അജണ്ട പാസാക്കുന്നതില്‍ തര്‍ക്കം; കാഞ്ഞങ്ങാട് നഗരസഭയില്‍ യു ഡി എഫ്- എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി, ചെയര്‍മാനുള്‍പെടെ 5 പേര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.03.2019) അജണ്ട പാസാക്കുന്നതില്‍ തര്‍ക്കം. കാഞ്ഞങ്ങാട് നഗരസഭയില്‍ യു ഡി എഫ്- എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. ചെയര്‍മാനുള്‍പെടെ അഞ്ചു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ഭാഗീരഥി, യു ഡി എഫ് കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, വേലായുധന്‍, ഖദീജ എന്നിവരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

കുടിവെള്ള വിതരണം അടക്കമുള്ള 19 അജണ്ടകളാണ് അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ വെച്ചത്. വൈകിട്ട് മൂന്നു മണിയോടെ കൗണ്‍സില്‍ യോഗം ചേര്‍ന്നയുടനെ അജണ്ടകളെല്ലാം പെട്ടെന്ന് പാസാക്കാന്‍ ശ്രമിച്ചതോടെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഇത് ചോദ്യം ചെയ്തു. പ്രധാനപ്പെട്ട മൂന്ന് അജണ്ടകള്‍ മാത്രമേ ആദ്യം തീരുമാനിച്ചിട്ടുള്ളൂവെന്നും പിന്നീട് മറ്റുള്ള 16 അജണ്ടകള്‍ തിരുകിക്കയറ്റിയതെന്തിനാണെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ചോദിച്ചു. ഇതിന് മറുപടി പറയാതെ അജണ്ടകള്‍ പാസാക്കി ചെയര്‍മാന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ശ്രമിച്ചതോടെ ലീഗ് കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞിയും എം പി ജാഫറും ഉള്‍പെടെയുള്ളവര്‍ ചെയര്‍മാനെ തടഞ്ഞു.

സി പി എം നഗരസഭ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗറിന്റെ നേതൃത്വത്തില്‍ ചെയര്‍മാന് അനുകൂലമായി നിലയുറപ്പിച്ചു. ഇതോടെ കൈയ്യാങ്കളി നടക്കുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയെ തള്ളിമാറ്റി ചെയര്‍മാന്‍ പോകുമ്പോള്‍ മുഹമ്മദ്കുഞ്ഞിയും തിരിച്ചുതള്ളി. ഇതിനിടയിലാണ് മറ്റ് കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റ ചെയര്‍മാന്‍ വി വി രമേശനെയും ഭാഗീരഥിയെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി യാതൊരു മാന ദണ്ഡവുമില്ലാതെ കൗണ്‍സില്‍ ചേര്‍ന്ന് ഭൂരിപക്ഷ കൗണ്‍സിലില്‍ ചട്ടം ലംഘിച്ച് അജണ്ടകള്‍ പാസാക്കുന്ന ചെയര്‍മാന്റെ നടപടിയെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പറയുന്നു. അതേസമയം ചെയര്‍മാനെ ലക്ഷ്യമാക്കി അക്രമം നടത്തുകയായിരുന്നുവെന്നാണ് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.

ആക്രമത്തില്‍ ലീഗ് ശക്തമായി പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ അക്രമിച്ചതില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ശക്തമായി പ്രതിക്ഷേധിച്ചു. സ്ത്രീ കൗണ്‍സിലര്‍മാരെ അടക്കം അക്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മുസ്ലിം സ്ഥാപക ദിനത്തോടനുബന്ധിച്ച് മീനാപ്പീസില്‍ ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു. ക്യാമ്പിന് ഡോ. ജാസിം നേതൃത്വം നല്‍കും. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. കെ കെ ജാഫര്‍ സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി, കെ കെ ഇസ്മാഈല്‍, എം എസ് ഹമീദ്, സി അബ്ദുല്ല ഹാജി, എ കുഞ്ഞബ്ദുല്ല, ശംസുദ്ദീന്‍ കുശാല്‍ നഗര്‍, സിദ്ദീഖ് കുശാല്‍ നഗര്‍, മുഹമ്മദ് കുഞ്ഞി മസാഫി, പി.എ റഹ് മാന്‍, ജാഫര്‍ മുവാരിക്കുണ്ട്, കെ യു അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ കരുവളം, സാജിദ്, അന്തുമാന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, hospital, Attack, Assault, Crime, Top-Headlines, Kanhangad, Kanhangad-Municipality, Clash between LDF-UDF councilors in Kanhangad Municipality


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?