റിയാസ് മൗലവി വധം: കൂറുമാറിയ അംഗണ്‍വാടി അധ്യാപികയ്‌ക്കെതിരെ സര്‍ക്കാരിനോട് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും

കാസര്‍കോട്:  (www.kasargodvartha.com 28.12.2018) റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കിടെ കൂറുമാറിയ കേളുഗുഡ്ഡെയിലെ അംഗണ്‍വാടി അധ്യാപികയ്‌ക്കെതിരെ സര്‍ക്കാരിനോട് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും. കൊല നടത്തിയ പ്രതികള്‍ കേളുഗുഡ്ഡെ അംഗണ്‍വാടിക്ക് സമീപമെത്തി അംഗണ്‍വാടിയിലെ ടാപ്പില്‍ നിന്നും രക്തം പുരണ്ട കൈ കഴുകിയിരുന്നു. ഈ സ്ഥലത്തു നിന്നും രക്തത്തിന്റെ സാന്നിധ്യം ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് സാക്ഷിയാണ് അംഗണ്‍വാടി അധ്യാപിക ജയന്തി.

വിചാരണക്കിടെ ഇവര്‍ കൂറുമാറുകയായിരുന്നു. സീസര്‍ മഹസര്‍ സാക്ഷിയായിരുന്ന ജയന്തി സംഭവത്തിന്റെ സാക്ഷിയായി ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇത് തന്റെ ഒപ്പല്ലെന്നാണ് വിചാരണക്കിടെ ജയന്തി ബോധിപ്പിച്ചത്. അതേസമയം കോടതിയുടെ സമന്‍സ് ഒപ്പിട്ടു വാങ്ങിയ ജയന്തിയുടെ ഒപ്പും സീസര്‍ മഹസര്‍ സാക്ഷിയായി നല്‍കിയ ഒപ്പും താരതമ്യം ചെയ്ത് നോക്കാമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പ് തന്റേതാണെന്ന് ഇവര്‍ സമ്മതിച്ചിരുന്നു.

അതിനിടെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ അടുക്കത്ത്ബയലില്‍ കബഡി നടക്കുന്ന സ്ഥലത്തു നിന്നും പരവനുക്കം സ്വദേശിയായ വിജയന്റെ ബൈക്ക് മോഷ്ടിച്ച് മീപ്പുഗിരിയിലെത്തിയിരുന്നു. ഇവിടെ നടക്കുകയായിരുന്ന ടൂര്‍ണമെന്റ് സ്ഥലത്ത് വെച്ച് ബിയര്‍ കുപ്പ് പൊട്ടിച്ച് നാട്ടുകാര്‍ക്കു നേരെ വീശുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തു നിന്നും ഇവര്‍ കടന്നുകളയുമ്പോള്‍ കല്ലേറ് കൊണ്ട് രണ്ടാം പ്രതി നിതിന് പരിക്കേറ്റിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഒരാളെ അക്രമിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ ചൂരിയിലെത്തുകയും റിയാസ് മൗലവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്.

ബൈക്ക് മോഷ്ടിച്ചതിന് വിജയന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതി പിന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കി കേസ് പിന്‍വലിച്ചിരുന്നു. 15,000 രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. അതുകൊണ്ടു തന്നെ ബൈക്ക് കവര്‍ച്ച ചെയ്ത സംഭവവുമായി ബന്ധപ്പെട്ട സാക്ഷിയായിരുന്ന വിജയനും വിചാരണക്കിടെ കൂറുമാറിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Riyas Moulavi murder; Anganvadi Teacher Witness statement has been changed, Murder-case, Kasaragod, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?