മോഡീ പ്രഭാവത്തിന് നിറം മങ്ങുന്നു; തകര്‍ന്നടിഞ്ഞ് ബി ജെ പി; കോണ്‍ഗ്രസിന് ആധിപത്യം

ന്യൂഡെല്‍ഹി: (www.kvartha.com 11.12.2018) കഴിഞ്ഞ കുറേ കാലങ്ങളായി തോല്‍വി എന്തെന്നറിയാതെ രാജാവായി വാണിരുന്ന മോഡീ പ്രഭാവത്തിന് അന്ത്യമാകാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് വിജയം കൈപ്പിടിയിലാക്കിയിരുന്ന ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിരാശ മാത്രമാണ് നല്‍കുന്നത്.

അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിന്റെ അരങ്ങിലേക്കു അടുത്തവര്‍ഷം കടക്കുമ്പോള്‍ ബിജെപിക്ക് പുതിയ പോര്‍മുനകള്‍ രാകി മിനുക്കേണ്ടി വരുമെന്നാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.

Congress Gains In 2 States, Madhya Pradesh Close, KCR Is Gold, New Delhi, News, Politics, Election, BJP, Congress, Prime Minister, Narendra Modi, National.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി.

ഇതില്‍ ഛത്തീസ്ഗഢിലും, രാജസ്ഥാനിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് കേവല ഭൂരിപക്ഷത്തേക്കാളും കൂടുതല്‍ സീറ്റുകളിലാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ ഏകപക്ഷീയമായി പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നത് മധ്യപ്രദേശില്‍ മാത്രമാണ്. ഇവിടെ ചിലപ്പോള്‍ ബിഎസ്പിയുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടതായി വന്നേക്കാം. എങ്കില്‍ പോലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വെല്ലുവിളികളുണ്ടാകില്ലെന്നുറപ്പാണ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എങ്കിലും അവസാന വിജയി കോണ്‍ഗ്രസ് തന്നെയെന്ന സൂചനയാണ് ഫലസൂചകള്‍ നല്‍കുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനില്‍ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോണ്‍ഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പരാജയം. കോണ്‍ഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജനം സമ്മതിദാനം വിനിയോഗിച്ചത് കോണ്‍ഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പറയുന്നത്.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയില്‍ തന്നെ മൃദുഹിന്ദുത്വ പാര്‍ട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് പോരാടുന്നത്. ഇത് തുടര്‍ന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും എന്നത് തീര്‍ച്ചയാണ്.

പ്രതീക്ഷിച്ചത്ര വിജയമില്ലാത്തതിന്റെ ആശങ്കയിലാണു ബിജെപി. എക്കാലത്തെയും വലിയ ജനകീയ നേതാവെന്ന് പാര്‍ട്ടി ഉറപ്പിച്ചു പറയുന്ന മോഡിയുടെ തോളിലേറി മാത്രം പടുകൂറ്റന്‍ ജയമെന്ന ആത്മവിശ്വാസം പോയ്‌പോകുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്നു മോഡിയും സര്‍ക്കാരും തിരിച്ചറിയുന്നു. പാര്‍ട്ടിയുടെ നെടുന്തൂണാണു മോഡിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ആഞ്ഞടിക്കാതിരുന്ന മോഡീതരംഗം.

നാലാംവര്‍ഷം പ്രധാനമന്ത്രിമാര്‍ക്കു കാറ്റും കോളും നിറഞ്ഞതാണ്. ആറാംവട്ടവും ഗുജറാത്തില്‍ സ്വന്തം പ്രഭാവംകൊണ്ടു മാത്രം നേടിയ വിജയത്തിന്റെ മധുരം, ഹിമാചല്‍ പ്രദേശിലെ ജയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കാവിക്കൊടിയേറ്റം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്കുമുമ്പു നടന്ന കര്‍ണാടക, ഇക്കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോഡി-ഷാ സഖ്യത്തിനേറ്റ തിരിച്ചടി കൂടിയാണ്. ബിജെപിയും സര്‍ക്കാരിലും ചോദ്യം ചെയ്യാനാവാത്ത നേതാവെന്ന അവസ്ഥയ്ക്ക് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ചോദ്യങ്ങളുയരും.

പുതുതായി വിധിയെഴുതിയ സംസ്ഥാനങ്ങളിലായി 83 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 65 സീറ്റും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍. 2014 ല്‍ 65 ല്‍ 63 സീറ്റും നേടിയാണു ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ നോട്ടുനിരോധനം ജനത്തെ ആകെയും ജിഎസ്ടി വ്യാപാര സമൂഹത്തെയും മോഡിയില്‍നിന്ന് അകറ്റി.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍ വിലത്തകര്‍ച്ച മൂലം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക രോഷവും ക്ഷീണമായി. വികസന അജണ്ടയ്‌ക്കൊപ്പം രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജണ്ടയെ പുല്‍കാനുള്ള ശ്രമങ്ങളും മോഡിക്കും കൂട്ടര്‍ക്കും തുണയായില്ല.

അഞ്ചു സംസ്ഥാനങ്ങളിലും മോഡിയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു എന്നതു ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനു മുമ്പു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍, ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന തിരിച്ചറിവില്‍ മോഡിയെ 'പൊതിഞ്ഞു സൂക്ഷിക്കാനായിരുന്നു' ബിജെപി ശ്രദ്ധിച്ചത്. ഗുജറാത്തില്‍ 34 പ്രചാരണ റാലികളില്‍ മോഡി പങ്കെടുത്തെങ്കില്‍, മധ്യപ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ ആകെ 24 റാലികളിലേ മോഡി പങ്കെടുത്തിരുന്നുള്ളൂ. അതായത്, ബിജെപി തുടര്‍ച്ചായി ഭരണത്തിലുള്ള മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഴിഞ്ഞ തവണ ഭരണത്തിലേറിയ രാജസ്ഥാനിലും പാര്‍ട്ടി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം അവിടത്തെ നേതാക്കള്‍ക്കാണ് എന്നു സ്ഥാപിക്കലായിരുന്നു ലക്ഷ്യം.

ഇവിടങ്ങളില്‍ മോഡിയുടെ പ്രസംഗവിഷയങ്ങളും ശ്രദ്ധേയമാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വാഴ്ച, വളര്‍ച്ച മുരടിപ്പിച്ച കോണ്‍ഗ്രസ് എന്നിങ്ങനെ പ്രതിപക്ഷത്തിന് എതിരെയാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. അതായത് മുന്‍ സര്‍ക്കാരുകളുടെ പ്രവൃത്തികളാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്നുള്ള ചൂണ്ടിക്കാട്ടല്‍. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പ്രസംഗത്തിന്റെ ഒടുവിലേക്കു മോഡി മാറ്റിവച്ചു.

ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ ഗുജറാത്തില്‍ സടകുടഞ്ഞെഴുന്നേറ്റ കോണ്‍ഗ്രസിന്റെ വെല്ലുവിളി മുഖ്യമന്ത്രി വിജയ് രൂപാണിയേക്കാള്‍ ഏറ്റെടുത്തത് മോഡിയായിരുന്നു. എന്നാല്‍, ഈ ചുമതല ഇത്തവണ ഏറ്റെടുക്കാന്‍ തയാറാവാതിരുന്ന മോഡി, മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ എന്നിവര്‍ക്കു വീതിച്ചു നല്‍കി. മൂന്നിടത്തും ശക്തിസ്രോതസ്സായി മുന്നോട്ടുവരാന്‍ മോഡി മടികാണിച്ചു.
ഭരണത്തുടര്‍ച്ച കിട്ടുമെന്ന ആത്മവിശ്വാസത്തില്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഇനി മുന്നിലുള്ള തുറുപ്പുചീട്ട്. ജനവിരുദ്ധ നയങ്ങള്‍ക്കു പകരം പുതിയ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാനായിരിക്കും മോഡി സര്‍ക്കാര്‍ ശ്രമിക്കുക. തീപ്പൊരി പ്രസംഗങ്ങളും നിലപാടുകളും മയപ്പെടുത്താനും മോഡി ശ്രമിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress Gains In 2 States, Madhya Pradesh Close, KCR Is Gold, New Delhi, News, Politics, Election, BJP, Congress, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?