അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ താറാവിന്‍ കുഞ്ഞുങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു

ആലപ്പുഴ: (www.kvartha.com 11.01.2019) സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് കര്‍ഷക മേഖലയായ അപ്പര്‍ കുട്ടനാട്ടിലെ കരുവാറ്റാ, വീയപുരം, പള്ളിപ്പാട്, മാന്നാര്‍ മേഖലകളില്‍ കഴിഞ്ഞ നാലു ദിവസമായി ഇരുപത്തി അയ്യായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങള്‍ അജ്ഞാത രോഗം പിടിപെട്ട് കൂട്ടത്തോടെ ചത്തു. തീറ്റയെടുക്കാ തെ ഒറ്റക്കാലില്‍ തൂങ്ങിനില്‍ക്കുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ മണിക്കൂറുകള്‍ക്കകം ചത്തുവീഴുകയാണ്.

കരുവാറ്റാ വടക്ക് തോട്ടുകടവില്‍ ചന്ദ്രന്റെ ഒന്‍പത് ദിവസം പ്രായമായ 4250 താറാവിന്‍ കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം ചത്തത്. ഇതേപോലെ പള്ളിപ്പാട് കുമ്പളത്ത് അജി വില്ലയില്‍ അച്ചന്‍ കുഞ്ഞിന്റെ 4500 താറാവിന്‍ കുഞ്ഞുങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ചത്തുവീണു. ചെന്നിത്തല, മാന്നാര്‍, വീയപുരം മേഖലകളിലും കൂട്ടത്തോടെ താറാവിന്‍ കുഞ്ഞുങ്ങള്‍ ചാകുന്നതായിട്ടാണ് വിവരം.

Mass death of ducks in upper Kuttanad, Alappuzha, News, Local-News, Trending, Death, Food, Allegation, Farmers, Health, Health & Fitness, Kerala.

തീറ്റയില്‍ നിന്നുള്ള പൂപ്പല്‍ വിഷബാധയും അതുവഴിയുള്ള കരള്‍ വീക്കവുമാണ് താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്ന് തിരുവല്ല പക്ഷിരോഗ നിര്‍ണയ ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ രോഗം പിടിപെടാന്‍ കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന താറാവു തീറ്റയില്‍ നിന്നാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പക്ഷം.

ചോളം, ഗോതമ്പ്, റാഗി, സോയാബീന്‍ തുടങ്ങിയ ധാന്യങ്ങളില്‍ നിന്നാണ് താറാവ് - കോഴി തീറ്റകള്‍ ഉണ്ടാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ഇത്തരം ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന തീറ്റകള്‍ പെട്ടെന്ന് പൂപ്പല്‍ ബാധിക്കുകയും അതു നല്‍കുക വഴി താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് കരള്‍ വീക്കം ബാധിച്ച് പെട്ടെന്ന് മരണം സംഭവിക്കുന്നതായിട്ടാണ് ലാബിലെ പരിശോധനയിലെ കണ്ടെത്തല്‍.

എന്നാല്‍ താറാവ് കര്‍ഷകര്‍ പറയുന്നത് മറ്റൊന്നാണ്. പക്ഷികള്‍ക്കുണ്ടാകുന്ന രോഗം കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണ് തിരുവല്ല മഞ്ഞാടിയിലെ കേന്ദ്രത്തിലുള്ളത്. ഇവരുടെ പരിശോധനയുടെ വെളിച്ചത്തില്‍ മേഖലയിലെ വെറ്റിനറി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ നല്‍കിയിട്ടും താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് എന്തുകൊണ്ടാണെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

രോഗം കണ്ടെത്തി ഒരാഴ്ചയായിട്ടും സംസ്ഥാനത്തെ പ്രധാന പക്ഷിരോഗ നിര്‍ണയ കേന്ദ്രമായ തിരുവ നന്തപുരം പാലോടുള്ള കേന്ദ്രത്തിലെ ലാബില്‍ താറാവുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന ആരോപണവും കര്‍ഷകര്‍ക്കുണ്ട്. ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട ഹാച്ചറികളില്‍ വിരിയിക്കുന്നതാണ് രോഗത്തിന് കാരണമെന്നും കര്‍ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു.

താറാവ് കര്‍ഷക സംഘടനകള്‍ പലകുറി ആവശ്യപ്പെട്ടിട്ടും ഇപ്പോള്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണിട്ടും ഹാച്ചറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനോ, പഠനവിഷയമാക്കുവാനോ ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്. ഇതിനു തെളിവായി മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരണത്തെ ഡക്ക് ഫാമിലെ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് രോഗമില്ലാത്തത് ഫാമില്‍ത്തന്നെ ഉദ്പാദിപ്പിക്കുന്ന മുട്ട വിരിയിക്കുന്നതു കൊണ്ടാണെന്നും ഇതു പഠനവിഷയമാക്കണമെന്നും കര്‍ഷകര്‍ക്ക് അഭിപ്രായമുണ്ട്.

താറാവിന്‍ കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുന്ന ഹാച്ചറികളുടെ മേല്‍ മൃഗസംരക്ഷണ വകുപ്പിന് യാതൊരു നിയന്ത്രണവുമില്ലാത്തതാണ് ഇവയുടെ പ്രവര്‍ത്തനം അശാസ്ത്രീയമായ രീതിയില്‍ നടക്കുവാന്‍ കാരണം. നിലവില്‍ പഞ്ചായത്ത് ലൈസന്‍സിന്റെ പിന്‍ബലത്തില്‍ ആര്‍ക്കും ഹാച്ചറി തുടങ്ങാന്‍ കഴിയുന്ന അവസ്ഥയാണ്. രണ്ടു വര്‍ഷം മുന്‍പ് മേഖലയില്‍ വ്യാപകമായി പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ഫാം സുരക്ഷിതമായിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

അടുത്ത ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ നിര്‍ദേശാനുസരണം ഉന്നത മെഡിക്കല്‍ സംഘം മേഖല സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ താറാവ് കര്‍ഷക മേഖല നാശോന്മുഖമാകുവാനും അതുവഴി ഈ തൊഴിലിനെ ആലംബമായി കരുതുന്ന താറാവ് കര്‍ഷകരുടെയും, തൊഴിലാളികളുടെയും ജീവിതം ദുരിത പൂര്‍ണമാകുവാനും ഇനി നാളേറെ വേണ്ട.


Keywords: Mass death of ducks in upper Kuttanad, Alappuzha, News, Local-News, Trending, Death, Food, Allegation, Farmers, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?