സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവില്‍ ഗോവിന്ദനും ജയന്തിയും, മകനെ നെഞ്ചോട് ചേര്‍ത്ത് വിനീതയും സത്യനും പറഞ്ഞു ഹൃദയം നിറഞ്ഞ നന്ദി, ദുരിതങ്ങള്‍ക്കിടയിലും രാജീവിന് സാന്ത്വനമേകി പട്ടയമേള

കാസര്‍കോട്: (www.kasargodvartha.com 07.01.2019) എന്നും ഊണിലും ഉറക്കിലും ഗോവിന്ദ വാര്യര്‍ക്ക് ഒരേ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. തനിക്കും ഭാര്യ ജയന്തിക്കും തയലചായ്ക്കാന്‍ സ്വന്തമായി ഒരുപിടിമണ്ണ് വേണം. ഇത്തവണ ഗോവിന്ദന്റെ സ്വപ്നം പൂവണിഞ്ഞു. പട്ടയമേളയില്‍ പള്ളിക്കര പഞ്ചായത്തിലെ തോക്കാനംമൊട്ട എന്ന സ്ഥലത്ത് ഒമ്പത് സെന്റ് ഭൂമി ഇവര്‍ക്കായി അനുവദിച്ചു. ആറ് വര്‍ഷത്തിലേറെയുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് ഭൂമി അനുവദിച്ച് കിട്ടിയത്. സ്വന്തമായി ഒരു പിടി മണ്ണെന്ന ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ് ഈ അറുപത്തിരണ്ടുകാരന്‍. പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിവേദ്യപാത്രം കഴുകലും ദേവന് പൂമാല കെട്ടലുമാണ് ഗോവിന്ദന്റെ ജോലി. ക്ഷേത്രത്തിന്റെ വകയായി സൗജന്യമായി അനുവദിച്ച മുറിയിലാണ് ഇരുവരും താമസിക്കുന്നത്.

ഹൃദ്രോഗിയായ ഗോവിന്ദന് ഡോക്ടര്‍ ഓപ്പറേഷന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതാണ്. പണമില്ലാത്തതിനാല്‍ ഇത് വരെ ഓപ്പറേഷന്‍ നടത്തിയിട്ടില്ല.  മാസം ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന 3700 രൂപയില്‍ 3000 രൂപയോളം മരുന്ന് വാങ്ങാന്‍ ചെലവാക്കണം. വാതരോഗിയായിട്ട് പോലും ഇദ്ദേഹത്തെ സഹായിക്കാന്‍ ഭാര്യ ക്ഷേത്രത്തില്‍ അടിച്ച് വാരാന്‍ പോകുന്നതിനാല്‍ മാസം 2000 രൂപയോളം കിട്ടുന്നത് കൊണ്ട് രണ്ട്പേരും ജീവിക്കുന്നു. ഇവരുടെ ഒരേ ഒരു മകളെ കല്യാണം കഴിപ്പിച്ച് വിട്ടെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടു. മകള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മുമ്പ് ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളുടെ വകയായി ലഭിക്കുന്ന റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പട്ടയഭൂമി ലഭിച്ചതോടെ ഇതിന് അറുതി വന്നിരിക്കുകയാണ്.   സങ്കടത്തിന്റെ നടുക്കടലില്‍ നില്‍ക്കുമ്പോഴും സ്വന്തമായി ഭൂമിക്ക് പട്ടയം കിട്ടിയ ആശ്വാസത്തിലാണ് ഗോവിന്ദനും ജയന്തിയും.



മകനെ നെഞ്ചോട് ചേര്‍ത്ത് വിനീതയും സത്യനും പറഞ്ഞു ഹൃദയം നിറഞ്ഞ നന്ദി

കാസര്‍കോട്: വൈകല്യമുള്ള മകനെയും നെഞ്ചിലേറ്റി പള്ളിക്കര സ്വദേശി വിനീതയും മകനും പട്ടയ മേളയ്ക്ക് വന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. എട്ട് വര്‍ഷമായി സ്വന്തമായി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഇവര്‍നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് പട്ടയമേളയില്‍ നാല് സെന്റ് ഭൂമി അനുവദിച്ച് കിട്ടിയത്. അപ്പോഴും തങ്ങള്‍ക്ക് കിട്ടിയ നേട്ടത്തിനെ കുറിച്ച് ഒന്നുമറിയാതെ ഒന്‍പത് വയസ്സുകാരന്‍ അമര്‍നാഥ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന എട്ട് സെന്റിലെ നാലു സെന്റിനാണ് കൈവശാവകാശം കിട്ടിയത്.

കൂലിപ്പണിയെടുത്താണ് സത്യന്‍ കുടുംബം പുലര്‍ത്തുന്നത്. പുല്ലൂര്‍ പെരിയ മഹാത്മ ബഡ്സ് സ്‌കൂളിലാണ് മകന്‍ അമര്‍നാഥ് പഠിക്കുന്നത്. ഇത് വരെയുള്ള മകന്റെ ചികിത്സാ ചെലവിന് വലിയൊരു തുക ഈ കുടുംബം ചെലവഴിച്ചു. അധ്വാനിച്ച് കിട്ടുന്ന പണമെല്ലാം മകന് മരുന്ന് വാങ്ങാനെ  തികയൂ. ഇപ്പോഴും മാസം മരുന്ന് വാങ്ങാന്‍ ചുരുങ്ങിയത്  3000 രൂപവേണം.

ഒരു മുറിയും ഒരു അടുക്കളയും അടങ്ങിയ ചെറിയ വീട്ടിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. നാട്ടുകാരുടെ സഹായത്തോടെയാണ് വീട് ഓടിട്ടത്. ഓരോ കാലവര്‍ഷത്തും മകനെയും കൊണ്ട്  ഈ കുഞ്ഞുവീട്ടില്‍ കഴിച്ചു കൂട്ടിയതോര്‍ക്കുമ്പോള്‍ ഇരുവരുടെയും കണ്ണുനിറയും . സങ്കടങ്ങളുടെ പെരുമഴയത്ത് നില്‍ക്കുമ്പോഴും സ്വന്തമായി ഭൂമികിട്ടിയപ്പോള്‍ ഇവര്‍ക്കുള്ള സന്തോഷം ചെറുതൊന്നുമല്ല. നിറ കണ്ണുകളോടെ അവര്‍ പറഞ്ഞു ഹൃദയം നിറഞ്ഞ നന്ദി.



ദുരിതങ്ങള്‍ക്കിടയിലും രാജീവിന് സ്വാന്തനമേകി പട്ടയമേള

കാസര്‍കോട്: സങ്കടങ്ങളുടെ പെരുമഴയത്ത് രാജീവിന് സ്വാന്തനമേകി പട്ടയമേളയില്‍ നാല് സെന്റ്ഭൂമിക്ക് പട്ടയം അനുവദിച്ച് കിട്ടി. സ്വന്തമായി പട്ടയം അനുവദിച്ച് കിട്ടാന്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇത്തവണ രാജീവിനെ ഭാഗ്യം തുണച്ചു.  പട്ടയമേളയില്‍ ആദ്യംവിളിച്ച പേര് രാജീവിന്റേതായിരുന്നു. കൊടക്കാട് ഗ്രാമത്തില്‍ തനിക്കായി ഭൂമി അനുവദിച്ച് കിട്ടിയപ്പോള്‍ സന്തോഷം കൊണ്ട് രാജീവിന്റെ കണ്ണ് നിറഞ്ഞു.

പിലിക്കോട് ചന്തേര സ്വദേശിയായ രാജീവന്‍ ഭിന്നശേഷിക്കാരനാണ്. ലോട്ടറി വില്‍പനയാണ് ഇയാളുടെ വരുമാന മാര്‍ഗം.  ഇവരുടെ രണ്ട് മക്കളും വിദ്യാര്‍ത്ഥികളാണ് . മാസം മരുന്ന് വാങ്ങിക്കണം. രാജീവിന്റെ സങ്കടപ്പാടുകള്‍കണ്ട് അമ്മ രാജീവിന് മൂന്ന് സെന്റ് ഭൂമി സ്വന്തമായി നല്‍കിയിരുന്നു. ഇവിടെ ഐ. എ. വൈ പദ്ധതി പ്രകാരം കുഞ്ഞ് വീട് വെച്ച് താമസിക്കുകയാണ് ഈ കുടുംബം. പ്രാരാബ്ദങ്ങള്‍ക്കിടയിലും മക്കള്‍ക്ക് ഉയര്‍ന്ന വിദ്യഭ്യാസം നല്‍കണമെന്ന ആഗ്രഹവും രാജീവനുണ്ട്.
 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Deed Mela helps poor peoples
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?