ഇന്ത്യയ്ക്ക് ഇത് റിപ്പബ്ലിക് ദിന സമ്മാനം; ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിന്റെ വിജയം

മൗണ്ട് മോന്‍ഗനൂയി: (www.kvartha.com 26.01.2019) ഇന്ത്യയ്ക്ക് ഇത് റിപ്പബ്ലിക് ദിന സമ്മാനം, മൗണ്ട് മോന്‍ഗനൂയിയില്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍, ന്യൂസീലന്‍ഡിന്റെ പോരാട്ടം 40.2 ഓവറില്‍ 234 റണ്‍സില്‍ അവസാനിച്ചു.

ന്യൂസീലന്‍ഡ് മണ്ണില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മല്‍സരം ഇതേ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച നടക്കും.

India vs New Zealand, 2nd ODI: India win by 90 runs to take 2-0 lead, Cricket Test, Cricket, Sports, Winner, New Zealand, Virat Kohli, Mahendra Singh Dhoni, World

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഉള്‍പ്പെടെ കളിയുടെ സമഗ്ര മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം തൊട്ടത്. ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറികളുമായി രോഹിത് ശര്‍മ (87), ശിഖര്‍ ധവാന്‍ (66) എന്നിവര്‍ പടനയിച്ചപ്പോള്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും നാലു വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച കുല്‍ദീപ് യാദവായിരുന്നു ബോളിങ്ങിലെ കുന്തമുന. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാലു വിക്കറ്റ് പിഴുതത്. 

ഏകദിനത്തില്‍ കുല്‍ദീപിന്റെ നാലാമത്തെ മികച്ച ബോളിങ് പ്രകടനമാണിത്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി 32 പന്തില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണി, റോസ് ടെയ്ലറിനെ പുറത്താക്കിയ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയും ശ്രദ്ധ നേടി. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍.

താല്‍വി ഉറപ്പാക്കിയ ഘട്ടത്തില്‍ രണ്ടും കല്‍പ്പിച്ച് ബാറ്റുവീശി അര്‍ധസെഞ്ചുറി നേടിയ ഡഗ് ബ്രേസ്വെല്ലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 46 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം ബ്രേസ്വെല്‍ 57 റണ്‍സെടുത്തു. കോളിന്‍ മണ്‍റോ (41 പന്തില്‍ 31), ടോം ലാഥം (32 പന്തില്‍ 34), ഹെന്റി നിക്കോള്‍സ് (38 പന്തില്‍ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിനായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ - കോളിന്‍ മണ്‍റോ സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടു തവണ 'ജീവന്‍' നല്‍കിയ ശേഷം ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കുമ്പോള്‍ കിവീസ് സ്‌കോര്‍ 23 റണ്‍സ്. 16 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത ഗപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ യുസ്വേന്ദ്ര ചാഹല്‍ ക്യാച്ചെടുത്തു പുറത്താക്കി.

മുഹമ്മദ് ഷമി എറിഞ്ഞ എട്ടാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ടു സിക്‌സും ബൗണ്ടറിയും ഡബിളും സഹിതം 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റേതായിരുന്നു അടുത്ത ഊഴം. അഞ്ചാം പന്തില്‍ വില്യംസന്റെ കുറ്റി തെറിപ്പിച്ച് ഷമിയുടെ 'മധുരപ്രതികാരം'. ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലായി കിവീസ്. 

മൂന്നാം വിക്കറ്റില്‍ റോസ് ടെയ്ലറിനെ കൂട്ടുപിടിച്ച് നിലയുറപ്പിക്കാന്‍ ശ്രമിച്ച കോളിന്‍ മണ്‍റോയായിരുന്നു അടുത്ത ഇര. 41 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 31 റണ്‍സുമായി മണ്‍റോ ചാഹലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി. അപ്പോള്‍ ന്യൂസീലന്‍ഡ് സ്‌കോര്‍ 84 റണ്‍സ്. പിന്നീടായിരുന്നു ധോണിയുടെ 'സ്‌പെഷല്‍ സ്റ്റംപിങ്ങി'ല്‍ ടെയ്ലറിന്റെ മടക്കം. 25 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 22 റണ്‍സെടുത്താണ് ടെയ്‌ലര്‍ കൂടാരം കയറിയത്.

ഇതിനു പിന്നാലെ തുടര്‍ച്ചയായി നാലു വിക്കറ്റ് പിഴുത് കുല്‍ദീപ് കിവീസിന്റെ നടുവൊടിച്ചു. വമ്പന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ടോം ലാഥമാണ് ആദ്യം പുറത്തായത്. 32 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്ത ലാഥത്തെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുരുക്കി. 

പിന്നാലെ കോളിന്‍ ഗ്രാന്‍ഡ്‌ഹോം (മൂന്ന്), ഇഷ് സോധി (പൂജ്യം), ഹെന്റി നിക്കോള്‍സ് (28) എന്നിവരെയും കുല്‍ദീപ് പവലിയനിലെത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ 58 റണ്‍സടിച്ച ബ്രേസ്വെല്‍ - ലോക്കി ഫെര്‍ഗൂസണ്‍ സഖ്യമാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. ബ്രേസ്വെല്ലിനെ ഭുവനേശ്വര്‍ കുമാറും ലോക്കി ഫെര്‍ഗൂസനണെ യുസ്വേന്ദ്ര ചാഹലും പുറത്താക്കിയതോടെ കിവീസ് ഇന്നിങ്‌സിന് അവസാനം.

നേരത്തെ, മൗണ്ട് മോന്‍ഗനൂയിയിലെ ബേ ഓവലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണെടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 96 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും (66) അര്‍ധസെഞ്ച്വറി നേടി. 

ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 21 റണ്‍സെടുത്ത ധോണി-ജാദവ് സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 320 കടത്തിയത്. ധോണി 33 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സോടെയും ജാദവ് 10 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റണ്‍സോടെയും പുറത്താകാതെനിന്നു.

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 393 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 

ശിഖര്‍ ധവാന്‍ (67 പന്തില്‍ 66), രോഹിത് ശര്‍മ (96 പന്തില്‍ 87), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (45 പന്തില്‍ 43), അമ്പാട്ടി റായുഡു (49 പന്തില്‍ 47) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ന്യൂസീലന്‍ഡിനായി ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs New Zealand, 2nd ODI: India win by 90 runs to take 2-0 lead, Cricket Test, Cricket, Sports, Winner, New Zealand, Virat Kohli, Mahendra Singh Dhoni, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?