സിമിന്റ് വില പൊള്ളുന്നു; കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും

കോഴിക്കോട്: (www.kvartha.com 13.02.2019) കേരളത്തില്‍ സിമന്റ് വില ക്രമാതീതമായി ഉയരുന്നു. ഈ മാസം രണ്ടാം തവണയും പത്തു ശതമാനത്തോളം വില ഉയര്‍ത്താനാണ് കമ്പനികളുടെ നീക്കം. സിമന്റ് ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നത് നിര്‍മാണ മേഖലയെ ഗുരുതരമായി ബാധിക്കും.

ജനുവരി വരെ പായ്ക്കിന് 330- 360 രൂപയ്ക്ക് വില്പന നടത്തിയിരുന്ന സ്ഥാനത്താണ് കമ്പനികള്‍ രണ്ടു തവണയായി വില ഉയര്‍ത്തിയത്. ഫെബ്രുവരി ഒന്നു മുതല്‍ 20 -25 രൂപയുടെ വര്‍ധന വരുത്തിയതിനു പിന്നാലെയാണ് വീണ്ടും വില ഉയര്‍ത്താന്‍ കമ്പനികളുടെ തീരുമാനം.

Cement price hike hits consumers hard, Kozhikode, Business, Increased, GST, Letter, Kerala

എ സി സി, അള്‍ട്രാടെക്, രാംകോ, ഭാരതി, ബിര്‍ള, ചെട്ടിനാട്, ഡാല്‍മിയ, ജെ എസ് ഡബ്ല്യു, അംബുജ തുടങ്ങിയ സിമന്റുകള്‍ ശരാശരി 395 -400 രൂപയ്ക്കാണ് കഴിഞ്ഞദിവസം കേരള മാര്‍ക്കറ്റില്‍ വില്പന നടത്തിയത്. ഇന്നത്തോടെ എസിസിക്ക് 25 രൂപ കൂടുമെന്ന് ഡീലര്‍മാര്‍ പറയുന്നു. പായ്ക്കറ്റില്‍ 425 രൂപയാണ് എംആര്‍പി രേഖപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റാകട്ടെ 385- 390 രൂപയ്ക്കാണ് വില്പന നടത്തുന്നത്.

തിങ്കളാഴ്ചയോടെ മലബാര്‍ സിമന്റിന് 25 രൂപ വരെ വില ഉയരുമെന്നാണ് സിമന്റ് വിതരണക്കാര്‍ നല്‍കുന്ന സൂചന. നേരത്തെ 380 -390 രൂപയുണ്ടായിരുന്ന സിമന്റ് ആവശ്യം കുറഞ്ഞതിനെ തുടര്‍ന്ന് ഡിസംബറോടെ വില കുറയുകയായിരുന്നു. വിവിധ ബ്രാന്‍ഡുകള്‍ 330 -355 രൂപ വരെ കുറഞ്ഞിരുന്നു.

സിമന്റിന്റെ അമിതമായ വിലക്കയറ്റം ചെറുകിട വ്യാപാരികളെയും നിര്‍മാണരംഗത്തുള്ളവരെയും ബുദ്ധിമുട്ടിലാക്കുന്നതിനാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നിര്‍മാതാക്കളും വന്‍കിട വിതരണക്കാരും ഏകപക്ഷീയമായി വില വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയൊട്ടുക്കും ജി.എസ്.ടി ഏര്‍പ്പെടുത്തി ഒരേ നികുതി സമ്പ്രദായം നിലവില്‍ വന്നിട്ടും കര്‍ണാടകയിലും തമിഴ്‌നാട്ടിലും 300 -350 രൂപയ്ക്ക് വില്‍ക്കുന്ന സിമന്റ് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ 400-450 രൂപയ്ക്ക് വാങ്ങി വില്‍ക്കേണ്ടി വരുന്നുവെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു വ്യാപാര സംഘടനകളുടെ ആവശ്യം.

കേരളത്തിലെ സിമന്റ് വിലയിലെ വര്‍ധന തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിമന്റ് വിലയില്‍ 50 മുതല്‍ 70 രൂപ വരെയാണ് വര്‍ധന വന്നിരിക്കുന്നതെന്നും ഇത് അയല്‍ സംസ്ഥാനങ്ങളിലെ സിമന്റ് വിലയുടെ 15 മുതല്‍ 20 ശതമാനം വരെ അധിക വര്‍ധനവാണെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു മാസം ശരാശരി എട്ടു മുതല്‍ ഒമ്പത് ലക്ഷം ടണ്‍ വരെ സിമന്റ് വില്‍ക്കപ്പെടുന്ന കേരളത്തില്‍ കമ്പനികള്‍ 1200 കോടി രൂപയോളം അധിക ലാഭം കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, സിമന്റ് വില കുത്തനെ വര്‍ധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണം സിമന്റ് കമ്പനികളെ സഹായിക്കാനാണെന്നും കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞദിവസം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ പല സിമന്റ് കമ്പനികളും വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പല ബ്രാന്‍ഡ് സിമന്റുകളും ശരാശരി 330 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും അവര്‍ പറഞ്ഞു. സിമന്റിന് കുത്തനെ വില വര്‍ധിപ്പിച്ചു എന്ന പ്രസ്താവന ഇറക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് അമിത വില ഈടാക്കാന്‍ കമ്പനികള്‍ക്ക് സഹായമാവും. ഇതിന്റെ മറവില്‍ സിമന്റ് കമ്പനികള്‍ കേരളത്തില്‍ വില വര്‍ധിപ്പിക്കാനും ഒരുങ്ങുന്നുണ്ട്. സിമന്റ് കമ്പനികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഇതില്‍ നിന്നു ഭിന്നമായ അഭിപ്രായമാണ് സിമന്റ് വിതരണക്കാരില്‍ നിന്നു ലഭിക്കുന്നത്. ലോക്കല്‍ ബ്രാന്‍ഡുകള്‍ക്കു വരെ 370 രൂപ വിലയുണ്ടെന്നും പ്രമുഖ കമ്പനികള്‍ വില കൂട്ടുന്നതോടെ സിമന്റ് വില 400- 430 രൂപ വരെ ഉയരുമെന്നും കോഴിക്കോട്ടെ പ്രമുഖ ഡീലര്‍മാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cement price hike hits consumers hard, Kozhikode, Business, Increased, GST, Letter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?