോടൊ സംസാരിച്ചു കൊണ്ടിരിക്കുന്ന പി ജയരാജന്റെ അടുത്ത് ചെന്ന് ഷേക്ക് ഹാന്റ് ചെയ്തു എന്നെ പരിചയപ്പെടുത്തി. കൂടുതലൊന്നും ചോദിച്ചില്ല. കസേര ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞ ഒരേ ഒരു വാക്ക് 'ഇരിക്കൂ' എന്നു മാത്രം..

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശീലന പരിപാടിയുടെ ഭാഗമായി തിരുവനന്തപൂരത്തു നിന്ന് ഞങ്ങള്‍ 30 പേര്‍ ബംഗളൂരുവില്‍ നടന്ന പരിശീലനം കഴിഞ്ഞ് തിരിച്ചുവന്നത് കോഴിക്കോട് വഴിയാണ്. അന്ന് കോഴിക്കോട് ഒരു സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു. ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക് അവിടുത്തെ കാന്റീനില്‍ സൗജന്യ ബ്രേക്ക് ഫാസ്റ്റ് കിട്ടും. ഞങ്ങള്‍ കാന്റീനിലെത്തുമ്പോള്‍ കണ്ടത് കൊടിയേരി ബാലകൃഷ്ണന്‍ ഭക്ഷണം കഴിക്കുന്നതാണ്. അടുത്തുകൂടി നമസ്‌ക്കാരം പറഞ്ഞു. സ്വയം പരിചയപ്പെടുത്തി. അദ്ദേഹവും കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു. സ്‌നേഹത്തോടെയുളള ഇടപെടല്‍. ആദരവു തോന്നി അദ്ദേഹത്തിന്റെ പെരുമാറ്റത്തോട്.

എനിക്ക് ആചാര്യ വിനോബാ ഭാവെ അവാര്‍ഡു കിട്ടിയപ്പോള്‍ ആദ്യത്തെ അഭിനന്ദനക്കത്ത് ലഭിച്ചത് അന്നത്തെ റയില്‍വേമന്ത്രി ഒ രാജഗോപാലന്റേതായിരുന്നു. മറ്റൊന്ന് എ കെ ആന്റണിയുടേതുമാണ്. ഇനിയുമുണ്ട് ഓര്‍മ്മകള്‍ സമ്മാനിച്ച ഡോ. എം കെ മുനീര്‍, മന്ത്രിയായിരുന്ന ടി കെ ഹംസ, രമേശ് ചെന്നിത്തല, കാര്‍ത്തികേയന്‍, ടി എം ജേക്കബ് തുടങ്ങിയ പ്രമുഖ രാഷ്ടീയനേതാക്കള്‍.

ആരും നേതാവായി ജനിക്കുന്നില്ല. ജനങ്ങള്‍ അവരെ നേതാക്കന്മാരാക്കുകയാണ്. നല്ല മനസ്സുളള, നന്മ ചെയ്യുന്ന നേതാക്കളെ സമൂഹവും വ്യക്തികളും സ്‌നേഹോഷ്മളതയോടെ മനസ്സില്‍ കാത്തു സൂക്ഷിക്കും. അങ്ങിനെയുള്ള ചിലരെക്കുറിച്ചുളള ഓര്‍മ്മകള്‍ അയവിറക്കി എന്നു മാത്രം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Leaders, Kookanam-Rahman, Memories with political leaders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?