യുവതീ സംഗമത്തിലെ യുക്തി പൂര്‍വ്വമായ ചിന്തകള്‍

സ്ത്രീപക്ഷം / കൂക്കാനം റഹ് മാന്‍

(www.kvartha.com 05/12/2018) 'ചൈല്‍ഡ് ലൈനിന്റെ കുട്ടുകാരാവു' എന്ന പരിപാടിയുടെ ഭാഗമായി ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച യുവതീ സംഗമം വേറിട്ടൊരു അനുഭവമായി മാറി. സമൂഹത്തില്‍ നടന്നു വരുന്ന പല യാഥാര്‍ഥ്യങ്ങളോടും ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നവര്‍, വിദ്വാഭ്യാസം സിദ്ധിച്ച യുവതികളാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അവര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഓരോന്നും. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളെ രക്ഷപെടുത്താനുള്ള പോക്‌സോ ആക്ടിനെ കുറിച്ചായിരുന്നു ആദ്യ ചര്‍ച്ച. നിയമങ്ങളും മറ്റും നിരവധി ഉണ്ടായിട്ടും ബാല ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ യുവതീസംഗമം ആശങ്കപ്പെടുകയുണ്ടായി. അവര്‍ ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെയാകെ ശ്രദ്ധ പതിയേണ്ടതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ അതിവിടെ കുറിക്കുകയാണ്.

ഗുഡ് ടച്ച് ആന്‍ഡ് ബാഡ് ടച്ച്: ഇതെങ്ങനെ തിരിച്ചറിയും, തിരിച്ചറിഞ്ഞാല്‍ തന്നെ പ്രതികരിക്കേണ്ടതെങ്ങിനെ എന്നായിരുന്നു അവരുടെ ആദ്യചോദ്യം. യാത്രാ വേളകളിലും, തിരക്കേറിയ ആഘോഷവേളകളിലും, ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെച്ചാണ് തെറ്റായ രീതിയിലുള്ള പുരുഷ സ്പര്‍ശനം ആണ്‍ -പെണ്‍ വിത്യാസമില്ലാതെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്നത്. ദൂരുദ്ദേശ പൂര്‍ണ്ണമായ, ലൈംഗികാ സക്തിയോടെയുള്ള സ്പര്‍ശനം ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലാണ് ഇവര്‍ നടത്തുക. അത്തരം സ്പര്‍ശനത്തെ ബാഡ് ടച്ച് ആയി കണക്കാക്കി പ്രതികരിക്കാനുള്ള ശക്തി ആര്‍ജിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. സ്വയം മാറി നില്‍ക്കാന്‍ ആവശ്യപ്പെടല്‍, അടുത്തുള്ള വ്യക്തിയോട് ഈ കാര്യം സൂചിപ്പിക്കല്‍, എന്നിവയാണ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍. ക്രൂരമായ ഒരു തുറിച്ചു നോട്ടം മതി ചില ഞരമ്പുരോഗികളെ അകറ്റാന്‍.

ഇതെക്കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കൂട്ടത്തില്‍ ഒരു യുവതി സ്വാനുഭാവം പറയുകയുണ്ടായി. ബസ്‌യാത്രയില്‍ ഒരു സ്ത്രീയുടെ പിറകെ നില്‍പ്പുറപ്പിച്ച ഒരു പുരുഷന്‍ ആ സ്ത്രീയെ പലതരത്തിലും പല അവയവ ഭാഗങ്ങളിലും സ്പര്‍ശിക്കുന്നത് നേരില്‍ കണ്ടു. പക്ഷേ ആ സ്ത്രീ ഒരു പ്രതികരണവുമില്ലാതെ നിലകൊള്ളുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാഴ്ചക്കാരായ നമുക്ക് പ്രതികരിക്കാമോ? അത്‌കേട്ട മാത്രയില്‍ സദസ്സിലുണ്ടായ വേറൊരു സ്ത്രീ പ്രതികരിച്ചതിങ്ങനെ: അവള്‍ക്ക് പ്രതിഷേധമില്ലാത്തതിന് കാരണം അതില്‍ അവള്‍ സുഖം കണ്ടെത്തുന്നതു കൊണ്ടാവില്ലേ? അതോ പ്രതികരിക്കാന്‍ ഭയന്നിട്ടാവുമോ? രണ്ടായാലും നമ്മള്‍ ചെയ്യേണ്ടത് ആ സ്ത്രീയുടെ അടുത്തു ചെന്ന് സ്‌നേഹത്തോടെ മാറി നില്‍ക്കാന്‍ പറയുന്നതാവും. എന്നിട്ടും മാറി നില്‍ക്കുന്നില്ലെങ്കില്‍ അവര്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്നു കരുതിയാല്‍ മതി.

പ്രായമുള്ളവ്യക്തികള്‍, ഗുരുനാഥന്മാര്‍, ഓഫിസ് മേധാവികള്‍, സഹപ്രവര്‍ത്തകര്‍ ആണ് ദുരുദ്ദേശത്തോടെ സ്പര്‍ശനം നടത്തുന്നുവെങ്കില്‍ എന്തു ചെയ്യണമെന്ന ചോദ്യവും ഉയര്‍ന്നുവന്നു. ഇത്തരം വ്യക്തികളോടും സന്ദര്‍ഭങ്ങളോടും പ്രതികരിക്കേണ്ടത് സ്‌നേഹപൂര്‍വ്വമായിരിക്കണം. ഇതെനിക്ക് ഇഷ്ടമല്ല എന്ന് അറിയിക്കുകയും ചെയ്താല്‍ മാന്യതയുള്ളവര്‍ പിന്നീടൊരിക്കലും ഇതാവര്‍ത്തിക്കില്ല. വിണ്ടും ഇത്തരം ആളുകള്‍ ഈ സ്വഭാവം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുക തന്നെ വേണം.

കുട്ടിക്കുറ്റവാളികള്‍:

പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ പീഡനത്തിനു വിധേയരായാല്‍ അവരെ സഹായിക്കാനുള്ള നിരവധി പദ്ധതികളുണ്ട്. എന്നാല്‍ ഈ പ്രായത്തിലുള്ള കുട്ടകള്‍ ലൈംഗികമായ ആക്രമണങ്ങള്‍ നടത്തുകയോ, ലൈംഗിക ആസക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താല്‍ എന്തു ചെയ്യണം? അതിനു വല്ല നിയമവശങ്ങളുമുണ്ടോ? അയല്‍ വീട്ടിലെ ജനലിലൂടെ കിടപ്പറ ദൃശങ്ങള്‍ നോക്കാന്‍ സ്ഥിരമായ ചെല്ലുന്ന ഒരു പതിനേഴുകാരനെ വീട്ടുകാര്‍ കയ്യോടെ പിടിച്ച കാര്യവും, തൊട്ടടുത്ത വിടുകളിലെ പെണ്‍കുട്ടികള്‍ ധരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന പതിനാറുകാരന്റെ പ്രവര്‍ത്തിയും, തന്റെ പ്രായമുള്ള പെണ്‍ കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയ പതിനഞ്ചുകാരന്റെ പ്രവര്‍ത്തിയും ഒരു യുവതി പങ്കുവെച്ചു. ഇത്തരക്കരെ നേര്‍വഴിക്കുനയിക്കാന്‍ എന്തു ചെയ്യണം?

നിയമത്തിനു വിധേയമല്ലാത്ത പ്രവര്‍ത്തി ചെയ്യുന്ന കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കണം. അവരെ തക്കതായ രീതിയില്‍ ശിക്ഷയ്ക്കു വിധേയമാക്കും. പതിനാറു വയസ്സുവരെ പ്രായമുള്ളവരാണ് വലിയവര്‍ ചെയ്യുന്ന രീതിയിലുള്ള കുറ്റം ചെയ്യുന്നതെങ്കില്‍ അത്തരം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന ശിക്ഷ തന്നെ നല്‍കും. മുകളില്‍ പറഞ്ഞ രീതിയിലുള്ള വഴിപിഴച്ച പ്രവര്‍ത്തികള്‍ ചെയ്യുന്ന കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ കൗണ്‍സലിംഗ് നടത്തി നേരായ വഴിക്ക് നയിക്കാന്‍ പറ്റും.

മക്കളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നവര്‍

സ്വന്തം മകളേയോ, മകനേയോ മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുന്ന മാതാപിതാക്കളും അപൂര്‍വ്വമായെങ്കിലും കണ്ടുവരുന്നുണ്ട്. അച്ഛന്‍ ജോലിയാവശ്യാര്‍ത്ഥം ദീര്‍ഘകാലം മാറിനില്‍ക്കുന്ന ചുറ്റുപാടില്‍ ഭാര്യ ഇതര പുരുഷന്മാരുമായി ലൈംഗിക സുഖം തേടുന്നു. ഇങ്ങിനെ വീട് സന്ദര്‍ശിക്കുന്ന പുരുഷന്‍ പ്രായ പൂര്‍ത്തിയായ മകളെ കൂടി തന്റെ ഇംഗിതത്തിനു വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു. തനിക്കുവഴിപ്പെടുന്ന അമ്മയെന്ന സ്ത്രീ അത്തരം ഇടപെടലുകളോട് മൗനം ദീക്ഷിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളുടെ ഭാഗത്തു നിന്നും സ്വന്തം മകളെയോ, മകനേയോ, ലൈംഗിക കേളിക്ക് എറിഞ്ഞു കൊടുക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. സ്വന്തം ശരീരം കാഴ്ചവെച്ചിട്ടും ജീവിതത്തിന്റെ ഇരുതല മുട്ടിക്കാന്‍ വിഷമിക്കുന്നവര്‍ കണ്ണടച്ച് ഇതിനായി സമ്മതം മുളുന്നുണ്ട്. എന്തായാലും ഇത്തരം സമീപനങ്ങള്‍ രക്ഷാകര്‍ത്താക്കളുടെ ഭാഗത്തു നിന്നു ഉണ്ടായാല്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക തന്നെ വേണം.

നിരപരാധികളുടെ പേരില്‍ ലൈംഗിക പീഡനാരോപണം

ലൈംഗിക പീഡനാരോപണ കേസുകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്യക്തി വിരോധത്തിന്റെ പേരില്‍, അസൂയയുടെ പേരില്‍ കുട്ടികളെ ഉപയോഗപ്പെടുത്തി പരാതി ഉന്നയിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. അയല്‍വാസികളുടെ പേരില്‍, ബന്ധുജനങ്ങളുടെ പേരില്‍, സ്വപിതാവിന്റെയോ, മാതാവിന്റേയോ, പേരില്‍ പരാതികള്‍ ഉണ്ടാവാറുണ്ട്. കേസിന്റെ നിജസ്ഥിതി അറിയുമ്പോഴാണ് പരാതി കള്ളമാണെന്നും കഴമ്പില്ലാത്തതാണെന്നും അറിയുക. അധ്യാപകനോടുള്ള വിരോധം മൂലം രക്ഷിതാവ് സ്വന്തം കുട്ടികളോട് അപര്യാദയായി പെരുമാറിയെന്ന കേസും ഭാര്യ ഭര്‍തൃബന്ധ പ്രശ്‌നം മൂലം മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന കേസും ഇതേ പ്രശ്‌നം മൂലം പ്രായപൂര്‍ത്തിയായ മകനുമായി അമ്മയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നുമുള്ള പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇങ്ങിനെയുള്ള കള്ള പരാതികള്‍ കുട്ടികളെ ഉപയോഗപ്പെടുത്തി ചെയ്യുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷയ്ക്ക് വിധേയമാക്കുക തന്നെ വേണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പരാതിപ്പെടാതെ രക്ഷിതാക്കള്‍

സ്വന്തം കുഞ്ഞുങ്ങള്‍ പീഡനത്തിനിരയായാല്‍ അക്കാര്യം മറച്ചു വെക്കാനും പരാതിപ്പൊതിരിക്കാനുമാണ് രക്ഷിതാക്കള്‍ ഇഷ്ടപ്പെടുന്നത്. ഇതിന് കാരണമായി രക്ഷിതാക്കള്‍ പറയുന്നത്, തങ്ങളുടെ കുഞ്ഞിന്റെ പേര് മാധ്യമങ്ങളില്‍ വരും, അത് കുഞ്ഞിനും കുടുംബത്തിനും ദോഷമായി ബാധിക്കും എന്നാണ്. പക്ഷേ കുഞ്ഞിനെ പീഡിപ്പിച്ച വ്യക്തി വിണ്ടും മറ്റുകുഞ്ഞുങ്ങളെയും ദ്രോഹിക്കുമെന്ന കാര്യം ഇവരുടെ ചിന്തയില്‍ വരുന്നില്ല. ഇത്‌പോലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ചിന്തിക്കുന്നുണ്ട്. പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും ഒരു കുട്ടി പീഡനത്തിനു വിധേയനായാല്‍ അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ സ്ഥാപന മേധാവികള്‍ വൈമനസ്യം കാണിക്കുന്നു. പീഡന വിവരം അറിയുകയും അക്കാര്യം മറച്ചുവെക്കുകയും ചെയ്യുന്ന സ്ഥാപന മേധാവിക്കു കൂടി ശിക്ഷ ലഭിക്കുന്ന വ്യവസ്ഥ പോക്‌സോ ആക്ടിലുണ്ട്. രക്ഷിതാക്കളെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന പ്രക്രിയ തുടങ്ങിയേ പറ്റൂ.

വേട്ടക്കാര്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയോ, ജാമ്യം ലഭിച്ചു പുറത്തുവരികയോ ചെയ്ത് സമൂഹമധ്യത്തില്‍ ജാള്യതയില്ലാതെ വിലസുന്നതു കാണുമ്പോഴുള്ള വിഷമവും, ഒരു തവണ പുരുഷന്റെ ലൈംഗിക തൃപ്തിക്കു മുമ്പില്‍ കിഴ്‌പ്പെട്ടു പോയ പെണ്‍കുട്ടികള്‍ വിണ്ടും വിണ്ടും അതേ പ്രവര്‍ത്തനത്തില്‍ നിസ്സങ്കോചം ഏര്‍പ്പെടുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും, അയല്‍വാസികളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ആണ് പലപ്പോഴും പെണ്‍കുട്ടികള്‍ ബലിയാടുകളാവുന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇതിനൊക്കെ പരിഹാരം തേടാനുള്ള ശ്രമം ചൈല്‍ഡ്‌ലൈനിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് യുവതി സംഗമം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Women, Education, Molestation, Teachers, Opinions from women's women meet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?