ആദ്യ ഏഷ്യന്‍ കപ്പ് കിരീടം ഖത്തറിന്; തകര്‍ത്തത് നാലു വട്ടം ജേതാക്കളായ ജപ്പാനെ

അബുദാബി: (www.kvartha.com 02.02.2019) ആദ്യ ഏഷ്യന്‍ കപ്പ് കിരീടം ഖത്തറിന്. നാലു വട്ടം ജേതാക്കളും ഏഷ്യയിലെ കരുത്തരുമായ ജപ്പാനെ 3-1നു വീഴ്ത്തിയാണു ഖത്തര്‍ കന്നി കിരീടം അണിഞ്ഞത്. രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയത്തോടെ 2022ല്‍ നാട്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള മുന്നൊരുക്കവും ഇതോടെ ഖത്തര്‍ ഭംഗിയാക്കി. ഫിഫ റാങ്കിങില്‍ 50-ാം സ്ഥാനത്തുള്ള ജപ്പാന്‍ ആദ്യമായാണ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്.

ഫിഫ റാങ്കിങില്‍ 93-ാം സ്ഥാനക്കാരായ ഖത്തര്‍ ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണു ഫൈനലിലെത്തിയത്. ഖത്തര്‍ ഏഷ്യന്‍ കപ്പ് കിരീടം നേടുമെന്നു ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്‍പു പ്രവചിച്ച മുന്‍ സ്പാനിഷ് താരം ചാവി ഹെര്‍ണാണ്ടെസിന്റെ വാക്കുകള്‍ ഇതോടെ നിറവേറി. വിജയത്തിനു വേണ്ടി ആക്രമിച്ചു കളിച്ച ഖത്തര്‍ 12-ാം മിനിറ്റില്‍ അല്‍മോസ് അലിയിലൂടെ ആദ്യ ഗോള്‍ നേടി (1-0).

AFC Asian Cup final highlights: Qatar beat Japan 3-1 to clinch maiden Asian Cup title, Abu Dhabi, News, Football, Football Player, Winner, Japan, Gulf, World, Sports

27-ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാത്ത്വിമിലൂടെ ഖത്തര്‍ ലീഡ് വര്‍ധിപ്പിച്ചു (2-0). മുന്നേറ്റ നിരയിലെ അക്രം അഫിഫിന്റെ മനോഹരമായ പാസില്‍ നിന്നായിരുന്നു ഹാത്ത്വിമിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ ജപ്പാന്‍ കരുതിയാണ് ഇറങ്ങിയത്. ഖത്തര്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ പലതവണ ജപ്പാന്‍ താരങ്ങള്‍ അപകട ഭീഷണി മുഴക്കി. എന്നാല്‍, ഖത്തര്‍ പ്രതിരോധ നിരയും ഗോള്‍ കീപ്പര്‍ സാദ് അല്‍ ഷീബും പിടിച്ചു നിന്നു.

എന്നാല്‍, 69-ാം മിനിറ്റില്‍ ഏഷ്യന്‍ കപ്പില്‍ ആദ്യമായി ഖത്തറിന്റെ ഗോള്‍ വല കുലുങ്ങി (2-1). തകുമിയായിരുന്നു സ്‌കോറര്‍. ഒരു ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ ജപ്പാന്‍ താരങ്ങള്‍ ആക്രമിച്ചു കളിച്ചതോടെ ഖത്തര്‍ പ്രതിരോധ കോട്ട ശക്തമാക്കി. ഇതിനിടെ, ക്യാപ്റ്റന്‍ മയ യോഷിദയുടെ ഹാന്‍ഡ്‌ബോളില്‍ നിന്നു ലഭിച്ച പെനാല്‍റ്റി അക്രം അഫിഫ് വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂര്‍ണം (3-1).

അല്‍മോസ് അലി ആണ് ടൂര്‍ണമെന്റിന്റെ താരം. ഏഷ്യന്‍ കപ്പിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കര്‍ ആണ് അല്‍മോസ്. ഫൈനലിലെ ഗോള്‍നേട്ടത്തോടെ ഖത്തര്‍ യുവതാരം അല്‍മോസ് അലി ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന താരം (9 ഗോള്‍) എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ഇറാന്‍ ഇതിഹാസ താരം അലി ദേയി 1996ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണു ഇതോടെ പഴങ്കഥയായത്. സുഡാന്‍ വംശജനായ ഇരുപത്തിരണ്ടുകാരന്‍ അല്‍മോസ് 2016 മുതല്‍ ഖത്തര്‍ ദേശിയ ടീം അംഗമാണ്. ഏഷ്യന്‍ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ അല്‍മോസിനെ യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

അതേസമയം ഖത്തറിന്റെ മുന്നേറ്റ നിരക്കാരന്‍ അക്രം അഫിഫ് ടൂര്‍ണമെന്റില്‍ ഒരു ഗോള് നേടി. ഫൈനലില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേട്ടം. പക്ഷേ, ഫൈനലിലെ മറ്റു രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ഖത്തര്‍ സ്‌കോര്‍ ചെയ്ത 10 ഗോളുകള്‍ക്ക് പന്തെത്തിച്ചു കൊടുത്തത് അക്രം അഫിഫാണ്. ആസ്പയര്‍ അക്കാദമിയുടെ സൃഷ്ടിയായ അഫിഫ് സ്പാനിഷ് ക്ലബ് വിയ്യാറയലില്‍ നിന്ന് വായ്പ അടിസ്ഥാനത്തിലാണ് ഖത്തര്‍ ക്ലബായ അല്‍ സദ്ദിനു കളിക്കുന്നത്.

ഖത്തറിന്റെ മുന്നേറ്റത്തിനു പിന്നിലെ നിശബ്ദനായ പോരാളിയായിരുന്നു ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ് ഗോള്‍ കീപ്പറായ സാദ് അല്‍ ഷീബ്. ടൂര്‍ണമെന്റില്‍ ആദ്യമായി ഗോള്‍ വഴങ്ങിയത് കഴിഞ്ഞദിവസം ജപ്പാനെതിരായ ഫൈനലിലും. നിര്‍ണായക മല്‍സരങ്ങളില്‍ ഒരിക്കല്‍ പോലും പിഴവു വരുത്താതെയായിരുന്നു അല്‍ ഷീബ് ഖത്തര്‍ ഗോള്‍ വല കാത്തത്. ഏറ്റവും മികച്ച ഗോള്‍ കീപ്പറുടെ പുരസ്‌കാരം സിദിനെ തേടിയെത്തിയതും ഇതുകൊണ്ടുതന്നെ.


Keywords: AFC Asian Cup final highlights: Qatar beat Japan 3-1 to clinch maiden Asian Cup title, Abu Dhabi, News, Football, Football Player, Winner, Japan, Gulf, World, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?