കെ സി എയുടെ കാസര്‍കോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ണസജ്ജം; ഇനി ക്രിക്കറ്റ് മത്സരങ്ങളുടെ പൂരം കാണാം, ലീഗ് മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം

കാസര്‍കോട്: (www.kasargodvartha.com 04.12.2018) കെ സി എയുടെ കാസര്‍കോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ണസജ്ജമായി. ഇനി ക്രിക്കറ്റ് മത്സരങ്ങളുടെ പൂരം കാണാം. ബുധനാഴ്ച ബി ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌റ്റേഡിയത്തില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ ക്ലാസ് മത്സരങ്ങള്‍ക്കടക്കം സജ്ജീകരിച്ചുകൊണ്ടുള്ള സ്‌റ്റേഡിയമാണ് നിര്‍മിച്ചിരിക്കുന്നത്.


വൈകാതെ തന്നെ സംസ്ഥാന, അന്തര്‍ സംസ്ഥാന മത്സരങ്ങളും എ ക്ലാസ് മത്സരങ്ങളും നടത്താന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡ്രസിംഗ് റൂം, പവലിയന്‍ എന്നിവ ഒരുക്കിയാലുടന്‍ എ ക്ലാസ് മത്സരങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമായതോടെ ബി സി സി ഐയുടെ 15-ാമത് ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നത്.

ബദിയടുക്ക മാന്യയിലെ 8.26 ഏക്കര്‍ സ്ഥലത്താണ് അതിമനോഹരമായ ടര്‍ഫ് ഗ്രൗണ്ട് ഒരുക്കിയിട്ടുള്ളത്. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിനായി  4.77 കോടി രൂപ ചിലവഴിച്ചാണ് ഭൂമി വാങ്ങിയത്. 5.10 കോടി രൂപയാണ് ഗ്രൗണ്ടിന്റെ നിര്‍മാണത്തിന് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. ഗ്രൗണ്ട് പരിപാലിക്കുന്നതിനായി എല്ലാ മാസവും രണ്ടുലക്ഷം രൂപ ആവശ്യമുണ്ട്. ഇത് കെ സി എ വഹിക്കും.

കാസര്‍കോട്ടെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനായി മാണ്ഡ്യയില്‍ നിന്ന് ക്ലേ കൊണ്ടുവന്നത്. തിരുവനന്തപുരം കഴിഞ്ഞാല്‍ കേരളത്തിലുള്ള മികച്ച പിച്ചുകളില്‍ ഒന്നാണ് കാസര്‍കോട്ടെ സ്‌റ്റേഡിയമെന്ന് അധികൃതര്‍ പറഞ്ഞു. 2013 ലാണ് ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വര്‍ഷം മുമ്പ് നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഔട്ട് ഫീല്‍ഡ് അന്താരാഷ്ട്ര നിലവാരമുള്ളതാണ്. 80 മീറ്റര്‍ യാര്‍ഡ് വരുന്നതാണ് ഫീല്‍ഡ്. ജില്ലയില്‍ 65 ക്രിക്കറ്റ് ക്ലബുകളിലായി 1,600 ഓളം കുട്ടികള്‍ ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്. അവര്‍ക്കു കൂടി പരിശീലനത്തിനായി പ്രയോജനപ്പെടുന്ന രീതിയിലാണ് ഗ്രൗണ്ട് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ താരങ്ങള്‍ക്ക് മികച്ച ക്രിക്കറ്റ് ഭാവിയുണ്ട്. താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ഗ്രൗണ്ടുകള്‍ ആവശ്യമാണ്.

ഗ്രൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളം ഒഴുകിപ്പോകുന്ന തോട് നികത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. തോട് വഴിതിരിച്ചുവിടുകയും ഭാഗികമായി മൂടുകയും ചെയ്ത സംഭവത്തില്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് നിയമപരമായി തന്നെ മറുപടി നല്‍കും. ഒരു ഏറ്റുമുട്ടലിലേക്കോ ഗ്രൗണ്ട് നഷ്ടപ്പെടുത്തുന്നതിലേക്കോ ആരും പോകുമെന്ന് കരുതുന്നില്ലെന്നും കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി.

കെ സി എയ്ക്ക് സ്ഥലം കൈമാറുമ്പോള്‍ സ്ഥല ഉടമകള്‍ കാണിച്ച സ്‌കെച്ചിലോ രേഖകളിലോ തോടുണ്ടായിരുന്നില്ല. ഗ്രൗണ്ടിന് പടിഞ്ഞാറ് വശത്തുകൂടി ഓവുചാല്‍ നിര്‍മിച്ച രീതിയിലാണ് ഗ്രൗണ്ട് കൈമാറിയത്. നിയമം ലംഘിക്കുക എന്നത് കെ സി എയുടെ ലക്ഷ്യമല്ല. പവലിയന്‍ നിര്‍മാണത്തിന് മൂന്ന് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ലോധ കമ്മീഷന്‍ നിലവിലുള്ളതിനാല്‍ ബി സി സി ഐയുടെ ഭാഗത്തു നിന്നും ഫണ്ട് ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്.

ഇത് പരിഹരിക്കുന്നതോടെ പവലിയനുള്ള പണം അനുവദിക്കുമെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സജന്‍ കെ വര്‍ഗീസ്, ബിസിസിഐ പ്രതിനിധി ജയേഷ് ജോര്‍ജ്, കെ സി എ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ബി കെ ഖാദര്‍, സെക്രട്ടറി കെ എച്ച് നൗഫല്‍, കെ സി എ മെമ്പര്‍ ടി എം ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cricket, Kasaragod, News, Press meet, Sports, Cricket Stadium, KCA, Kasaragod Cricket Association, KCA Kasaragod Cricket Stadium Ready for Play


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?