തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒന്നിനു പിറകെ ഒന്നായി സി പി എമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍; മലയോരത്ത് ലോക്കല്‍ സെക്രട്ടറിയുടെ അധീനതയില്‍ അനധികൃത ക്വാറി? സംഭവം കാസര്‍കോട്ട്, സ്‌കൂള്‍ സ്ഥലം കൈയ്യേറി ക്വാറിയിലേക്കുള്ള റോഡ് നിര്‍മിച്ചിട്ടും കണ്ണടച്ച് ജില്ലാ ഭരണകൂടം

കാസര്‍കോട്: (www.kasargodvartha.com 25.03.2019) തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒന്നിനു പിറകെ ഒന്നായി സി പി എമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ പുകയുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ പലരും അനധികൃത ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായുള്ള പരാതികളാണ് ഉയര്‍ന്നുവരുന്നത്. സി പി എമ്മിന്റെ ശക്തികേന്ദ്രമായ ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടത്ത് സി പി എം ലോക്കല്‍ സെക്രട്ടറി മുരളീധരന്റെ അധീനതയില്‍ അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
Illegal quarry by Local secretary; CPM in trouble, CPM Worker, Kasaragod, Top-Headlines, news.

ക്വാറിയിലേക്ക് റോഡുണ്ടാക്കാന്‍ ഇവിടെ വീടുണ്ടായിരുന്ന പാണ്ടിക്കണ്ടത്തെ ടി എം ഹമീദിന്റെ മകന്‍ നിസാമുദ്ദീനെ ഭീഷണിപ്പെടുത്തി വീട് എഴുതി വാങ്ങിക്കുകയും പൂര്‍ണമായ പണം നല്‍കാതിരിക്കുകയും ചെയ്തുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അനധികൃത ക്വാറിക്കെതിരെ നിസാമുദ്ദീന്‍ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും ജിയോളജി വകുപ്പിനും തഹസില്‍ദാര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ആര്‍ ഡി ഒയ്ക്കും എ ഡി എമ്മിനും അടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സി പി എം ലോക്കല്‍ സെക്രട്ടറി മുരളീധരന്റെ ഭാര്യയുടെയും അദ്ദേഹത്തിന്റെ സ്വന്തം പേരിലുമുള്ള സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ പാവപ്പെട്ടവര്‍ക്കായി പതിച്ചുനല്‍കിയ മിച്ച ഭൂമിയും ക്വാറി മാഫിയ ചുളുവിലക്ക് സ്വന്തമാക്കിയിട്ടുണ്ട്. ബേഡഡുക്ക വില്ലേജ് ഓഫീസര്‍ നേരത്തെ ഈ അനധികൃത ക്വാറിക്ക് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നുവെങ്കിലും ക്വാറി മാഫിയയുടെ ഭരണസ്വാധീനം ഉപയോഗിച്ച് ക്വാറിയുടെ പ്രവര്‍ത്തനം സുഗമമായി തുടര്‍ന്നുവരികയായിരുന്നു.

ഇതുകൂടാതെ പയസ്വിനി പുഴ കൈയ്യേറി വലിയ തോതിലുള്ള ഭൂമി കൈയ്യേറ്റവും ഇവിടെ നടത്തിയിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ക്വാറിക്കു സമീപത്തെ പാണ്ടിക്കണ്ടം ഏകാധ്യാപക വിദ്യാലയത്തിന്റെ ഏഴ് സെന്റോളം ഭൂമി ക്വാറിയിലേക്കുള്ള റോഡിനു വേണ്ടി മാഫിയാ സംഘം കൈയ്യേറിയിട്ടുണ്ടെന്നും നിസാമുദ്ദീന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാവിന്റെ രാഷ്ട്രീയ സ്വാധീനം കാരണം സമീപ വാസികളൊന്നും തന്നെ ക്വാറിക്കെതിരെ ശബ്ദിക്കുന്നില്ല. സ്‌കൂളിന്റെ ഭൂമി കൈയ്യേറിയിട്ടും യാതൊരു നടപടിയും ജില്ലാ ഭരണകൂടമോ റവന്യൂ വകുപ്പോ വിദ്യാഭ്യാസ വകുപ്പോ സ്വീകരിച്ചിട്ടില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം മൂലം പരിസരത്തെ 60 ഓളം കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്. ജിയോളജി വകുപ്പിന്റെ പല ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും ക്വാറിയുടെ പ്രവര്‍ത്തനങ്ങളില്‍ അവിഹിതമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ് ആക്ഷേപം.

അംബുജാക്ഷന്‍ നായര്‍ എന്നയാളുടെ പേരിലാണ് ക്വാറിയെന്ന് പറയുന്നുണ്ടെങ്കിലും ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലവും ക്വാറിയില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌കൂള്‍ പി ടി എ കമ്മിറ്റി പോലും ക്വാറിയുടെ പ്രവര്‍ത്തനത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതായി നിസാമുദ്ദീന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ സ്ഥലം പലരും അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്നും ഇതൊന്നും തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പരാതിയുമായി രംഗത്തു വന്ന പ്രദേശവാസിയായ നിസാമുദ്ദീനെ കള്ളക്കേസില്‍ കുടുക്കാനും ഇതിനിടയില്‍ നീക്കം നടന്നു. പറമ്പില്‍ കയറി ഫോട്ടോയെടുത്തുവെന്നും മറ്റുമുള്ള രീതിയിലാണ് ക്വാറി മാഫിയ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.

ക്വാറിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നാണ് ഇതുസംബന്ധിച്ച് മുരളീധരന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. 2004 വരെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. ക്വാറിക്കു സമീപത്തെ തന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലം ക്വാറി നടത്തിപ്പുകാര്‍ക്ക് കൈമാറുന്നതിനായി ഉടമ്പടി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഇല്ലാത്ത പരാതികളാണ് മാസങ്ങളായി നിസാമുദ്ദീന്‍ ഉന്നയിക്കുന്നത്. പുഴ ഭൂമി കൈയ്യേറിയെന്ന ആക്ഷേപവും ശരിയല്ല. താന്‍ വില കൊടുത്ത് ഭൂമി വാങ്ങുകയായിരുന്നു. മറ്റു പലരും ഇതേ രീതിയില്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Illegal quarry by Local secretary; CPM in trouble, CPM Worker, Kasaragod, Top-Headlines, news.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?