ബേക്കല്‍ പോലീസിലെത്തിയത് വിചിത്രമായ പരാതി; പരാതിക്കാരന്‍ രമേശന്‍ മടങ്ങിയത് നിറഞ്ഞ സന്തോഷത്തോടെ; എസ്‌ഐ വിനോദ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി

ബേക്കല്‍: (www.kasargodvartha.com 09.12.2018) ഞായറാഴ്ച ബേക്കല്‍ പോലീസിലെത്തിയത് വിചിത്രമായ പരാതി. ഒടുവില്‍ പരാതിക്കാരന്‍ രമേശന്‍ മടങ്ങിയത് നിറഞ്ഞ സന്തോഷത്തോടെ. ഇത് സംബന്ധിച്ച് ബേക്കല്‍ എസ്‌ഐ കെ പി വിനോദ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. പനയാല്‍ ചെര്‍ക്കാപാറയിലെ രമേശനാണ് തന്റെ വീട് പണി പൂര്‍ത്തിയാക്കാന്‍ മാര്‍ഗ്ഗം ഉണ്ടാക്കിത്തരണമെന്ന ആവശ്യമടങ്ങുന്ന പരാതിയുമായി എസ്‌ഐക്ക് മുന്നിലെത്തിയത്.

യുവാവിന്റെ ദയനീയത കണ്ട എസ്‌ഐ യുവാവിനെ സാന്ത്വനിപ്പിക്കുകയും പലരെയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ആരോ പോലീസില്‍ പോയി പരാതിപ്പെട്ടാല്‍ പരിഹാരം ഉണ്ടാക്കി തരുമെന്ന് പറഞ്ഞത് കേട്ടാണ് രമേശന്‍ പോലീസിനെ സമീപിച്ചത്. വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ എത്തേണ്ട പരാതിയാണെന്നറിഞ്ഞിട്ടും ആ നിഷ്‌കളങ്കനായ യുവാവിനെ അങ്ങോട്ടും ഇങ്ങോട്ടും അലയാന്‍ വിടാതെ പരാതി പരിഹരിക്കാന്‍ മാര്‍ഗ്ഗം ഉണ്ടാക്കി കൊടുത്ത എസ്‌ഐയെയും ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ പ്രശംസ കൊണ്ട് പൊതിയുകയാണ്.എസ്.ഐ.യുടെ എഫ്.ബി.പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തിടെ ജനമൈത്രി പോലീസിന്റെ ഗൃഹസന്ദര്‍ശനത്തില്‍ കുടുംബാന്തരീക്ഷം മോശമായ നിരവധി പേര്‍ക്ക് ബേക്കല്‍ പോലീസിന്റെ ജീവകാരുണ്യത്തിന്റെ കൈത്താങ്ങ് ലഭിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞു വന്ന മുരുഗന്‍ എന്ന തമിഴ്‌നാട്ടുകാരന്റെ ഭാര്യയ്ക്കും പറക്കമുറ്റാത്ത മൂന്ന് കുട്ടികള്‍ക്കും വീടൊരുക്കാന്‍ എസ്‌ഐ വിനോദ് കുമാറും പോലീസും നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ പെരിയയ്ക്ക് സമീപം ഒറ്റപ്പെട്ട വീട്ടില്‍ പുറം ലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു വന്ന അമ്മയ്ക്കും മകള്‍ക്കും വേണ്ടുന്ന സൗകര്യങ്ങളും പോലീസ് ഒരുക്കിയിരുന്നു.

നെല്ലിയടുക്കത്ത് ഒറ്റക്ക് താമസിക്കുന്ന വൃദ്ധരായ നാല് സ്ത്രീകള്‍ക്ക് വീടുവെച്ചുകൊടുത്തിട്ടുണ്ട്. മനോരോഗിയായ പുഷ്പ എന്ന സ്ത്രീക്ക് ബേക്കല്‍ വെല്‍ഡിംഗ് അസോസിയേഷന്റെ സഹകരണത്തോടെ വീട് നിര്‍മിച്ചു നല്‍കി. അതിന്റെ തേപ്പും നിലത്തിന്റെ പണിയും കഴിഞ്ഞു. ബാലകൃഷ്ണന്‍ എന്ന ക്യാന്‍സര്‍ രോഗിയായ ആള്‍ക്ക് പോലീസിന്റെ നേതൃത്വത്തില്‍ ധനസഹായം ചെയ്തിരുന്നു.

സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ മുഖ്യധാരയില്‍ കൊണ്ടുവരാനും ജീവിത സാഹചര്യം മോശമായവര്‍ക്ക് സാന്ത്വനം എത്തിക്കുന്നതിനും തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ നടത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ബേക്കല്‍ എസ്‌ഐ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്‌റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും അവരാല്‍ കഴിയുന്ന സഹായ സേവന പ്രവര്‍ത്തനങ്ങള്‍ ഡ്യൂട്ടിക്കിടയിലും ഇടവേളകളിലും ചെയ്തു വരുന്നുണ്ടെന്നും എസ്‌ഐ പറഞ്ഞു.

എസ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കല്‍ സ്‌റ്റേഷനില്‍ ലഭിച്ചത്. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ ചെര്‍ക്കാപാറ എന്ന സ്ഥലത്തുള്ള രമേശന്‍ എന്നയാള്‍ നല്‍കിയ പരാതിയാണ് സ്‌റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്. വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നല്‍കേണ്ട ഒരു പരാതിയാണ് സ്‌റ്റേഷനില്‍ നല്‍കിയത്.

ചെറിയ ഒരു വീടു പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്.. സഹായിക്കണം.. രണ്ടു കുട്ടികളേയും കൊണ്ട് കയറിക്കിടക്കാന്‍ വേറെ ഇടമില്ല... അതു കൊണ്ടാണ്... പരാതിക്കാരനായി വന്നയാളെ കണ്ടപ്പോള്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ വളരെ ദയനീയമാണെന്നു മനസ്സിലായി.. ആരോ ഇയാളെ കളിയാക്കാനായി സ്‌റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നും മനസ്സിലായി... പക്ഷെ സ്‌റ്റേഷനിലുള്ള സഹ പ്രവര്‍ത്തകരും സ്‌റ്റേഷന്‍ പരിധിയില്‍ ഐസ്‌ക്രീം സെയില്‍ നടത്തുന്ന സി എച്ച് എന്ന വ്യക്തിയും ചേര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ രമേശന്‍ ആവശ്യപ്പെട്ട തുക നല്‍കിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്... വളരെ ദയ അര്‍ഹിക്കുന്ന ഒരു വ്യക്തിയായതിനാല്‍ സഹകരിക്കാന്‍ ആര്‍ക്കും മടിയുമില്ലായിരുന്നു.... എല്ലാവരുടേയും നല്ല മനസ്സിന് നന്ദി....

Kerala, Bekal, news, Police, kasaragod, SI Vinodkumar's Facebook post on complaint goes viral

Keywords: Kerala, Bekal, news, Police, kasaragod, SI Vinodkumar's Facebook post on complaint goes viral 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?